മലപ്പുറം പെരിന്തൽമണ്ണയിൽ രണ്ടര കോടി രൂപയുടെ അസാധു നോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പടെ ആറംഗസംഘം പിടിയിൽ. തോക്ക് അടക്കമുളള ആയുധങ്ങളുമായാണ് സംഘം നോട്ട് കൈമാറാനെത്തിയത്. സംഘം സഞ്ചരിച്ച രണ്ടു കാറുകളും തോക്കും തിരകളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
തിരുവനന്തപുരത്തെ അഭിഭാഷകനായ കണ്ണൻ കൃഷ്ണകുമാർ, തിരുവനന്തപുരം സ്വദേശികളായ അൻസാറുദ്ദീൻ, അച്ചു, മുഹമ്മദ് ഷാ, മുഹമ്മദ് അനസ്, അരീക്കോട്ടുക്കാരൻ അബ്ദുൽനാസർ എന്നിവരാണ് അറസ്റ്റിലായത്. സംഘം സഞ്ചരിച്ച രണ്ടു കാറുകളും തോക്കും തിരകളും ആയുധങ്ങളും കണ്ടെടുത്തു. അരീക്കോട്ടെ ഏജന്റ് അബ്ദുൽ നാസർ വഴി അസാധു നോട്ടുകൾ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലെത്തിയ സംഘമാണ് കുടുങ്ങിയത്. പെരിന്തൽമണ്ണ ടൗണിൽ നടന്ന വാഹനപരിശോധനക്കിടെയാണ് സംഘം വലയിലായത്.
ആയിരം രൂപ നോട്ടുകളാണ് രണ്ടു ബാഗുകളിലാക്കി സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏഴു കോടിയിലേറെ രൂപയുടെ അസാധു നോട്ടുകളാണ് പെരിന്തൽമണ്ണയിൽ നിന്നു മാത്രം പൊലീസ് പിടികൂടിയത്. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി.എം.പി. മോഹനചന്ദ്രൻ, സി.ഐ. ടി.എസ്. ബിനു, ഷാഡോ പൊലീസ് അംഗങ്ങളായ സി.പി. മുരളീധരൻ, പി.എൻ. മോഹനകൃഷ്ണൻ , എൻ.ടി. കൃഷ്ണകുമാർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.