അങ്ങനെ പതിനാലാം കേരള നിയമസഭയുടെ 22ാം സമ്മേളനം 22ാം തീയതി പിരിഞ്ഞു. ആ നിലയ്ക്ക് കനപ്പെട്ട ഒരു യാത്രയയപ്പ് നല്‍കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.
പതിനാലാം കേരള നിയമസഭ എന്തുകൊണ്ടും പ്രത്യേകതകള്‍ ഏറെയുള്ള ഒരു സഭയായിരുന്നു. പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ ഒന്നര പതിറ്റാണ്ടിനുശേഷം സഭയിലേക്കെത്തിയത് മുഖ്യമന്ത്രിയായിട്ടാണ് എന്നിടത്ത് വച്ച് ആ പ്രത്യേകത തുടങ്ങുന്നുണ്ട്. തൊട്ടുമുമ്പത്തെ സര്‍ക്കാര്‍ അതായത് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് രണ്ട് ഭരണപക്ഷ അംഗങ്ങള്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ സര്‍ക്കാര്‍ താഴെ വീഴും എന്നതായിരുന്നു അവസ്ഥയെങ്കില്‍ ഈ സര്‍ക്കാരിനെ മൂത്രശങ്കയ്ക്കിടയില്ലാതെ ഭരിക്കാന്‍ പറ്റിയ സര്‍ക്കാരെന്ന് നിസംശയം പറയാം. ഇനി അതിനും മുമ്പത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ തന്നെ എടുത്താല്‍ അന്ന് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവും ആയ കാലമായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഇടതുസര്‍ക്കാരിന് അങ്ങനെയൊരു പ്രശ്നവും നേരിടേണ്ടി വന്നില്ല എന്നുമാത്രമല്ല, പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒക്കെ സഭയിലെ ഒരാളുതന്നെയായിരുന്നു. അങ്ങനെയൊരു സഭയാണ് ചരിത്രത്തിന്‍റെ ഭാഗമാകുന്നത്. മാത്രമല്ല, അംഗങ്ങള്‍ സഭയില്‍ സംസാരിച്ചത് മുഴുവന്‍ സോഷ്യല്‍ മീഡിയയിലെ കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടാനും ലൈക്ക് കിട്ടാനും വാട്സാപ്പ് സ്റ്റേറ്റസ് ഒക്കെ ആയിത്തീരാനുമായിരുന്നു.
പിണറായി മന്ത്രിസഭ അധികാരമേറ്റതോടെ സഭയില്‍ ബോറടിച്ച് പോയത് വാച്ച് ആന്‍ഡ് വാര്‍ഡുമാരാണ്. കാര്യമായി പണിയൊന്നും ഇക്കാലയളവില്‍ ഉണ്ടായില്ല എന്നുമാത്രമല്ല തങ്ങളെ കൊണ്ട് വല്യ ആവശ്യമൊന്നും സത്യത്തില്‍ സഭയിലില്ലെന്നും തോന്നിപ്പിച്ചു. ഉന്തും തള്ളും, സ്പീക്കറുടെ ഡയസിലേക്കുള്ള ഓടിക്കയറ്റം തുടങ്ങിയ കലാപരിപാടികളൊക്കെ നടത്തി മിടുക്ക് തെളിയിച്ചവര്‍ ഭരണപക്ഷത്തിരുന്ന് കഴിഞ്ഞാല്‍ ഇതാണ് അവസ്ഥ. മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കസേര മറിച്ചിട്ടവര്‍ ഇത്തവണ അതേ കസേരയുടെ സംരക്ഷകരായി മാറി എന്നതും വാച്ച് ആന്‍ഡ് വാര്‍ഡിനൊക്കെ പണിയില്ലാതാക്കിയ കാര്യങ്ങളാണ്. ഇനി ഭരണപക്ഷത്തെ എംഎല്‍എമാരുടെ കാര്യമെടുക്കാം. സിപിഎമ്മുകാരായ എംഎല്‍മാര്‍ മന്ത്രിമാര്‍ എന്നിവര്‍ക്കൊന്നും ഒരുവിഷയത്തിലെ പാര്‍ട്ടി തീരുമാനത്തിനായി എകെജി സെന്‍ററിലെ യോഗം ചേരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമേയുണ്ടിയാരുന്നില്ല. പാര്‍ട്ടിയും മുഖ്യമന്ത്രിയും എല്ലാം ഒറ്റ പാക്കേജായി സഭയില്‍ തന്നെ ഉണ്ടായിരുന്നു. വല്ലപ്പോഴും പിണറായി മുഖ്യനെ പുകഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ ശ്രദ്ധിക്കുക എന്നതൊഴിച്ച് വലിയ പഠനം ഒന്നും നടത്തേണ്ട കാര്യം അവര്‍ക്കുണ്ടായില്ല.
