കണ്ണൂർ പയ്യന്നൂരിൽ ഹോട്ടൽ ജീവനക്കാരനായ കെ.സി.ശ്രീധരനെ കൊലപ്പെടുത്തി മൃതദേഹം റയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കേസിൽ തെളിവെടുപ്പ് നടത്തി.
പ്രതിയായ രാമന്തളി സ്വദേശി എൻ.ചന്ദ്രനെ പയ്യന്നൂർ റയിൽവേ സ്റ്റേഷന് സമീപമെത്തിച്ചാണ് തെളിവെടുത്തത്. ഇവിടെനിന്ന് ശ്രീധരന്റെ ബാഗും കണ്ടെടുത്തു. ഓഗസറ്റ് 25നു പുലർച്ചെയാണ് പയ്യന്നൂർ റയിൽവേ സ്റ്റേഷന്റെ മൂന്നാം നമ്പർ ട്രാക്കിൽ ശ്രീധരന്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ചതാകാമെന്ന് കരുതിയെങ്കിലും തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്ന് പിന്നീട് കണ്ടെത്തി.
ഇതിനിടയിലാണ് പ്രതിയായ ചന്ദ്രൻ കഞ്ചാവ് കേസിൽ മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. കൊലപാതകത്തെപ്പറ്റി മൊഴി നൽകിയതോടെ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. റയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീധരനെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തുകയായിരുന്നു. തെളിവെടുപ്പിൽ ശ്രീധരന്റെ ബാഗ് കണ്ടെത്തി. സംഭവത്തിനുശേഷം ബാഗ് രണ്ടു സഞ്ചികളിലാക്കി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. റയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിലുണ്ടായിരുന്ന യാത്രക്കാരിയിൽനിന്ന് മോഷ്ടിച്ച ബാഗും സ്റ്റേഷനിലെ പഴയ ക്വാർട്ടേഴ്സിൽനിന്ന് കണ്ടെടുത്തു. കൊലപാതകം നടത്തിയശേഷം പ്രതി രാത്രിയിൽ താമസിച്ചതും ഈ പഴയ കെട്ടിടത്തിലാണ്.