ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസംമുട്ടിച്ച് കൊന്നു. കൊലയാളികളായ നാലു പേരെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വസ്തു ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണം. കൊച്ചിയിലെ അഭിഭാഷകന്റേയും മറ്റൊരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടേയും ക്വട്ടേഷനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ചാലക്കുടി പരിയാരത്ത് പതിനേഴ് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയായിരുന്ന അങ്കമാലി സ്വദേശി രാജീവാണ് കൊല്ലപ്പെട്ടത്. നാല്‍പത്തിമൂന്നു വയസായിരുന്നു. പാട്ടഭൂമിയിലെ ചെറിയ വീട്ടിലായിരുന്നു താമസം. രാവിലെ കൃഷിയിടത്ത് എത്തിയ ജീവനക്കാരാണ് രാജീവിനെ കാണാനില്ലെന്ന വിവരം വീട്ടില്‍ അറിയിച്ചത്. താമസിക്കുന്ന സ്ഥലത്ത് മല്‍പിടുത്തം നടന്നതിന്റെ ലക്ഷണം കണ്ടതോടെ സംശയം ബലപ്പെട്ടു. രാവിലെ ഒന്‍പതു മണിയോടെ കുടുംബാംഗങ്ങള്‍ ചാലക്കുടി പൊലീസിന് പരാതി നല്‍കി. കാണാതായതിന് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ പൊലീസിന് ഒരു വിവരം കിട്ടി. കൃഷിയിടത്തിന്റെ നൂറുമീറ്റര്‍ അകലെയുള്ള എസ്.ഡി. കോണ്‍വന്റിന്റെ വാടകവീട്ടില്‍ രാജീവ് അവശനായി കിടക്കുകയാണെന്നായിരുന്നു വിവരം. ഇതു കേട്ട് സ്ഥലത്ത് എത്തിയ പൊലീസ് കണ്ടതാകട്ടെ രാജീവിന്റെ മൃതദേഹവും.
തലയ്ക്കു പുറകില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തി. നെഞ്ചില്‍ ക്ഷതമേറ്റ അടയാളങ്ങളും. കൈകാലുകള്‍ ഉടുമുണ്ടുക്കൊണ്ട് ബന്ദിച്ച നിലയിലായിരുന്നു. പായക്കൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. പ്രതികള്‍ എത്തിയ ഓട്ടോറിക്ഷയുടെ നമ്പറും പൊലീസിന് ലഭിച്ചിരുന്നു. അങ്ങനെയാണ്, നാലുപേരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, സുനില്‍ , സത്യന്‍ , രാജന്‍ എന്നിവരാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനും മറ്റൊരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും പണിമിടപാടുമായി ബന്ധപ്പെട്ട് വധഭീഷണി മുഴക്കിയതായി രാജീവ് നേരത്തെതന്നെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ വശവും പൊലീസ് പരിശോധിച്ച് വരികയാണ്.