അങ്ങനെ എന്തുകൊണ്ടും ചരിത്രപ്രാധാന്യമേറിയ ഈ സഭാസമ്മേളന കാലത്തിന് തിരശീല വീഴുമ്പോഴും അവസാന ദിവസം രണ്ടുപേരാണ് പ്രത്യേക പരാമര്‍ശങ്ങള്‍ക്ക് വഴിപ്പെട്ടവര്‍. ഒന്ന് ഉമ്മന്‍ചാണ്ടി. തന്‍റെ അരനൂറ്റാണ്ട് കാലത്തെ നിയമസഭാ സാമാജികത്വത്തെ വാഴ്ത്തുന്ന സ്പീക്കറിനേയും പിണറായി വിജയനേയും രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിക്കും നാട്ടുകാര്‍ക്കും കാണാന്‍ സാധിച്ചു എന്നതാണ് അതിലൊന്ന്.
ഇനി അടുത്ത ആള്‍. എന്തുകൊണ്ട് നല്ല കാര്യത്തിനല്ല, പേരെടുത്ത് വിളിച്ച് പറയേണ്ടി വന്നത്. കൈയ്യിലിരിപ്പ് കൊണ്ടാണ്. സാക്ഷാല്‍ പി. സി. ജോര്‍ജ്. ഏതൊരു കുടുംബത്തിലും ഒരു പുകഞ്ഞ കൊള്ളി കാണുമെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. അങ്ങനെ കണ്ടാമതി. 14ാം കേരള നിയമസഭയുടെ ശാസന ഏറ്റുവാങ്ങി പിരിയാന്‍ സര്‍വഥാ യോഗ്യന്‍ പി.സി. അല്ലെങ്കില്‍ പിന്നാരാണ്.
സഭ കഴിയുമ്പോള്‍ ഇനിയുള്ളത് നേര്‍ക്കുനേര്‍ പോരാട്ടമാണ്. അതായത് തിരഞ്ഞെടുപ്പ്. സഭയില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷത്തെ നയിച്ചെങ്കില്‍ സഭയ്ക്ക് പുറത്ത് തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ ഉമ്മന്‍ചാണ്ടി കുപ്പായമിട്ട് റെഡിയായി നില്‍പ്പുണ്ട്. സഭയിലെ തന്‍റെ ഇടപെലുകള്‍ സഭാരേഖകളിലുള്ളത് ഓര്‍ത്ത് ചെന്നിത്തലയ്ക്ക് ആശ്വസിക്കാം. എടുത്ത പണി ശൂന്യതയില്‍ പോയി ഇല്ലാതാവുകയൊന്നും ചെയ്തിട്ടില്ലല്ലോ. മഹാഭാഗ്യം.
നിയമസഭയില്‍ പ്രതിപക്ഷനേതാവിന്‍റെ പെര്‍ഫോര്‍മന്‍സ് എടുത്താല്‍ മികച്ചതായിരുന്നു എന്നു പറയേണ്ടിവരും. പക്ഷേ പ്രമോട്ടേഴ്സ് വേണ്ടത്ര ഇല്ലാത്തതിനാലും സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ തന്നെ തനിക്കെതിരെ ട്രോളുകള്‍ ഇറക്കുന്നതിനാലും ഉസ്മാനുമായുള്ള ഫോണ്‍ വഴിയുള്ള നയതന്ത്രചര്‍ച്ചയൊക്കെയാണ് ഹിറ്റായത്. ഇനിയെങ്കിലും ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചുവേണം ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍. ചുരുങ്ങിയത് വലിയ കാര്യമൊന്നും ഇല്ലാത്തതായ നെടുങ്കന്‍ ഡയലോഗുകള്‍ അതിപ്പോ വിഡ്ഢിത്തമായാലും നൂറ്റിപ്പത്ത് ശതമാനം ആത്മവിശ്വാസത്തില്‍ വച്ച് അലക്കണം. അതിനൊക്കെയേ ഇക്കാലത്ത് മാര്‍ക്കറ്റുള്ളു. വേണമെങ്കില്‍ ഭരണപക്ഷത്തുള്ള പിണറായി വിജയന്‍, എം. സ്വരാജ് എന്നിവരൊടൊക്കെ ഇതിന്‍റെ ഒരു ട്രിക്സ് ചോദിച്ച് മനസിലാക്കണം.
