നവജാത ശിശുവിനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി ചവറ്റുകുട്ടയിൽ തള്ളി. മുംബൈ കല്യാണിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച പ്രശ്നങ്ങളാണ് ധാരുണമായ കൊലയില്‍ കലാശിച്ചത്. കേസെടുത്ത പൊലീസ് രണ്ടു യുവാക്കളെ അടക്കം നാലുപേരെ അറസ്റ്റ്ചെയ്തു.
ഇരുപതുവയസുള്ള അവിവാഹിതയായ അമ്മയും അമ്മൂമ്മയുംചേർന്നാണ് ക്രൂരമായ കൊലപാതകംനടത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മുംബൈക്കടുത്ത് കല്യാണിൽ താമസമാക്കിയ മാതമന്ദിർ ബാനർജി എന്ന അവിവാഹിതയായ യുവതി ഒരാഴ്ചമുൻപാണ് കുട്ടിക്ക് ജൻമംനൽകുന്നത്. എന്നാൽ, കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലി വീട്ടിൽ ബഹളമായി. യുവതിയുമായി നേരത്തെ ബന്ധമുണ്ടായിരുന്ന രണ്ടുയുവാക്കളും, കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാനാകില്ലെന്ന് അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് പൊലീസ് പറയുന്നു.
ഗർഭിണിയായിരിക്കെതന്നെ യുവാക്കളിരുവരും യുവതിയുമായുള്ള ബന്ധം ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. ഇതോടെ കുട്ടിപിറന്നതിന് ശേഷം, അതിനെ കൊന്നുകളയാൻ യുവതിയും അവരുടെ അമ്മയും തീരുമാനിക്കുകയായിരുന്നു. കുഞ്ഞ് ജനിച്ച് ഒരുദിവസത്തിന് ശേഷമാണ് ഇരുവരുംചേർന്ന് കൊലപാതകം നടത്തിയത്.
കൊലപാതകശേഷം മൃതദേഹം അടുത്തുള്ള മാലിന്യക്കൂമ്പാരത്തിന് സമീപം ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് താനെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിച്ചതിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂർച്ചയേറിയ ആയുധംഉപയോഗിച്ച് കഴുത്തറുത്താണ് കുട്ടിയെ കൊന്നതെന്ന് പൊലീസിന് ഇവർ മൊഴിനൽകി.
മൃതദേഹം മാലിന്യത്തിൽ ഉപേക്ഷിച്ചത് ഇവർതന്നെയെന്നതിന് തെളിവായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾപൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, യുവതിയുമായി പ്രണയത്തിലായിരുന്ന കമലേഷ് ഭാനുഷലി, മഹേഷ് ഭാണ്ഡെ എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു. കുട്ടിയുടെ പിതൃത്വംസംബന്ധിച്ച് സംശയംനിലനിൽക്കുന്നിനാൽ ഇവരുടെ ഡിഎൻഎ, പരിശോധയ്ക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു.