ഒന്നരമാസത്തിനിടെ പാലക്കാട്ട് വീണ്ടും ചീട്ടുകളി സംഘം പിടിയിൽ. നഗരത്തിലെ ടൗൺ സ്ക്വയർ ക്ലബിൽ പണം വച്ച് ചീട്ടുകളിച്ച ഇരുപതു പേരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ പിടികൂടി. ജില്ലാ പൊലീസ് ആസ്ഥാനത്തിന് നൂറുമീറ്റർ അകലയുളള ടൗൺ സ്ക്വയർ ക്ലബിൽ പാതിരാത്രിയിലും തിരക്ക് പതിവായതോടെയാണ് പൊലീസ് നിരീക്ഷണം തുടങ്ങിയത്. പണം വച്ച് ചീട്ടുകളിയാണെന്ന് സ്ഥിരീകരിച്ചതോടെ ജില്ലാപൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം ക്ലബ് വളഞ്ഞു. കെട്ടിടത്തിൽ രണ്ടിടങ്ങളിലായി ചീട്ടുകളിക്കുന്നതിന് പ്രത്യേകം മുറികളുണ്ടായിരുന്നു. പരിശോധനയിൽ ഒരു ലക്ഷത്തി എൺപത്തിയേഴായിരം രൂപ പിടികൂടി.
ക്ലബിന്റെ റിസപ്ഷനിൽ പണം അടച്ച ശേഷം പണത്തിന് പകരം ടോക്കൺ ഉപയോഗിച്ചാണ് ചീട്ടുകളിച്ചിരുന്നത്. ക്ലബ് ഭാരവാഹികൾ ഉൾപ്പെടെ ഇരുപതുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചീട്ടുകളിക്കുന്നത് വലിയകുറ്റമല്ലെങ്കിലും പണം വച്ചുളള ചീട്ടുകളി മിക്കവരെയും കണക്കെണിയിലാക്കുന്നുവെന്നതാണ് ഇതിനുപിന്നിലെ സാമ്പത്തികശാസ്ത്രം. മാത്രമല്ല സാമ്പത്തികമായി തകർന്ന ചില കുടുംബങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം നൽകിയിരുന്നു. ഒന്നരമാസം മുൻപ് നഗരത്തിലെ മാധവരാജാ ക്ലബിലും പരിശോധന നടത്തി പണംപിടികൂടിയിരുന്നു.