വെഞ്ഞാറമൂട്∙ വിലപിടിപ്പുള്ള വിദേശയിനത്തിൽപെട്ട പ്രാവുകൾ മോഷണം പോയ വീട്ടിൽ അജ്ഞാതന്റെ കത്തും ഒരു പെട്ടിയിൽ പ്രാവുകളെയും തിരികെ കൊണ്ടിട്ടു. പിരപ്പൻകോട് മഞ്ചാടിമൂട് നവീനിൽ ബിനു ഫിലിപ്പിന്റെ വീട്ടിൽ വളർത്തിയിരുന്ന എട്ടു പ്രാവുകളാണു മോഷണം പോയത്.കഴിഞ്ഞ മൂന്നു മുതൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. ദിവസവും പ്രാവിനു തീറ്റ നൽകുന്നയാൾ അഞ്ചിനു രാവിലെ തീറ്റ നൽകുന്നതിനായി വീട്ടിലെത്തുമ്പോൾ കൂടുകൾ തകർത്ത നിലയിലയിലായിരുന്നു.
പ്രാവുകൾ നഷ്ടപ്പെട്ടു.വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. മോഷണംപോയ പ്രാവുകൾക്ക് 48,000 രൂപ വിലവരും. കഴിഞ്ഞ ദിവസം ഒരു ബൈക്ക് വീടിനടുത്തു വന്നു നിർത്തുന്നതും വീട്ടിനകത്തേയ്ക്ക് ഒരു പെട്ടി എറിയുന്നതും നാട്ടുകാർ കണ്ടു.
ഇത് വീട്ടുടമയെ അറിയിച്ചു. പെട്ടിയിൽ കാണാതായ പ്രാവുകളിൽ നാലെണ്ണവും കൂടാതെ ഇവരുടേതല്ലാത്ത ആറു പ്രാവുകളും ഉണ്ടായിരുന്നു. പെട്ടിക്കു സമീപത്തു നിന്നാണ് പെൻസിൽ കൊണ്ട് എഴുതിയ കത്തു ലഭിച്ചത്.വീട്ടിലെത്തിച്ച പ്രാവുകളിൽ കുറച്ചെണ്ണം മറ്റെവിടെ നിന്നോ കൊണ്ടുവന്നതാണ്.
കത്ത് ഇങ്ങനെ
‘.......മാമൻ എന്നോടു ക്ഷമിക്കണം...എന്റെ അറിവില്ലായ്മകൊണ്ടു ജീവിതത്തിൽ ആദ്യമായി ചെയ്ത തെറ്റാണ് .ഇനി ആവർത്തിക്കില്ല. മാമന്റെ വീട്ടിൽ നിന്നു പ്രാവുകളെ എടുത്തുകൊണ്ടു പോയതിനുശേഷം എനിക്കു പഠിക്കാൻ കഴിയുന്നില്ല.....എന്റെ അമ്മ എന്നെ ഒരുപാട് വഴക്കു പറഞ്ഞു.....മാമന് ഉണ്ടായ നഷ്ടം ഞാൻ ജോലി ചെയ്തു വീട്ടും. ഞാൻ ഒരു തവണ വീട്ടിൽ വന്നിട്ടുണ്ട്....എന്നെ ശപിക്കരുത്....ഒരു പ്രാവിനു കണ്ണു കണ്ടുകൂടാ...ഞാൻ അതിന്റെ കണ്ണിൽ കിടന്ന തൂവലുകൾ വെട്ടിമാറ്റി...സോറി...ഞാൻ പ്രാവുകളെ തിരികെ ഏൽപിക്കുന്നു. എന്റെ പ്രാവുകളും കൂടി ഇതിനോടൊപ്പമുണ്ട്.... ഞാൻ ഇനി പ്രാവുകളെ എടുക്കില്ല.. സത്യം...ക്ഷമിക്കണേ...’