കോഴിക്കോട് മെഡിക്കൽ കോളജ് മൈതാനത്തിനു സമീപം അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആത്‍മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മെഡിക്കൽ കോളജ് മൈതാനത്തിനു സമീപത്തുള്ള മായാപറമ്പ് എന്നു വിളിയ്ക്കുന്ന കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം. മൈതാനത്തു കളിയ്ക്കാനെത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.
ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ഫോറൻസിക് വിദഗ്ദർ പരിശോധിച്ചു. മരിച്ചയാളെ കുറിച്ചുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇടതു കയ്യിൽ റിസ്റ്റ് വാച്ചും വലതു കൈയിൽ രാഖിയും ധരിച്ചിരുന്നു. പ്രദേശത്തു അടുത്ത കാലത്ത് കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിയ്ക്കുകയാണ്.