കേരളത്തില്‍ ഐഎന്‍എല്‍ എന്നൊരു പാര്‍ട്ടിയുണ്ടെന്നും അതില്‍ തല്ലാന്‍ മാത്രം ആളുകളുള്ള പാര്‍ട്ടിയാണ് അതെന്നും നാട്ടുകാര്‍ക്ക് മനസിലായ ഒരു ദിവസമാണല്ലോ കഴിഞ്ഞുപോയത്. പാര്‍ട്ടി ലീഗില്‍ നിന്ന് വേറിട്ടുപോയി രൂപീകരിച്ചതാണ്. രണ്ടരപതിറ്റാണ്ടുമുമ്പ്. മുസ്ലിം ലീഗ് യുഡിഎഫിലായതുകൊണ്ട് എല്‍ഡിഎഫിനെ സപ്പോര്‍ട്ട് ചെയ്ത ഒരു മതനിരപേക്ഷ പാര്‍ട്ടി. പുറത്തൂന്ന് പിന്തുണകൊടുത്ത് കൊടുത്ത് മൂന്നുകൊല്ലം മുമ്പ് എല്‍ഡിഎഫ് മുന്നണിയില്‍ എടുത്ത പാര്‍ട്ടി. ഇത്തവണ ഒരു എംഎല്‍എ ഉണ്ടായി. മന്ത്രിയുമായി. അത് മതിയല്ലോ. പാര്‍ട്ടി ചെറുതാണെങ്കിലും പ്രശ്നം വലുതാവാന്‍ അധികാരത്തര്‍ക്കം ധാരാളമാണ്. അങ്ങനെ കോവിഡ് കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാന്‍ മലബാറില്‍ നിന്ന് പാര്‍ട്ടി പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും കൊച്ചിയിലെത്തി. പിരിച്ചുവിട്ടതായി ആ പറഞ്ഞ ആളാണ് ഐഎന്‍എല്ലിന്‍റെ സംസ്ഥാന അധ്യക്ഷന്‍, ബ്രാക്കറ്റില്‍ യോഗം നടക്കുന്ന കാലം വരെ എന്ന് പറയണം, പ്രഫ. അബ്ദുള്‍ വഹാബ്. ഇദ്ദേഹമിപ്പോള്‍ പ്രസിഡന്‍റാണോ എന്ന് ചോദിച്ചാല്‍ ആണെന്ന് അദ്ദേഹം പറയും. പക്ഷേ മറ്റെ കൂട്ടര്‍ അല്ലെന്നും പറയും. അതാണ് സീന്‍.
ഒരു കണക്കിന് പാര്‍ട്ടിക്ക് ഗുണകരമാണ്. ഇങ്ങനെ ഒരു പാര്‍ട്ടിയുണ്ടെന്നും അതിന്‍റെ പ്രവര്‍ത്തകരുടെ കൈയ്യിലിരിപ്പ് ഇങ്ങനെയൊക്കെ ആണെന്നും നാലാള് അറിഞ്ഞല്ലോ. സംഗതി ഒരു മന്ത്രിസ്ഥാനം ഒക്കെ കിട്ടിയപ്പോ ആകെ പിടച്ചിലായിപ്പോയതാണ്. മുസ്ലിം ലീഗിനുപോലും അധികാരമില്ലാത്ത കാലത്ത് ഇന്ത്യന്‍ നാഷണല്‍ ലീഗിന് മന്ത്രിസ്ഥാനം അതാണ് സ്ഥിതി. അപ്പോ പിന്നെ ലീഗില്‍ നിന്നുവരെ ഇങ്ങോട്ട് ആളെക്കിട്ടും.വല്ല ബോര്‍ഡോ കോര്‍പറേഷനോ അതുമല്ലെങ്കില്‍ മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫോ ഒക്കെയായി പോവാം. രണ്ടാളും പരസ്പരം പുറത്താക്കിയ സ്ഥിതിക്ക് പുറത്തായ വഹാബും പുറത്തായ കാസിം ഇരിക്കൂറും എന്നേ നമ്മള്‍ പറയൂ. കാരണം പക്ഷപാതിത്തം കാണിച്ചെന്ന് പിന്നീട് പരാതി പറയാന്‍ പുറത്താക്കപ്പെട്ട രണ്ടാളും വന്നേക്കരുത്. പുറത്തായ ഈ രണ്ടുപേരും ഇടതുപക്ഷത്ത് തുടരും. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ തീരുമാനം വരെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റേത് ഗംഭീര നടപടി എന്നാണ് രണ്ടുകൂട്ടരുടേയും അഭിപ്രായം. പെടുന്നത് പിണറായി വിജയനാവും. ആരെ തള്ളും ആരെ കൊള്ളും. കാസിം ഇരിക്കൂറിന് പിണറായിയെ ബുദ്ധനൊക്കെ ആക്കാമെങ്കില്‍ ഇതൊക്കെ കണ്ടും കേട്ടും നടക്കുന്ന നാട്ടുകാര്‍ പിണറായിയെ ദൈവമാക്കിയാല്‍ കുറ്റം പറയാനൊക്കില്ലല്ലോ. കാണാം തിരുവാ എതിർവാ.