കണ്ണൂർ കൂത്തുപറമ്പ് നിർമ്മലഗിരിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടയിൽ ബംഗാൾ സ്വദേശി മർദനമേറ്റ് കൊല്ലപ്പെട്ടു. നിർമ്മലഗിരിയിലെ സിമന്റ് ഗോഡൗണിൽ ജോലിചെയ്യുന്ന തുളസിയാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം താമസിക്കുന്ന ബംഗാൾ സ്വദേശിയായ ധാരുവിനെ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഇതരസംസ്ഥാനതൊഴിലാളികൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിലാണ് സംഭവം. മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് തുളസിയും ധാരുവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുളസിയെ ചുമരിലിടിച്ചതാകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇടിയുടെ ആഘാതത്തിൽ തുളസിയുടെ വാരിയെല്ല്, താടിയെല്ല് എന്നിവയ്ക്ക് ഗുരുതരമായി ക്ഷതം സംഭവിച്ചിരുന്നു.
ധാരുതന്നെയാണ് തുളസിയെ തലശ്ശേരിയലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയ ഉടൻ തുളസി മരിച്ചു. തുടർന്ന് ധാരുവിനെ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് നിർമ്മലഗിരിയിലെ സിമന്റ് ഗോഡൗണിൽ ജോലി ചെയ്യുന്നത്.