ശബരിമല വിഷയത്തില്‍ ഇന്നൊരു തീരുമാനമാകുമെന്ന് കരുതിയെങ്കിലും അതിന് വിധിയില്ല. കുളംകലക്കികള്‍ക്കെല്ലാം കുറച്ചു ദിവസംകൂടി കലക്കവെള്ളത്തിലെ ഫിഷിങ് തുടരാം. വരുന്ന പതിമൂന്നാം തീയതി മാസപൂജ തുടങ്ങുമ്പോളും മുന്‍ കലാപരിപാടികളുടെ ആവര്‍ത്തനം പ്രതീക്ഷിച്ചുകൊണ്ട് ഇന്നത്തെ തിരുവാ എതിര്‍വാ നട തുറക്കുകയാണ്.
ഒ രാജഗോപാലിനെ കാണുമ്പോള്‍ നേരത്തേ രാജേട്ടാ എന്ന് തികച്ചു വിളിക്കാതിരുന്ന ബിജെപിക്കാര്‍ ഇപ്പോ പറയുന്നത് ഓ... രാജഗോപാല്‍ വന്നു എന്നാണ്. സത്യമായിട്ടും സത്യം പറയുന്നതാണ് രാജേട്ടനെ ഇങ്ങനെ പാര്‍ട്ടിയില്‍ വെറുക്കപ്പെട്ടവന്‍റെ റോള്‍ സമ്മാനിക്കുന്നത്. നേതാക്കന്മാരുടെ തിക്കും തിരക്കും കാരണം പാര്‍ട്ടി വേദികളില്‍ അടുത്തിടെയായി രാജഗോപാലിന് മൈക്ക് കിട്ടാറില്ല. നിയമസഭയില്‍ പസി ജോര്‍ജായിരുന്നു സമയം കട്ടോണ്ടുപോയിരുന്നത്. ഇപ്പോ ജോര്‍ജ് ആ കൂട്ടുകച്ചവടം അവസാനിപ്പിച്ചപ്പോ സഭയില്‍ തനിക്ക് അനുവദിച്ചിരിക്കുന്ന സമയം മുഴുവന്‍ രാജേട്ടനുതന്നെയുള്ളതാണ്. അപ്പോ കക്ഷി പല സത്യങ്ങളും പറയും. ഇന്നലെയും പറഞ്ഞു രണ്ടുകാര്യങ്ങള്‍. ഒന്ന് ബിജെപി കേരളം ഭരിച്ചിട്ടില്ല. തികച്ചുയം യാഥാര്‍ഥ്യം മാത്രം. രണ്ട് അടുത്ത കാലത്തൊന്നും ബിജെപി കേരളം ഭരിക്കുകേമില്ല. കൊച്ചുകുട്ടകള്‍ക്കുവരെ അറിയാം ഇത് കള്ളമല്ലെന്ന്. എന്നിട്ടും എല്ലാവരും ചിരിച്ചു. എന്തിനാണോ ആവോ.
കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ടും രാജേട്ടന്‍ ചില സത്യങ്ങള്‍ പറഞ്ഞിരുന്നു. അടച്ചിട്ട മുറിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് ശബരിമല വിഷയത്തെ സുവര്‍ണാവസരം എന്ന് വിശേഷിപ്പിക്കാം. ആര്‍ക്കും പരാതിയില്ല ഹാ ഹാ. പക്ഷേ രാജഗോപാല്‍ ഉള്ളത് പറഞ്ഞാല്‍ അപ്പോ ഹോ ഹോ. കന്നി എംഎല്‍എയുടെ നിയമസഭാ പ്രസംഗങ്ങള്‍ സഭാ രേഖയില്‍ ചേര്‍ക്കുമ്പോള്‍ അത് സുവര്‍ണ ലിപികളില്‍ പറ്റുമോ എന്ന് സര്‍ക്കാരിനോട് വേണമെങ്കില്‍ ബിജെപിക്ക് ചോദിക്കാവുന്നതാണ്
