ഒരു കാര്യം വ്യക്തമാവാന്‍ വെറും ഒരു അന്വേഷണം മാത്രം പോരാന്നാണ് പിണറായി ഭരണക്കാലത്ത് കേരളത്തില്‍ സംഭവിക്കുന്നത്. ഇടതുബുദ്ധിജീവികള്‍ പ്രസംഗിക്കുക മാത്രം ചെയ്യുന്ന സത്യാനന്തരകാലമാണല്ലോ ഇങ്ങ് കേരളത്തിലും. ആടിനെ പട്ടിയാക്കുക, പട്ടിയെ വീണ്ടും ആടാക്കുക എന്നതൊക്കെ ഈ കാലത്തിന്‍റെ പ്രത്യേകതയായി പറയാറുണ്ടെങ്കിലും സ്വന്തം നിലയ്ക്ക് ഇതൊക്കെ പ്രയോഗവല്‍ക്കരിക്കുന്ന തിരക്കിലാണ് ഇവരുടെ തന്നെ മറ്റൊരു കൂട്ടരായ ന്യായീകരണക്കാര്‍. ഇതിപ്പോ കേരളത്തില്‍ സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസ് തുടങ്ങി വച്ചതാണ്. ഇപ്പോള്‍ സിബിഐ വരെ എത്തി. മൊത്തം നാലു ഏജന്‍സികള്‍. അതുകണ്ടിട്ടാവണം. സെക്രട്ടറിയേറ്റിലെ തീപിടിത്തം അന്വേഷണത്തിന് പലരേയും രംഗത്തിറക്കി സംഗതി കളറാക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച സമിതി പറഞ്ഞത് സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ടെന്നായിരുന്നു. ഫയര്‍ഫോഴ്സും അങ്ങനെ തന്നെ പറഞ്ഞു. വലിയ അന്വേഷണം കൂടാതെ പൊതുമരാമത്ത് വകുപ്പ് സംഭവദിവസം തന്നെ ഇത് കണ്ടെത്തിയതാണ്. പക്ഷേ വിദഗ്ധ പരിശോധന നടത്തിയ ഫോറന്‍സികിന് അങ്ങനെയൊരു സര്‍ക്യൂട്ട്, ഷോര്‍ട്ടായതായി കാണാന്‍ പറ്റിയില്ല പോലും.
ഇതിപ്പോ മൊത്തത്തില്‍ അലങ്കോലമായ അവസ്ഥയാണ്. ആഭ്യന്തര വകുപ്പിലെ പല പല സംഘങ്ങള്‍ തമ്മില്‍ ഒരു കോര്‍ഡിനേഷന്‍ തീരെ ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായ ഫോറന്‍സിക് പരിശോധനഫലം ഇങ്ങനെ വരാന്‍ പാടില്ലല്ലോ. വല്ലാത്തൊരു സമയദോഷമായിപ്പോയി. ഇനിയിപ്പോ ഈ ഫോറന്‍സിക്കുകാരെ വല്ല കേന്ദ്രഏജന്‍സിയോ മറ്റോ ആയി പ്രഖ്യാപിച്ച് രക്ഷപ്പെടുകയാവും നല്ലത്. അല്ലാതെ രാഷ്ട്രീയമായും നിയമപരമായും കാര്യങ്ങളെ വിശദീകരിക്കാന്‍ വല്യ പാടാവും.
കുഞ്ഞാലിക്കുട്ടി സാഹിബിനെ അങ്ങനെ വിശ്വസിച്ചേ പറ്റൂ. അല്ലെങ്കില്‍ പിന്നെ ഡല്‍ഹിയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം പെട്ടന്ന് അവസാനിപ്പിച്ച് കേരളത്തിലേക്ക് വരേണ്ട കാര്യമേ ഉണ്ടായിരുന്നില്ലല്ലോ. ഭരണമൊന്നും മാറിയിട്ടു വേണം.... ഹോ... എംഎല്‍എ, മന്ത്രി മുന്നണിപ്പോരാളി... അങ്ങനെ എന്തെല്ലാം കാര്യങ്ങളാണുള്ളത്.സംഗതി പക്ഷേ പറ്റിപ്പോയതാവാനാണ് സാധ്യത. ഉള്ളത്, കണ്ടത് അങ്ങ് റിപ്പോര്‍ട്ടാക്കി അച്ചടിച്ചു, കോടതിയില്‍ കൊടുക്കേം ചെയ്തു.
