ചുരുളഴിയാത്ത ഒരു കൊലക്കേസാണ് കോതമംഗലം മാരിപ്പിള്ളി ഷോജി ഷാജിയുടെ കൊലപാതകം. ഒരു നാടിനെ നടുക്കി പട്ടാപ്പകല്‍ അരങ്ങേറിയ അരുംകൊലപാതകത്തിന്‍റെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല.കഴുത്തറത്തു നടത്തിയ കൊലപാതകം ആത്മഹത്യയാണെന്ന് വിലയിരുത്തിയ പൊലീസിന്‍റെ പ്രഥമീക നിഗമനത്തില്‍ തുടങ്ങിയ അബദ്ധം അഞ്ചുവര്‍ഷം കഴിയുമ്പോഴും തുടരുകയാണ്. നീതി ലഭിക്കാതെ ഷോജിയുെട കുടുംബവും.
കേരളപൊലീസ് വിചാരിച്ചാല്‍ ഏതുകേസിലേയും പ്രതികളെ അഴിക്കുള്ളിലാക്കാം. പക്ഷേ വിചാരിക്കണമെന്ന് മാത്രം.സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ അന്വേഷണസംഘത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ കേസ് തെളിയുമെന്ന് പലപ്രമാദമായ കൊലക്കേസുകളും തെളിയിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും തെളിയിക്കാന്‍ കഴിയാതെ അഞ്ചുവര്‍ഷത്തിനുശേഷവും നിലനില്‍ക്കുകയാണ് കോതമംഗലം മാതിരപ്പിള്ളിയിലെ ഷോജിയുടെ കൊലപാതകം.
2012 ഒാഗസ്റ്റ് എട്ടാം തിയതി.സമയം രാവിലെ പത്തര.മാതിരപ്പിള്ളിയിലെ പണിതീരാത്ത വീട്ടില്‍ ജോലിക്കാര്‍ക്കൊപ്പമായി വീട്ടമ്മയും രണ്ടുകുട്ടികളുടെ അമ്മയുമായ ഷോജി. ജോലിക്കാര്‍ ചായകുടിക്കാന്‍ നൂറുരൂപയും വാങ്ങി മൂന്നുറു മീറ്റര്‍ ദൂരത്തുള്ള കടയിലേക്ക് പോയി. ഷോജിയുടെ ഭര്‍ത്താവ് ഷാജി ടൗണില്‍ കട നടത്തുന്നു. ജോലിക്കാര്‍ അരമണിക്കൂറിനുള്ളില്‍ ചായകുടി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കണ്ടത് വീടിനുള്ളില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട് കിടക്കുന്ന ഷോജിയെ.
നിമിഷങ്ങള്‍ക്കുള്ളില്‍ ജനം ഇരച്ചെത്തി. പട്ടാപ്പകല്‍ നടന്ന അരുംകൊലപാതകവാര്‍ത്ത അറിഞ്ഞ് പൊലീസ് എത്തുന്നതിന് മുമ്പുതന്നെ ജനങ്ങള്‍ മുറിക്കുള്ളിലും വീടിനുള്ളിലും കയറി തെളിവുകളെല്ലാം നശിപ്പിച്ചു.കടയിലുണ്ടായിരുന്ന ഭര്‍ത്താവ് ഷാജി വിവരമറിഞ്ഞ് ഉടന്‍ ഒാട്ടോറിക്ഷയില്‍ വീട്ടിലെത്തി. ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് നടപടികള്‍ ക്രമങ്ങള്‍ ആരംഭിച്ചു. കഴുത്ത് മുറിച്ച് സ്വയം മരിച്ചതാണെങ്കില്‍ ആയുധമെവിടെയെന്ന് ആരുടെയോ ചോദ്യം ഉയര്‍ന്നപ്പോഴാണ് പൊലീസിന് ബോധം വന്നത്. വേഗം ജനങ്ങളെ പുറത്താക്കി.മുറി ബന്ധിച്ചു.പക്ഷേ അതിനുമുമ്പുതന്നെ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.