നിയമസഭയുടെ ബജറ്റ് സമ്മേളനം ശോകമൂകമാണ്. പണ്ടൊക്കെ മാണിസാറുണ്ടായിരുന്ന കാലത്തെ ബജറ്റ് സമയം ഓര്‍മയില്ലേ. എത്ര ശബ്ദമയമായിരുന്നു ലഡുപോലെ മധുരമുള്ള ആ കാലം. പൊതുവെ നാട്ടില്‍ വലിയ വിവാദങ്ങളില്ലാത്ത സമയമാണ്. വല്ല വിധേനെയുമാണ് പ്രതിപക്ഷം അടിയന്തരപ്രമേയ വിഷയമൊക്കെ തട്ടിക്കൂട്ടുന്നത്. ആകെ ആനയും അമ്പാരിയും ഒഴിഞ്ഞ പൂരപ്പറമ്പിന്‍റഎ അവസ്ഥ. എന്നാല്‍ പിന്നെ പത്തുപേരുടെ ശ്രദ്ധ ക്ഷണിക്കാനുറച്ച് കെസി ജോസഫ് ഇറങ്ങിത്തിരിച്ചു. കെസി വച്ച കെണിയില്‍ വീണത് ആരോഗ്യമന്ത്രി കെകെ ശൈലജയാണ്. അട്ടപ്പാടിയിലെ ശിശുമരണത്തിന്‍രെ കാര്യത്തില്‍ സര്‍ക്കാര്‍ പല കണക്കുകള്‍ പറയുകയാണെന്ന് കെസി ജോസഫ് കണ്ടെത്തി. എഴുതിയപ്പോള്‍ 34 എന്നായിരുന്നത് മന്ത്രി പറഞ്ഞപ്പോള്‍ 13 ആയി മാറിയത്രേ. സര്‍വ ആരോഗ്യവുമെടുത്താണ് ആരോഗ്യമന്ത്രി ഇതിനെ നേരിട്ടത്
കെസി ജോസഫ് ഇങ്ങനെയാണ്. തെറ്റുകണ്ടാല്‍ ക്ഷമിക്കില്ല. കെസിയുടെ കൈയ്യിലുണ്ടായിരുന്ന ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തേഞ്ഞുതാര്‍ന്നതിനാല്‍ ഇനി ഭരണപക്ഷം അത് തെല്ലും പ്രതീക്ഷിക്കണ്ട. സഭ പാസാക്കിയ സപ്ലിമെന്‍ററി ഡിമാന്‍റ് ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം. ഇതൊക്കെ കേട്ട ആരോഗ്യമന്ത്രി സംഗതി ഏത് റിപ്പോര്‍ട്ട് എന്നറിയാതെ ഞെട്ടി. അയല്‍വാസിയായ എകെ ബാലനോട് ഇങ്ങനെയൊരു റിപ്പോര്‍ട്ട് കണ്ടാരുന്നോഎന്ന് ശൈലജ രഹസ്യമായി ചോദിച്ചത് മൈക്കിലൂടെ ഉറക്കെ കേട്ടു. ബാലന്‍ അപ്പോള്‍ കൈമലര്‍ത്തി
സഭ ശോകമൂകമായതിന്‍റെ മറ്റൊരു കാരണവും വെളിപ്പെടുന്നുണ്ട്. ഒ രാജഗോപാലുമായുള്ള കൂട്ടുകച്ചവടം നിര്‍ത്തിയ പിസി ജോര്‍ജ് തല്‍ക്കാലം നല്ല നടപ്പിലാണ്. ഇടത്തുനിന്നോ വലത്തുനിന്നോ ഒരു പച്ച സിഗിനലുണ്ടോ എന്നാണ് നോട്ടം. പച്ച ഇല്ലെങ്കിലും വേണ്ട, ചുവപ്പ് മാറി മഞ്ഞ തെളില്ലാലും പിസി ഹാപ്പി. അതുകൊണ്ട് ഇപ്പോള്‍ പരമാവധി സംയമനത്തിലാണ് കക്ഷി. എന്നാല്‍ ഇപ്പോളും ജോര്‍ജ് ഭാരിച്ച ചോദ്യങ്ങളുമായി എഴുനേല്‍ക്കുമ്പോളേ ഏവരും ഒന്ന് ഞെട്ടും. ഇക്കുറി പിസിയെ പിണറായി വെറുതേ തെറ്റിദ്ധരിച്ചു
പിസി ജോര്‍ജുവരെ നന്നായ സ്ഥിതിക്ക് ഒരിടവേള അനിവാര്യമാണ്.
