തിരുവനന്തപുരം ശ്രീകാര്യത്തെ രാജേഷിന്റെ കൊലപാതകം പൊലീസ് ജാഗ്രത പാലിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് കേസിലെ ആറാംപ്രതി മദ്യപിച്ച് ബൈക്ക് ഒാടിച്ചതിന് പിടിയിലായിട്ടും ചോദ്യംചെയ്യാതെ വിട്ടയച്ചത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. ഇതേ ബൈക്കിൽ പോയാണ് കൊല നടത്തിയതെന്ന് വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
കഴിഞ്ഞ ജൂലൈ ഇരുപത്തിഒൻപതിനാണ് ശ്രീകാര്യം സ്വദേശിയും ആർ എസ് എസ് കാര്യവാഹകുമായ രാജേഷ് കൊലചെയ്യപ്പെട്ടത്. പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും ഒന്നാംപ്രതി മണിക്കുട്ടന് രാജേഷിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
എന്നാൽ ശ്രീകാര്യം പൊലീസ് ജാഗ്രത പാലിച്ചിരുന്നെങ്കില്‍ രാജേഷ് വധം ഒഴിവാക്കാനാകുമായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. രാജേഷ് അക്രമിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കേസിലെ ആറാം പ്രതിയായ വേലാംകോണം സ്വദേശി സിബിയെ മദ്യപിച്ച് വാഹനം ഒാടിച്ചതിന് പൊലീസ് പിടികൂടി. കേസിലെ ഒന്നാംപ്രതി മണിക്കുട്ടന്റെ ബൈക്കായിരുന്നു സിബി ഒാടിച്ചിരുന്നത്. ശ്രീകാര്യം സ്റ്റേഷനിൽ നേരത്തെ റജിസ്റ്റർ ചെയ്ത ജാമ്യമില്ലാ കേസുകളിൽ സിബിക്കുവേണ്ടി തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാൾ അപ്രതീക്ഷിതമായി പിടിയിലായത്.
എന്നാൽ യാത്ര എവിടെക്കാണെന്നോ ഒാടിച്ചിരുന്ന ബൈക്ക് ആരുടേതാണെന്നോ പോലും പരിശോധിക്കാതെ സിബിയെ ജാമ്യം നൽകി വിട്ടയച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം വാഹന ഉടമയായ മണിക്കുട്ടനെയും സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നെങ്കിൽ രാജേഷ് കൊലപാതകത്തിന്റെ ഗൂഡാലോചന പുറത്താകുമായിരുന്നുവെന്നും പരാമർശമുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഇന്റലിജൻസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.