കാര്യങ്ങളുടെ പോക്ക് അത്ര ശരിയല്ല. നൂറുദിനം കൊണ്ട് നൂറുപദ്ധതി എന്നൊക്കെ പറഞ്ഞ് വച്ച് പിടിക്കുകയാണ് സര്‍ക്കാരിപ്പോ. പണ്ട് നിരപ്പാക്കിയ മണ്ണില്‍ വിമാനം പറത്തി വിമാനത്താവളം ഉദ്ഘാടനം ചെയ്തിരുന്നു ഉമ്മന്‍ചാണ്ടി സാര്‍. ഇതിപ്പോ പദ്ധതി രേഖപോലും തയ്യാറാകാത്ത, സാങ്കേതിക പഠനം തുടങ്ങാത്ത വയനാട് തുരങ്കപ്പാതയുടെ നിര്‍മാണോദ്ഘാടനം നടത്തിക്കഴിഞ്ഞു പിണറായി സഖാവ്. അതിനിടയില്‍ സ്വന്തം വകുപ്പിലെ സത്യസന്ധരെക്കൊണ്ട് ഇങ്ങനെ തോറ്റുപോകുന്നത് എന്തൊരു ദുരന്തമാണ്.
ഇന്നത്തെ ലക്കി ഡ്രോ വിജയ് രമേശ് ചെന്നിത്തലയാണ്. തന്‍റെ ഐഫോണ്‍ കോടിയേരി ബാലകൃഷ്ന്‍ പറഞ്ഞതുപോലെയല്ലെന്ന് തെളിയിക്കാനുള്ള ഓട്ടത്തിലായിരുന്നു ചെന്നിത്തല. ഒടുക്കം യൂണിടാക് മുതലാളി വിജിലന്‍സിന് മൊഴികൊടുത്തത് ചെന്നിത്തലയ്ക്ക് ഐഫോണൊന്നും കൊടുത്തിട്ടില്ലാന്ന്. പോരേ പൂരം.
പറയാന്‍ വരട്ടെ. ഉമ്മന്‍ചാണ്ടിയാണല്ലോ സീനിയര്‍. അയ്യേ ഗ്രൂപ്പുകാരാണെങ്കിലും ഒരാവശ്യം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി തന്നെ മൈക്ക് കെട്ടി ചെന്നിത്തലയുെട ലക്കി ഡ്രോ പ്രഖ്യാപിക്കുന്നെങ്കില്‍ അതല്ലേ തമാശ. എന്തൊരു സ്നേഹം. എന്തൊരു സാഹോദര്യം., എന്തൊരു സൗഹൃദം.
ഇനി ശ്രീമാന്‍ രമേശ് ചെന്നിത്തലയ്ക്ക് പറയാനുള്ള അവസരമാണ്. പ്രാര്‍ഥനയോടെ തന്നെ തുടങ്ങിക്കോളൂ. ഐഫോണ്‍ വിഷയത്തില്‍ ചെന്നിത്തലയ്ക്ക് 5 ഐഫോണ്‍ എന്നായിരുന്നു പാര്‍ട്ടി പത്രത്തിലെ തലക്കെട്ട്. വായിച്ച് താഴേക്ക് പോയാലേ അഞ്ചില്‍ ഒന്നാണ് പ്രതിപക്ഷനേതാവിനെന്ന് മനസിലാവുകയുള്ളു. വിഷയം ഏറ്റെടുക്കേണ്ട എന്നൊക്കെ പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചെങ്കിലും വേറൊന്നും പറയാനില്ലെങ്കില്‍ പിന്നെന്തുചെയ്യും.
