ലോകത്തെ വന്‍ശക്തി രാജ്യങ്ങളെ കോവിഡ് പിടിച്ചുലച്ചപ്പോള്‍ ആത്മവിശ്വാസത്തോടെ നിന്ന രാജ്യമാണ് നമ്മുടേത്. പക്ഷേ ഇന്നിപ്പോള്‍ കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാമതായി. രാജ്യത്ത് കോവിഡ് മരണം ഒന്‍പതിനായിരം കടന്നു, 3,20,922 പേര്‍ക്ക് രോഗബാധയായി. ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ രോഗികളുടെ എണ്ണം കുറവാണെന്നതിലാണ് നമുക്കു ആശ്വാസവും ആത്മവിശ്വാസവുമുള്ളത്. പക്ഷേ, മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ വൻ നഗരങ്ങളിലടക്കം കോവിഡ് വലിയ നാശമാണുണ്ടാക്കുന്നത്.
രോഗവ്യാപനം രൂക്ഷമായ പതിനഞ്ച് നഗരങ്ങളില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രോഗികളുടെയെണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായി. ഡല്‍ഹിയുടെ സ്ഥിതിയാണ് ഏറ്റവും ദയനീയം. രോഗത്തെ നേരിടുന്നതില്‍ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപം വ്യാപകമാണ്. ലോക്ഡൗണ്‍ പ്രഖ്യാപനങ്ങളുമായി ആദ്യദിവസങ്ങളില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയും ഇപ്പോള്‍ മൗനത്തിലാണ്. രോഗവ്യാപനം തടയാനുള്ള ഉത്തരവാദിത്തം ഏതാണ്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമായി മാറിയിരിക്കുന്നു. കോവിഡിനോട് പൊരുതി ജയിക്കുമോ ഇന്ത്യ ?