കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ കോളജ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന്റെ അന്വേഷണം ലഹരിവില്‍പന സംഘത്തിലേയ്ക്ക്. അമിതമായി ലഹരി ഗുളിക ഉപയോഗിച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതിന് പിന്നാലെയാണ് എക്സൈസ് അന്വേഷണം വിപുലമാക്കിയത്. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനോ യുവാവിന് ലഹരി നല്‍കിയവരെ കണ്ടെത്തുന്നതിനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മരിച്ച വെള്ളയില്‍ സ്വദേശി ഷാഹിലിന്റെ സുഹൃത്തുക്കളുള്‍പ്പെടെ ഇരുപതുപേരില്‍ നിന്ന് മൊഴിയെടുത്തുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അമിതമായി ലഹരി ഗുളിക ഉപയോഗിച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അങ്ങനെയെങ്കില്‍ യുവാവിന് ലഹരിമരുന്ന് കിട്ടയതെങ്ങനെ. മറ്റാരുടെയെങ്കിലും പ്രേരണ പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
ഇതിന് മുന്‍പ് നിരവധിതവണ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ യുവാക്കള്‍ മുറിയെടുത്ത് രാത്രിയില്‍ താമസിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പൊലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ എക്സൈസ് ചില നടപടികള്‍ക്ക് രൂപം നല്‍കി. ആദ്യഘട്ടത്തില്‍ നഗരത്തിലെ പ്രധാന ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തും. ഹോട്ടലുടമകള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനൊപ്പം പൊതു ഇടങ്ങളില്‍ പ്രത്യേക സംഘമായി തിരിഞ്ഞ് പരിശോധന നടത്തും.
ലഹരിയുടെ കൃത്യമായ ഉറവിടം തേടാനും എക്സൈസ് സംഘം തീരുമാനിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും പൊലീസിന്റേത് മൃദുസമീപനമെന്നാണ് വിമര്‍ശനം. ഏത് സാഹചര്യത്തിലാണ് മരണം സംഭവിച്ചതെന്ന കാര്യത്തില്‍ പൊലീസിന് നിശ്ചയമില്ല. ഞായറാഴ്ച രാവിലെ വായില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലാണ് സുഹൃത്തുക്കള്‍ ഷാഹിലിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഷാഹിലിനൊപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുത്ത ശേഷം വിട്ടയച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഹോട്ടല്‍ പരിസരത്ത് നാട്ടുകാര്‍ തടഞ്ഞുവച്ച യുവതിക്കെതിരെയും പൊലീസ് അന്വേഷണമുണ്ടായില്ല.