കോടിയേരിയുടെ വിഷമം ചെന്നിത്തല മനസിലാക്കേണ്ടതാണ്. അല്ലാതെ ഇങ്ങനെ മാപ്പുപറയിപ്പിക്കാന്‍ നടക്കുന്നതിലൊന്നും പൊളിറ്റിക്സ് ഇല്ല. എ.എ. റഹീമിനും ഡിവൈഎഫ്ഐയ്ക്കും ചിലത് പറയാനുണ്ട്. കാത്തിരുന്ന് കാണുക. ഇടവേളയ്ക്ക് ശേഷം. സ്വര്‍ണക്കടത്ത് കേസും മറ്റുമായി കേരള രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞ് നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും സിപിഐ ആകെ ക്യാപ്സൂള്‍ നിര്‍മാണത്തിലേക്കും മറ്റുമായി മാറിയ സമയത്ത് ഡിവൈഎഫ്ഐ എന്തുചെയ്യുകയായിരുന്നു എന്ന് ആരും ഇനി ചോദിച്ച് വരരുത്. അവരൊരു സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. തെളിവുസഹിതമാണ് എ.എ. റഹീം വന്നിരിക്കുന്നത്.
തൃശൂരിലെ ചിറ്റിലങ്ങാട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസാണ് ഒടുവിലത്തെ അസാധാരണ സാഹചര്യം. ചില ബന്ധങ്ങളെ മനസിലാക്കാന്‍ ചില സന്ദര്‍ഭങ്ങളാണ് ഉപകാരപ്പെടുക. മനുഷ്യന്‍റെ രാഷ്ട്രീയ മാനസികതലങ്ങളെക്കൂടി സൂക്ഷ്മതലത്തില്‍ പഠനവിധേയമാക്കിയാണ് ഡിവൈഎഫ്ഐ ഇക്കാര്യങ്ങളെല്ലാം കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫ് മുന്നണി കണ്‍വീനറായി സ്ഥിരമായി സ്ഥാനമേറ്റ എം.എം. ഹസന്‍ വന്നിട്ടുണ്ട്. കോവിഡ് കാലത്ത് മുന്നണി ഡോക്ടറായിട്ടാണ് വേഷപ്പകര്‍ച്ച.കാനം പറഞ്ഞതുകൊണ്ട് മാത്രം വിശ്വസിക്കുന്നു. അല്ലാതെ പ്രതിപക്ഷമായ യുഡിഎഫിന് സ്വയം പണിയെടുത്തിട്ട് അങ്ങനെയൊരു വിശ്വാസം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
ഈ ഉപദേശം കോടിയേരി സഖാവ് ഉള്‍ക്കൊള്ളേണ്ടത് തന്നെയാണ്. ഇത്രയെങ്കിലും. പ്ലീസ്. അതുപോട്ടെ, തൃശൂരില്‍ ഒരു പാര്‍ട്ടിമാറ്റം നടന്നിട്ടുണ്ട്. കോണ്‍ഗ്രസുകാരനായ എം.കെ. മുകുന്ദന്‍ കമ്മ്യൂണിസ്റ്റായി.36 കൊല്ലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു സിപിഎമ്മിന്‍റെ മഹത്വം മനസിലാക്കാന്‍. പാര്‍ട്ടിയെ സംബന്ധിച്ച് അതൊരു പോരായ്മയാണ്. സാരമില്ല. പക്ഷേ പാര്‍ട്ടി രക്തസാക്ഷിയായ കൊച്ചനിയനെ കൊന്ന കേസിലെ രണ്ടാം പ്രതിയായിരുന്ന പിന്നീട് കോടതി വിട്ടയച്ച മുകുന്ദനാണല്ലോ ഈ മുകുന്ദന്‍. അതേതായാലും വളരെ മികച്ച തീരുമാനം തന്നെ. പക്ഷേ കോണ്‍ഗ്രസ് വിട്ടതിന്‍രെ കാരണം എന്താണെന്ന് പറഞ്ഞില്ല
എങ്ങനെ നന്നാവാനാണ്. ഇതൊക്കെയല്ലേ ഐറ്റങ്ങള്‍. പക്ഷേ മുകുന്ദന്‍ ആളൊരു മഹാനാണ്. സിപിഎമ്മിന് ഒരു അസറ്റ് തന്നെയാണ്.മുകുന്ദന്‍റെ വരവോടെ തൃശൂരിലെ സിപിഎമ്മും മഹത്തായ ഒരു പാര്‍ട്ടിയായി തീരട്ടെ എന്നാശംസിച്ച് നിര്‍ത്തുന്നു.