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മഹായാത്ര പൊടിപറത്തി കടന്നുവരുന്നുണ്ട്. സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും മറുപടി പറഞ്ഞാണ് വരവ്. ഗൂഗിള്‍പോലും ഇത്രയധികെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഒരു പേജില്‍ ഇന്നേവരെ പറഞ്ഞിട്ടുണ്ടാവില്ല. മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞാണ് മുല്ലപ്പള്ളിക്ക് യാത്രക്കിടയില്‍ കിട്ടിയ ഒരു വിഷയം. പിഡബ്ലിയുഡി മന്ത്രിയെ പത്തുപറഞ്ഞുകൊണ്ട് റോഡിലൂടെ വരുക എന്നത് ഒരു ഹീറോയിസം തന്നെയാണ്. പറയുന്നത് സുധാകരനെ ആയതുകൊണ്ട് സാഹിത്യപരമായി പ്രാസം ഒപ്പിച്ചുള്ള ഒരു മറുപടി ഉണ്ടാകുമെന്നും അതിലൂടെ യാത്രയുടെ പരസ്യം വര്‍ദ്ധിപ്പിക്കാമെന്നുമൊക്കെയുള്ള ചെറിയ ദുരുദ്ദേശം മാത്രമാണ് മുല്ലപ്പള്ളിക്കുള്ളത്
ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. ഈ വിഷയം പ്രതിപാദിച്ച് കത്തിക്കയറിയപ്പോള്‍ അങ്ങേര് ദേ ശോ ഇങ്ങോട്ടു നോക്കിക്കേ തുടങ്ങിയ പ്രയോഗങ്ങളാണ് മുല്ലപ്പള്ളി ഉപയോഗിച്ചത്. അതെന്താ ആളിന്‍റെ പേര് പറയാന്‍ പേടിയുണ്ടോ. കവികളെ പേടിയാണോ പ്രസിഡന്‍റിന്
ചോരത്തിളപ്പ് മാറാത്ത ആളാണ് താനെന്നും വെളിപ്പോടുത്താന്‍ മുല്ലപ്പള്ളി മടിക്കുന്നില്ല. ഈ പറയുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കേള്‍ക്കാനല്ല എന്ന് മൂന്നുതരം വ്യക്തം. തിരഞ്ഞെടുപ്പിന്‍റെ മണം അടിച്ചുതുടങ്ങിയപ്പോള്‍ ചില കുട്ടി ഖദറുകള്‍ കീയോം കീയോം അലച്ചത് തിരിക്കുപിടിച്ച യാത്രക്കിടയിലും മുല്ലപ്പള്ളിയുടെ കാതുകളിലെത്തി. അവര്‍ക്കുള്ള ഡോസാണിനി.
കമാല്‍ പാഷ. പേര് കേള്‍ക്കുമ്പോള്‍ തന്നെ ആരുമൊന്ന് കിടുങ്ങി വിറക്കും. ചില ന്യായങ്ങള്‍ പറഞ്ഞുനടക്കലാണ് പഴയ ഈ ന്യായാധിപന്‍റെ ഇപ്പോളത്തെ തൊഴില്‍. ബന്ദ് നിരോധിച്ച നാട്ടില്‍ അപരനായി ഹര്‍ത്താല്‍ രംഗപ്രവേശം ചെയ്തതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ പറയാനില്ല. ചില ലോപോയിന്‍റുകള്‍ കേള്‍ക്കാം
കണ്ടോ. സത്യം പറയുന്നവര്‍ ഈ നാട്ടില്‍ ധാരാളമുണ്ടെന്ന് മനസിലായില്ലേ. കോടതികള്‍ വെറുതെയിരിക്കുകയാണെന്ന് ഒരു മുന്‍ കോടതി വാസി പറഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകുമോ എന്തോ
ഇനി കഥ നടക്കുന്നത് വിദേശത്താണ്. അങ്ങ് ദക്ഷിണാഫ്രിക്കയില്‍. അവിടെയെത്തിയ കമാല്‍പാഷ തലനാരിഷക്ക് ഒരു അപകടത്തില്‍ നിന്ന് രക്ഷപെട്ട കഥയാണിനി.