മൂന്നാറിലെ ഓട്ടോഡ്രൈവർമാരെ കൊലപ്പെടുത്തിയത് കൊടുംകുറ്റവാളിയായ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയതിന്റെ പ്രതികാരമായെന്ന് നിഗമനം. കേസിലെ മുഖ്യപ്രതി തിരുനൽവേലി മണിയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുള്ളതായി പൊലീസ സംശയിക്കുന്നു. മണിയുടെ അമ്മാവൻ ഉൾപ്പെടെ നാല് ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതക കേസിൽ അറസ്റ്റിലായി മൂന്നു വർഷം തമിഴ്നാട്ടിലെ ജയിലിൽ കഴിഞ്ഞ മണി രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. നേരെ മൂന്നാർ എല്ലപ്പെട്ടിയിലെ ബന്ധുവീട്ടിലെത്തി. മണിയുടെ അമ്മാവൻ ചെല്ലദുരൈ ഉൾപ്പെടെയുള്ള ബന്ധുക്കൾ വർഷങ്ങളായി എല്ലപ്പെട്ടിയിലാണ് താമസം. തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘത്തിലെ അംഗമായ മണിക്കെത്തിരെ തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. നാലു വർഷം മുൻപ് തമിഴ്നാട് പൊലീസിനെ വെട്ടിച്ച് കടന്ന മണി എല്ലപ്പെട്ടിയിലെ ബന്ധുവീട്ടിൽ അഭയം തേടി. മണിയുടെ ഒളിത്താവളം മനസിലാക്കിയ തമിഴ്നാട് പൊലീസ് ഒരു ദിവസം രാത്രി മണിയുടെ ബന്ധുവീട് വളഞ്ഞു. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട മണി പിന്നീട് പൊലീസിന്റെ പിടിയിലായി. രണ്ടാഴ്ച മുൻപ് എല്ലപ്പെട്ടിയിെലത്തിയ മണിയെ വീണ്ടും തമിഴ്നാട് പൊലീസ അറസ്റ്റ് ചെയ്തു. അയൽവാസികളായ ശരവണനും, ജോൺപീറ്ററുമാണ് തന്നെ പൊലീസിന് ഒറ്റുകൊടുത്തതെന്ന് മണി വിശ്വസിച്ചു. മൂന്ന് ദിവസം മുമ്പ് വീണ്ടും പുറത്തിറങ്ങിയ മണി ഇരുവരെയും വകവരുത്താൻ അവസരം കാത്തിരുന്നു. ശനിയാഴ്ച ബോഡിമെട്ടിലേക്ക് ഓട്ടോവിളിച്ച് പോയ മണി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി. കൊലപാതക വിവരം മണി തന്നെ അമ്മാവൻ ചെല്ലദുരൈയെ ഫോണിൽ വിളിച്ച് അറിയിച്ചു. വ്യാജമദ്യ വിൽപന സംഘത്തിലെ പ്രധാനിയായ ചെല്ലദുരൈയുടെ ക്വട്ടേഷനാണോ ഇതെന്നും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് ചെല്ലദുരൈയെ പൊലീസും എക്സൈസും പിടികൂടിയത്. മദ്യവിൽപനയുടെ വിവരങ്ങൾ കൈമാറിയത് കൊല്ലപ്പെട്ട യുവാക്കളാണെന്ന് ചെല്ലദുരൈ സംശയിച്ചിരുന്നു. മണിക്ക് യുവാക്കളോടുണ്ടായിരുന്ന പക ചെല്ലദുരൈ പ്രയോജനപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം.