വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ മൂന്നുപ്രതികള്‍ക്കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി സൂചന.തൃശൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം കേസില്‍ തിരുവല്ലയില്‍ പിടിയിലായ ജാക്സണ്‍ അലോഷ്യസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും.
തിരുവല്ല പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള റവന്യൂ ടവറില്‍ ഓവര്‍സീസ് ജോബ് കണ്‍സള്‍ട്ടന്‍സി നടത്തിയിരുന്ന ജാക്സണ്‍ അലോഷ്യസ് പിടിയിലായതോടെയാണ് വന്‍വിസ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്.കൊല്ലം സ്വദേശിയായ ജാക്സണ്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പിടിയിലായത്. ഇതുവരെ എഴുപതിലധികം പരാതികളാണ് പൊലീസിന് ലഭിച്ചത്. നിലവില്‍ നാല്‍പത്തിയേഴ് ലക്ഷംരൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.ജാക്സണിന്‍റെ റവന്യൂ ടവറിലെ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഓഫിസില്‍നിന്ന് ലഭിച്ച രേഖകളിലെ സൂചനകളുടെ അടിസ്ഥാനത്തിലും പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലും മൂന്നുപേര്‍ക്കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതില്‍ തൃശൂര്‍ സ്വദേശി അബ്ദുള്‍ റസാഖിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.
അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ജാക്സണെ കസ്റ്റഡിയില്‍വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.വിദേശങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളിലും വൻകിട ഹോട്ടലുകളിലും ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പാസ്പോർട്ട് അടക്കമുള്ള വിവരങ്ങൾ ഇവർ വാങ്ങിവെയ്ക്കും. തുടർന്നാണ് അഭിമുഖം നടത്തി ആദ്യ ഗഡുവായി ഇരുപതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ ഇവർ കൈപ്പറ്റുന്നത്. തട്ടിപ്പിന്‍റെ വാര്‍ത്ത പുറത്തറിഞ്ഞതോടെ കൂടുതല്‍പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തുന്നുണ്ട്. സംസ്ഥാനവ്യാപകമായി നടന്ന തട്ടിപ്പായതിനാല്‍ പരാതിക്കാരുടെ എണ്ണം ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.