ആ ഇനി മാധ്യമങ്ങളെ നെഞ്ചത്തോട്ട് കേറാലോ. അതിന് താങ്കളായിട്ട് ഒരു കുറവും വരുത്തണ്ട. അപ്പോ ഇടവേള കഴിഞ്ഞുവരാം. മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കാന്‍ തയ്യാറായി എന്നവിവരമുണ്ട്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമാനം ഇറങ്ങിയുള്ള വരവാണ്. ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ട്. ഈ എന്തുവിലകൊടുത്തും തിരഞ്ഞെടുപ്പില്‍ ജയിക്കണം എന്ന് താങ്കള്‍ പറയുന്നു, പക്ഷേ താങ്കള്‍ മല്‍സരിക്കാന്‍ ഇറങ്ങുന്നു എന്നും കേള്‍ക്കുന്നു. രണ്ടും അങ്ങട് ചേരുന്നില്ല.
അതാണ്. പാര്‍ട്ടി വിശ്വസിപ്പിച്ച് ഏല്‍പ്പിച്ച എന്തും മുല്ലപ്പള്ളി അങ്ങ് കയറി നിറവേറ്റിക്കളയും. അതുകൊണ്ട് മുല്ലപ്പള്ളിയോട് നിയമസഭയിലേക്ക് മല്‍സരിക്കണമെന്ന് പാര്‍ട്ടി പറയണമെന്നൊരാവശ്യം മുല്ലപ്പള്ളി പാര്‍ട്ടിക്ക് മുമ്പാകെ വച്ചിരിക്കും. ചുമ്മാ അതൊക്കെ അനുസരിക്കാനാണ്. എം.പിയായിരുന്നു കുറെ കാലം. പിന്നെ ആഗ്രഹം കേന്ദ്രമന്ത്രിയാവണം എന്നായിരുന്നു. അതും സാധിച്ചു. ഇനി സംസ്ഥാന രാഷ്ട്രീയം. അങ്ങനെ ചില ആഗ്രങ്ങളുടെ പട്ടിക എഴുതി വച്ച് ചുമരില്‍ തൂക്കി എന്നും രാവിലെ എണീറ്റയുടന്‍ അതൊക്കെ പോയി നോക്കി മനസില്‍ ഉറപ്പിക്കലാണ് ഒരു ശീലം.
പക്ഷേ ചെക്ക് വരുന്നത് അവിടയല്ല. ഇക്ഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കക്ഷിയോട് വടകരയില്‍ തന്നെ വീണ്ടും മല്‍സരിക്കാന്‍ പാര്‍ട്ി ആവശ്യപ്പെട്ടതാണ്. പക്ഷേ കേട്ടില്ല. പകരം വട്ടിയൂര്‍ കാവില്‍ നിന്ന് കെ. മുരളീധരന് വരേണ്ടിവന്നു. വട്ടിയൂര്‍ കാവ് വിട്ടതിന്‍റെ കലിപ്പ് മുരളിക്കാണെങ്കില്‍ ഇതുവരെ പോയിട്ടുമില്ല. പക്ഷേ മുരളി വിശാലമനസ്കനാണ്. മുല്ലപ്പള്ളിയെ സ്വന്തം മണ്ഡലത്തിലെ ഒരു സീറ്റിലേക്ക ്സ്വാഗതം ചെയ്തിട്ടുണ്ട്. ബെസ്റ്റ്. 2001 മുതല്‍ എല്‍ഡിഎഫ് ജയിക്കുന്ന കൊയിലാണ്ടി ലേ. തമാശക്കാണെങ്കിലും ഇങ്ങനെയൊന്നും പകരം ചോദിക്കരുത് എന്നപേക്ഷിച്ച് ഇന്നത്തേക്ക ്നിര്‍ത്തുന്നു.