കൽപറ്റ ∙ ഒരു തെളിവും അവശേഷിക്കാതെ നടത്തുന്ന പിടിച്ചുപറി. പക്ഷേ, ഒരു ഫോൺ നമ്പരാണ് കോഴിക്കോട്–ബെംഗളൂരു ദേശീയപാതയിലെ പേടി സ്വപ്നമായ പിടിച്ചുപറിക്കാരായ എട്ടു പേരെ പിടികൂടാൻ വഴിയൊരുക്കിയത്. ശാന്തയെന്ന വീട്ടമ്മയുടെ ജാഗ്രതയാണ് ഇതിനു കാരണമായത്.
ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ ലോട്ടറികച്ചവടക്കാരനായ കൊളവയൽ നെൻമേനിവയൽ കളത്തിൽപറമ്പിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യയാണ് ശാന്ത. 22 നാണ് കൽപറ്റ രേഖാ മില്ലിനു സമീപത്ത് വച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
മൂന്നു പവനും 25,000 രൂപയും മൂന്നു പവനും ലോട്ടറി ടിക്കറ്റുകളുമെല്ലാം തട്ടിയെടുത്ത സംഘം ഇദ്ദേഹത്തെ ബൈപാസിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പക്ഷേ, ഈ സംഭവത്തിന് ഒരു ദിവസം മുൻപ് പിള്ളയെ ഒരാൾ ഫോൺ ചെയ്തിരുന്നു. സമ്മാനം നേടിയ ലോട്ടറിയുണ്ടെങ്കിൽ തന്നാൽ ഇരട്ടി പണം തരാമെന്നായിരുന്നു വിളിച്ചയാളുടെ വാഗ്ദാനം.
കള്ളപ്പണക്കാരാണെന്നു തോന്നിയതോടെ പിളള അത് വിട്ടു. പക്ഷേ, ഇക്കാര്യം വീട്ടിൽ വന്നപ്പോൾ ഭാര്യ ശാന്തയോട് പറഞ്ഞു. വിളിച്ചയാളുടെ നമ്പർ പിള്ളയുടെ ഫോണിൽ നിന്ന് തന്റെ ഡെയറിയിൽ കുറിച്ചുവയ്ക്കാൻ ശാന്തയ്ക്കു തോന്നി.സംഭവത്തിനു ശേഷം പൊലീസ് ചോദ്യം ചെയ്യലിലാണ് വിളിയെക്കുറിച്ചും കുറിച്ചെടുത്ത നമ്പരിനെക്കുറിച്ചും ശാന്ത കൽപറ്റ എസ്ഐ എ.യു.ജയപ്രകാശിനോട് ഇക്കാര്യം പറഞ്ഞത്.