അൻപതുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തുന്ന കാര്യത്തിൽ പ്രതികൾക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായി സൂചന. പാലക്കാട് പറളി സ്വദേശിയും ബെംഗളൂരുവിൽ ആദായനികുതി ഉദ്യോഗസ്ഥനുമായ വി. നിരഞ്ജൻ കുമാറിന്റെ മകൻ ശരത്തി(19)നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ എച്ച്.പി. വിശാൽ(21), കൂട്ടാളികളായ വിനയ് പ്രസാദ്(24), കരൺപൈ(22), വി. വിനോദ് കുമാർ(24) എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. വെബ്ടാക്സി ഡ്രൈവറായ മറ്റൊരു പ്രതി ശാന്തകുമാറിനായി തിരച്ചിൽ തുടരുകയാണ്.
ശരത്തിന്റെ കുടുംബവുമായി അടുത്ത പരിചയമുള്ള വിശാലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ മാസം 12നു വീട്ടിൽ നിന്നിറങ്ങിയ ശരത്തിനെ അന്നു രാത്രി തന്നെ കാറിൽവച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതികൾ നൽകിയ മൊഴി. 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശരത്തിന്റെ വാട്സാപ്പ് സന്ദേശം എത്തിയതിനു പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിൽ പരാതി നൽകാൻ വീട്ടുകാർക്കൊപ്പം ഉണ്ടായിരുന്ന വിശാൽ ഇവിടെ നിന്നു മടങ്ങി മണിക്കൂറുകൾക്കകമാണ് ശരത്ത് കൊല്ലപ്പെട്ടത്. ശരത്തിനെ കൊലപ്പെടുത്തുന്നതിനോട് കൂട്ടാളികളിൽ ചിലർക്കു താൽപര്യം ഉണ്ടായിരുന്നില്ലെന്നും എന്നാൽ വിശാലിന്റെ നിർബന്ധപ്രകാരമാണ് ഇത് ചെയ്തതെന്നുമാണ് പൊലീസ് ചോദ്യം ചെയ്യലിൽ ലഭിച്ച സൂചന.
50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ആളെ വിലപേശൽ പോലും നടത്താതെ കൊലപ്പെടുത്തിയത് മറ്റെന്തെങ്കിലും കാരണത്താലാണോ എന്നും പരിശോധിക്കുന്നുണ്ട്. പൊലീസിൽ പരാതിപ്പെട്ടതിനാൽ തങ്ങൾ കുടുങ്ങുമെന്നു തോന്നിയതിനാലാണ് ശരത്തിനെ അന്നു തന്നെ കൊലപ്പെടുത്തിയതെന്നാണ് വിശാൽ കഴിഞ്ഞ ദിവസം നൽകിയ മൊഴി. പൊലീസ് ഇതു പൂർണമായും വിശ്വസിച്ചിട്ടില്ല. ഒളിവിലുള്ള ശാന്തകുമാർ പിടിയിലായാലേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുകയുള്ളു. വിശാൽ ഉൾപ്പെടെ നാലു പ്രതികളെയും മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.