തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം ചിലമ്പറയിൽ യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. മർദനമേറ്റാണ് മരണമെന്നാണ് പരാതി. എന്നാൽ മർദിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപം.
നെയ്യാറ്റിൻകരയ്ക്ക് സമീപം ചിലമ്പറ തവരുകോണം റോഡരികത്ത് വീട്ടിൽ രാജേഷാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ശേഷം മരിച്ചത്. കനാലിലേക്ക് വീണുണ്ടായ പരുക്കേറ്റുള്ള മരണമെന്നാണ് പൊലീസും ആശുപത്രി അധികൃതരും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അജ്ഞാതരായ സംഘത്തിന്റെ മർദനമാണ് രാജേഷിന്റെ പരുക്ക് ഗുരുതരമാക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.
തിരുവോണദിവസം വൈകിട്ട് മദ്യപിക്കുന്നതിനിടെയാണ് രാജേഷ് കനാലിൽ വീണത്. സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷ് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് പുറത്താക്കി. തുടർന്ന് വീട്ടിലേക്ക് ഓട്ടോയിൽ പോകുന്നതിനിടെ മൂന്ന് പേർ ഓട്ടോയിൽ കയറിയെന്നും മർദിച്ചെന്നുമാണ് പരാതി. ഇതിന് ശേഷമാണ് രാജേഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മർദനമേറ്റെന്ന് രാജേഷ് മരണമൊഴി നൽകിയിട്ടും അതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ലെന്നും പരാതിയുണ്ട്.
Advertisement