സ്വർണ്ണക്കടത്തുകാരെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയതിന് കോഴിക്കോട് പൊലീസിന്റെ പിടിയിലായ കാക്ക രഞ്ജിത്തിനെതിരെ 23 കേസുകൾ. പത്ത് കോടിയിലധികം രൂപയുടെ സ്വർണവും പണവും ഇയാൾ തട്ടിയതായി തെളിഞ്ഞിട്ടുണ്ട്. പരാതിപ്പെട്ടാൽ പിടിക്കപ്പെടുമെന്നുള്ള കടത്തുകാരുടെ പേടിയായിരുന്നു രഞ്ജിത്തിന്റെ കവർച്ചയ്ക്ക് പ്രേരണയായത്.
വിദേശരാജ്യങ്ങളിൽ നിന്ന് ആരൊക്കെ സ്വർണവും കള്ളപ്പണവും കൊണ്ടുവരുന്നുവെന്ന വിവരം ചോർത്തി നൽകാൻ രഞ്ജിത്തിന് സഹായികളുണ്ട്. ഇതോടെ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് രഞ്ജിത്തും സംഘവും തയാറെടുപ്പ് നടത്തും. ഡി.ആർ.ഐക്കാരുടെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തേയ്ക്കെത്തിക്കുന്ന സ്വർണം രഞ്ജിത്ത് അറിഞ്ഞാൽ ഉടമയ്ക്ക് കിട്ടില്ല. വഴിയിൽ കാത്തുനിൽക്കുന്ന രഞ്ജിത്ത് വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി സ്വർണവും പണവുമായി കടക്കും. കള്ളക്കടത്തായതിനാൽ യഥാർഥ ഉടമയോ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളോ പൊലീസിൽ പരാതിപ്പെടില്ല. ഇതാണ് രഞ്ജിത്തിനെ കൂടുതൽ കവർച്ചയ്ക്ക് പ്രേരിപ്പിച്ചതും. ഇരുപത്തി മൂന്ന് പേരിൽ നിന്ന് സമാനരീതിയിൽ സ്വർണം തട്ടിയതായി തെളിഞ്ഞിട്ടുണ്ട്. കൊടുവള്ളി, വടകര, താമരശേരി കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുന്ന നിരവധിപേർക്കാണ് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുള്ളത്.
തട്ടിയെടുക്കുന്ന സ്വർണം പ്രമുഖ ജ്വല്ലറികൾക്കുൾപ്പെടെ കുറഞ്ഞവിലയ്ക്ക് നൽകി രഞ്ജിത്ത് തടിയൂരും. തലശേരി സ്വദേശി ഇസ്മയലിന്റെ പരാതിയിലാണ് കാക്ക രഞ്ജിത്തിനെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്. കവർച്ച ചെയ്യപ്പെട്ടത് സ്വർണമടങ്ങിയ പെട്ടിയാണെന്ന കാര്യം മറച്ചുവച്ചാണ് ഇസ്മയിൽ ആദ്യം പരാതി നൽകിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു പറഞ്ഞത്. എന്നാൽ പരാതിക്കാരന്റെ കാറിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ സ്വർണം സൂക്ഷിച്ച് കടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മൂന്ന് കിലോയിലധികം സ്വർണമുണ്ടായിരുന്നു. രഞ്ജിത്തിനെ സഹായിച്ച മൂന്നുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിനു ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ എറണാകുളം, തൃശൂർ, ബംഗലൂരു, ചെന്നൈ എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞുവന്ന കാക്ക രഞ്ജിത്തിനെ തന്ത്രപൂർവം പൊലീസ് വലയിലാക്കുകയായിരുന്നു.