തിരുവനന്തപുരം കാരോട് ലോറികളില്‍ എത്തിച്ച് മാലിന്യം ഉപേക്ഷിക്കുന്നത് പതിവാകുന്നു. നഗരത്തിലെ അറവ് മാലിന്യമുൾപ്പടെ അതിർത്തി ഗ്രാമങ്ങളിൽ ഉപേക്ഷിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. സർക്കാർ ഭൂമിയിൽ മാലിന്യം മറവ് ചെയ്യാനുള്ള നീക്കവും തർക്കത്തിനിടയാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് കാരോട് പഞ്ചായത്തിലെ പഴയ ഉച്ചക്കടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ മാലിന്യം നിറച്ച കണ്ടെയ്നർ ലോറി കണ്ടെത്തിയത്. അറവ് മാലിന്യം ഉൾപ്പടെ നഗരത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിച്ച് വളമാക്കുന്നതാണ് രീതി.എന്നാൽ ഇത്തരത്തിൽ മാലിന്യം നിറച്ച കണ്ടെയ്നറുകൾ അതിർത്തി ചെക്പോസ്റ്റുകളിൽ പിടിക്കപ്പെടുമ്പോഴാണ് ലോറിയടക്കം ഉപേക്ഷിച്ച് ഡ്രൈവർ ഉൾപ്പടെയുള്ളവർ കടന്നുകളയുന്നത്. രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ മൂന്ന് ലാറികളാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.
അതേസമയം മാലിന്യം തൊട്ടടുത്ത സർക്കാർ ഭൂമിയിൽ മറവ് ചെയ്യാനുള്ള നീക്കം തർക്കത്തിനിടയാക്കി.തുടർന്ന് പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.