കഴുത്തിൽ ആഴമേറിയ മുറിവ്. കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഭര്‍ത്താവ് ഷാജിയുമായി പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പരിസരവാസികള്‍ മൊഴി നല്‍കിയതോടെ ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുടെ സംസ്കാരത്തിനുശേഷം കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഷാജി പുറംലോകം കണ്ടത് പത്തൊമ്പത് ദിവസങ്ങള്‍ക്ക് ശേഷം. പക്ഷേ ഷാജിയാണ് കൊലക്ക് പിന്നിലെന്ന് കണ്ടെത്താനുള്ള തെളിവുകളൊന്നും പൊലീസിന് ശേഖരിക്കാനായില്ല. പക്ഷേ നാട്ടുകാര്‍ ഉറപ്പിച്ചു കൊലയാളി ഷാജി തന്നെയാണ്.
ഷോജിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി.അന്വേഷണം ക്രൈംബ്രാഞ്ചിനുവിട്ടു. ഷാജിയേയും സംശയം തോന്നിയവരേയും അന്വേഷണസംഘം പലകുറി ചോദ്യം ചെയ്തു. ഷാജിയെ നുണപരിശോധനക്ക് വിധേയമാക്കി.പക്ഷേ തെളിവുകളൊന്നും ലഭിച്ചില്ല. അന്വേഷണഉദ്യോഗസ്ഥര്‍ മാറി മാറി വന്നു. മുറപോലെ ചെയ്യലും.പക്ഷേ ഷോജി കൊലക്കേസിലെ ദുരൂഹത മറനീക്കാതെ നിലകൊണ്ടു. അയല്‍വാസിയായ പൊലീസുകാരനെയാണ് ഷാജിക്കും കുടംബത്തിനും സംശയം. പക്ഷേ ഷാജി തന്നെയാണ് കൊലയാളിയെന്നും പൊലീസിന് ആദ്യ സമയത്തുതന്നെ വീഴ്ച സംഭവിച്ചതായും ഈ പൊലീസുകാരനും ഉറപ്പിച്ചു പറയുന്നു.
ക്രൈംബ്രാഞ്ച് അന്വഷിക്കുന്ന കേസ് സിബിഐക്ക് വിടണമെന്നാണ് നിലവിലെ ആവശ്യം. അഞ്ചുവര്‍ഷം പൂര‍്ത്തിയാകുമ്പോഴും പ്രതികളെ പിടികൂടാൻ കഴിയാത്തത് കേരള പൊലീസനും നാണക്കേടായി. ഷാജിയെ പ്രതിയാക്കാനാണ് ചിലരുടെ ശ്രമമെന്ന് ഷാജിയുടെ കുടുംബം ആരോപിക്കുന്നു.ഷാജിക്ക് ഷോജിയുമായുണ്ടായിരുന്ന പ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. കടയിലായിരുന്ന ഷാജി കൃത്യം നിര്‍വഹിച്ച ശേഷം രഹസ്യമായി കടയിലേക്ക് പോയെന്നും ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍ അതിക്രൂരമായി നടപ്പാക്കിയ കൊലപാതകത്തില്‍ ഒരു തെളിവെങ്കിലും ഷാജിക്കുമേല്‍ കണ്ടെത്താന്‍ പൊലീസിനു കഴിയാതിരുന്നത് എന്തുകൊണ്ടെന്ന് ചോദ്യം അവശേഷിക്കുന്നു. ഷോജി കൊല്ലപ്പെട്ടത് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ്. ശരീരത്തിലെ സ്വര്‍ണം മോഷണം പോയിരുന്നതായി ഷാജി മൊഴി നല്‍കിയിട്ടുണ്ട്.പക്ഷേ മോഷണത്തിനുവേണ്ടിയുള്ള കൊലയല്ലെന്ന് പൊലീസിന് ഉറപ്പിച്ചുകഴിഞ്ഞു. വീടിനുസമീപത്തെ മണല്‍ കൂനയില്‍ അസ്വഭാവികമായി കണ്ട രണ്ട് കാല്‍പ്പാടുകള്‍ പിന്തുടരുന്നതിലും പൊലീസിന് വീഴ്ച പറ്റി. പൊലീസ് നായ രണ്ടു ദിവസം കഴിഞ്ഞ് എത്തുമ്പോള്‍ കനത്ത മഴയില്‍ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.
ഫോണ്‍ കേന്ദ്രീകരിച്ചും ആളുകളെ ചോദ്യം ചെയ്തും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുമെല്ലാം പൊലീസ് നടത്തിയ അന്വേഷം എവിടേയുമെത്തിയില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കുമെല്ലാം അപേക്ഷ നല്‍കി പ്രതിഷേധം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.