കോട്ടയം ∙ കൊലപാതകത്തിൽ പങ്കാളിയായെന്നു പത്രസമ്മേളനത്തിനിടെ വെളിപ്പെടുത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ രാത്രിയോടെ വിട്ടയച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങൾ.
പെൺവാണിഭ സംഘത്തിൽ മുൻപു കണ്ണിയായിരുന്നുവെന്നും ഈ റാക്കറ്റ് നടത്തിയ കൊലപാതകം നേരിൽ കണ്ടിട്ടുണ്ടെന്നുമായിരുന്നു വൈക്കം ടിവി പുരം സ്വദേശി എം.കെ.സിബിയുടെ വെളിപ്പെടുത്തൽ.
വൈക്കം കേന്ദ്രീകരിച്ചു നടക്കുന്ന പെൺവാണിഭ-ലഹരിമരുന്നു സംഘത്തെക്കുറിച്ചു വാർത്താസമ്മേളനം നടത്താനായിരുന്നു സിബി കോട്ടയം പ്രസ് ക്ലബ്ബിലെത്തിയത്. 1997ൽ കോയമ്പത്തൂരിൽ വാച്ച് വിൽപനക്കാരനെ തന്റെ സുഹൃത്ത് അടിച്ചുകൊലപ്പെടുത്തി. കൃത്യത്തിൽ പങ്കാളിയാണ്. കോടതിയിൽ ഹാജരായി ഇതു വെളിപ്പെടുത്താൻ തയാറാണ്.
കേസിൽ മാപ്പുസാക്ഷിയാക്കണം. ഭർത്താക്കൻമാർക്കു ലഹരിമരുന്നു നൽകി വീട്ടമ്മമാരെ അനാശാസ്യത്തിനു പ്രേരിപ്പിക്കുന്ന ഒരുസംഘം വൈക്കത്തു പ്രവർത്തിക്കുന്നുണ്ട്. മണിച്ചെയിൻ മാതൃകയിൽ ഇവർ സ്ത്രീകളെ വലയിലാക്കി വരികയാണ്. മുൻപ് ഈ സംഘത്തിൽ അംഗമായിരുന്നു. ഇവർ ചെയ്ത പല ക്രൂരകൃത്യങ്ങൾക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്നും സിബി പറഞ്ഞു.
കൊലപാതകത്തിൽ പങ്കാളിയാണെന്ന വെളിപ്പെടുത്തലുണ്ടായതോടെ പൊലീസ് പ്രസ് ക്ലബ്ബിലെത്തി. പത്രസമ്മേളനം കഴിഞ്ഞിറങ്ങിയ സിബിയെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങളാണു പറഞ്ഞതെന്നു പൊലീസ് പറഞ്ഞു.
സിബിയുടെ മാനസികനില പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു. വെളിപ്പെടുത്തിയ സംഭവത്തെപ്പറ്റി കോയമ്പത്തൂരിലും വൈക്കത്തും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാത്രിയിൽ ബന്ധുക്കളെ വിളിച്ചുവരുത്തി സിബിയെ വിട്ടയച്ചു. അമ്മാവനായ രഞ്ജനൊപ്പമാണു പത്രസമ്മേളനത്തിനെത്തിയത്.