ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ ചരിത്രത്തില്‍ ഒരു പക്ഷേ സ്വാതന്ത്ര്യത്തിന്‍റെ ആദ്യനാളുകള്‍ കഴിഞ്ഞാല്‍ ഏറ്റവും വൈകാരിമായി ആഘോഷിക്കപ്പെട്ട റിപ്പബ്ലിക് ദിനമായിരുന്നു ഇന്ന്. രാജ്യതലസ്ഥാനത്ത് പതിവുപോലെ പ്രൗഢഗംഭീരമായ പരേഡ് അരങ്ങറി. രാജ്യത്തിന്‍റെ സൈനികശക്തിയും സാംസ്കാരിക പാരമ്പര്യവും നാം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പതിവിന് വിപരീതമായി അങ്ങ് ഷഹിന്‍ബാഗ് മുതല്‍ ഇങ്ങ് കളിയിക്കാവിള വരെ ഇന്ത്യയിലെ പൗരന്‍മാര്‍ ഈ രാജ്യം ഞങ്ങളുടേതുകൂടിയാണ് എന്ന് ഉറക്കെ വിളിച്ച് നിരത്തിലിറങ്ങി. മനുഷ്യമഹാമതില്‍ ഉയര്‍ന്നു.
മുക്കിലും മൂലയിലും ദേശീയ പതാക തലയുയര്‍ത്തി നിന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന മുന്നറിയിപ്പുമായി ലത്തീന്‍ കത്തോലിക്ക സഭയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ജനാധിപത്യത്തിന്‍റെ ഉണര്‍ത്തുപാട്ടായി ഉയര്‍ന്നുപൊങ്ങി. മാസങ്ങള്‍ നീണ്ട വീട്ടുതടങ്കലില്‍ രൂപമാകെ മാറിയ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്‍റെ അടിസ്ഥാന ആശയങ്ങള്‍ അട്ടിമറിക്കപ്പെടുന്നു എന്ന ഭയമാണ് അസാധാരണമായ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് അടിസ്ഥാനമായത്. സൈനിക ശക്തിയുടെ പ്രകടനം കൊണ്ടും സാംസ്കാരിക പരിപാടിയുടെ അവതരണം കൊണ്ടു കോടിക്കണക്കിന് മനുഷ്യരുടെ മനസിലെ ഭയമകറ്റാന്‍ നരേന്ദ്രമോദി സര്‍ക്കാരിനാകുമോ ? ഇന്ത്യന്‍ ഭരണഘടന ഭദ്രമോ ?