അനധികൃത വിദേശനിക്ഷേപം സംബന്ധിച്ച പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നൂറിലേറെ ഇന്ത്യൻ പൗരൻമാർക്കും സ്ഥാപനങ്ങൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തുടങ്ങി. അടുത്തമാസം ചോദ്യംചെയ്യലിനു ഹാജരാകാൻ ഇവർക്കു സമൻസ് അയച്ചുതുടങ്ങി.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഐശ്വര്യ റായി ബച്ചൻ, അജയ് ദേവ്ഗൺ എന്നിവർക്കെതിരെ താമസിയാതെ സമൻസ് അയയ്ക്കുമെന്നാണു വിവരം. 2004 മുതലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ബച്ചൻ കുടുംബത്തിന് എൻഫോഴ്‌സ്മെന്റ് നേരത്തേ നോട്ടിസ് അയച്ചിരുന്നു.
ഇതിനു ബച്ചൻ കുടുംബം മറുപടി നൽകിയിട്ടുണ്ട്. ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സ് ആസ്ഥാനമായ കമ്പനിയുടെ ആയിരം ഓഹരികൾ അജയ് ദേവ്‌ഗൺ വാങ്ങിയെന്നാണു വെളിപ്പെടുത്തൽ. ഐശ്വര്യ റായിക്കും സമാനമായ വിദേശ നിക്ഷേപമുണ്ട്. അമിതാഭ് ബച്ചൻ നാലു ഷിപ്പിങ് കമ്പനികളുടെ ഡയറക്ടറാണെന്നും പാനമ രേഖകളിൽ പറയുന്നു. എന്നാൽ, ഇക്കാര്യം അമിതാഭ് ബച്ചൻ നിഷേധിച്ചിരുന്നു.