മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത് അയാളുടെ ഭാര്യ തന്നെയാണെന്ന് പൊലീസ്. പുറത്തൂർ സ്വദേശി ഇർഷാദിനെയാണ് (26) കുറ്റിപ്പുറത്തെ ലോഡ്‌ജ് മുറിയിൽ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിന്റെ 70 ശതമാനത്തോളം അറ്റുപോയ നിലയിൽ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, താൻ സ്വയമാണു ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇർഷാദ് അവകാശപ്പെടുന്നത്.
ഇന്നു രാവിലെയാണ് ഇരുവരും ലോഡ്‌ജിൽ മുറിയെടുത്തത്. വസ്‌ത്രത്തിൽ രക്‌തം പുരണ്ട നിലയിൽ മുറിക്കു പുറത്തു കണ്ട യുവാവിനെ ലോഡ്‌ജ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം ലഭിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ആറു മാസം മുമ്പ് ഇരുവരും രഹസ്യമായി വിവാഹ കഴിച്ചിരുന്നു. പിന്നീട് ഗൾഫിലേക്കു പോയ യുവാവ് തിരികെ നാട്ടിലെത്തിയപ്പോൾ മറ്റൊരു പെൺകുട്ടിയുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ യുവതി, യുവാവിനെ വിളിച്ചുവരുത്തി പ്രതികാരം ചെയ്യുകയായിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഒരു കടയിൽനിന്നാണ് തെർമോകോൾ മുറിക്കുന്ന ബ്ലേഡ് വാങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു. ഈ ബ്ലേഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്