അങ്ങനെ ലോകം ഒരു മൂന്നാംലോക മഹായുദ്ധത്തിന് കാതോര്‍ക്കുകയാണ്. റഷ്യയും അമേരിക്കയും തമ്മിലല്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുമല്ല. നോര്‍ത്ത് കൊറിയക്കോ ചൈനയ്ക്കോ ഇതില്‍ പങ്കില്ല. ആ യുദ്ധം ഇങ്ങ് ഈ കൊച്ചുകേരളത്തിലാണ്. നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കേരളഘടകം അധ്യക്ഷന്‍ കെ. സുധാകരനാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ സര്‍ക്കാരിനെതിരെ യുദ്ധകാഹളം മുഴക്കിയത്. വെല്ലുവിളി പിണറായിയും കൂട്ടരും ഏറ്റടുത്തതോടെ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം. യുദ്ധസമാനമായ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഇന്ന് പ്രേക്ഷകരെ തിരുവാ എതിര്‍വാ കാണാന്‍ ക്ഷണിക്കുന്നത്. സാഹചര്യം മനസിലാക്കി പെരുമാറണമെന്ന് അഭ്യര്‍ഥിക്കുന്നു. അപ്പോ സ്വാഗതം.
ലോകത്ത് യുദ്ധമുണ്ടാകാന്‍ രണ്ടുേപര്‍ തമ്മില്‍ ചുംബിച്ചാല്‍ മതിയെന്നാണ് കേട്ടിട്ടുള്ളത്ത്. ഇത് പക്ഷേ ചുംബനമൊന്നും അല്ല. ഒരു റെയില്‍വേ പദ്ധതിയാണ്. കേരളത്തിന്‍റെ ഒരറ്റത്തുനിന്ന് മറ്റേഅറ്റത്തേക്കുള്ള ലൈന്‍. ഒരറ്റത്തൂന്ന് മറ്റേ അറ്റത്തേക്ക് എത്തിച്ചേരാന്‍ നാലരമണിക്കൂര്‍ മതിയെന്നാണ് ഹൈലൈറ്റ്. ഇതുകേട്ടാല്‍ തോന്നും കാസര്‍ കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഒരു ദിവസത്തിനുള്ളില്‍ പോയിവരാന്‍ പറ്റാത്തതാണ് കേരളത്തിലെ മലയാളികളുടെ കാലാകാലങ്ങളായുള്ള ദുരിതമെന്ന്. എന്നാല്‍ പിണറായി സര്‍ക്കാരിന് അങ്ങനെ തോന്നി. പിണറായി സഖാവിന് അങ്ങനെ തോന്നിയതോടെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് യുദ്ധം പ്രഖ്യാപിക്കാനാണ് തോന്നിയത്. കാണാം തിരുവാ എതിർവാ.