പ്രതിഷേധങ്ങളും പ്രതിരോധങ്ങളും, വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്‍റെ കരുത്തും സൗന്ദര്യവുമാണ്. ഡല്‍ഹിയിലെ ജന്തര്‍മന്ദര്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് കാലം കാത്തുവെച്ചതും കാണാതെപോയതുമായ ഒരുപിടി സമരങ്ങളുടെ പേരിലാണ്. എന്നാല്‍ ജന്തര്‍മന്ദറിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്നാണ് ദേശീയ ഹരിതട്രൈബ്യൂണലിന്‍റെ ഉത്തരവ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇത് നല്‍കുന്ന സന്ദേശമെന്താണ്?
ജന്തര്‍മന്ദര്‍. നിഴലും വെളിച്ചവും നോക്കി നാഴികയും വിനാഴികയും തിരിച്ച് സമയമളക്കാന്‍ പണ്ടുപണ്ട്, കൃത്യമായി പറഞ്ഞാല്‍ 1724 ല്‍ മഹാരാജ ജയ് സിങിന്‍റെ ഭരണകാലത്ത് നിര്‍മ്മച്ച വാനനിരീക്ഷണകേന്ദ്രം. ചരിത്രപ്പെരുമകളില്‍ ജന്തര്‍മന്ദര്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് ഇങ്ങിനെ.
ജനാധിപത്യ ഇന്ത്യയില്‍ ഒടുങ്ങാത്ത സമര ജ്വാലകളുടെ തെരുവാണ് ജന്തര്‍മന്ദര്‍. കതിരും പതിരുമായ ഒട്ടനവധി പോരാട്ടങ്ങളുടെ പുഞ്ചപ്പാടം. മഞ്ഞ ബാരിക്കേഡുകള്‍ക്കുള്ളില്‍, പൊലീസ് പട്ടാള ജാഗ്രതയ്ക്കകത്ത് കാലം ഏറ്റെടുത്തതും കേട്ടാല്‍ ചിരിച്ചുതള്ളുന്നതുമായ സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി.
ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി, തോറ്റിട്ടില്ലെന്ന് ലോകത്തെ അറിയിക്കാന്‍ വേണ്ടി, ഭരണാധികാരികളുടെ ബധിരകര്‍ണങ്ങള്‍ തുറക്കാന്‍ വേൡണ്ടി എത്രയെത്ര സമരങ്ങള്‍. അറിഞ്ഞതും ആഘോഷിക്കപ്പെട്ടതും അവഗണിക്കപ്പെട്ടതും. മണല്‍മാഫിയയ്ക്കെതിരെ പഞ്ചു കുട്ടികളുമായി കൊടിയ തണുപ്പത്ത് ജസീറ നടത്തിയ ഒറ്റയാള്‍പ്പോരാട്ടമുണ്ട്. അണ്ണാഹാസാരെയുടെ അഴിമതി വിരുദ്ധ സമരമുണ്ട്. രോഹിത് വെമുലയുടെ മരണത്തിലുള്ള പ്രതിഷേധങ്ങളുണ്ട്. ജെഎന്‍യു ഹൈദരാബാദ് സര്‍വകലാശാലകളിലെ അനീതികള്‍ക്കെതിരായ ചെറുത്ത് നില്‍പ്പുണ്ട്. അസഹിഷ്ണുതയ്ക്കെതിരായ പ്രതിരോധമുണ്ട്. വണ്‍ റാങ്ക് വണ്‍ പെന്‍ഷനായുള്ള സൈനികരുടെ പോരാട്ടമുണ്ട്. ഗജേന്ദ്ര സിങെന്ന കര്‍ഷകന്‍റെ ജീവത്യാഗമുണ്ട്. കടം കയറി ആത്മഹത്യചെയ്ത കൂടപ്പിറപ്പുകളുടെ തലയോടുകളും അസ്ഥികളുമായി തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തുന്ന സമരമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
ജന്തര്‍ മന്ദറില്‍ നിന്ന് വിളിപ്പാട് അകലെയൊന്നുമല്ല ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റ് മന്ദിരം. ഒന്നാഞ്ഞു നടന്നാല്‍ ചുരുങ്ങിയത് പത്തുമിനിറ്റെടുക്കും പാര്‍ലമെന്‍റ് മന്ദിരത്തിലെത്താന്‍. പക്ഷെ, രാജ്യതലസ്ഥാനത്തിന്‍റെ സുരക്ഷാചിട്ടവട്ടങ്ങള്‍ അകലം പിന്നെയും കൂട്ടും. പാര്‍ലമെന്‍റ് മാര്‍ച്ച് എന്ന പേരില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ ശരിക്കും അരങ്ങേറുന്നത് ജന്തര്‍മന്ദറിലാണ്.
രാജ്യത്ത് സന്പൂര്‍ണ മദ്യനിരോധനം വേണമെന്ന് ആവശ്യപ്പെട്ടാണ് പാതിമലയാളിയായ കന്യാകുമാരി സ്വദേശി ഡേവിജ് രാജ് സമരം ചെയ്യുന്നത്. സൈന്യത്തിലെ ജോലി ഉപേക്ഷിച്ച ഡേവിഡിന് നാടിനായുള്ള മറ്റൊരുപോരാട്ടം.
ഇന്ത്യയുടെ നീതിന്യായവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട് കറുപ്പുടുത്ത മനോഹര്‍ലാലിന്‍റെ ആവശ്യം തന്നെ ലോകപൗരനായി പ്രഖ്യാപിക്കണമെന്നാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ഒാടക്കുഴല്‍ യോഗ എല്ലാ ജനങ്ങളെയും നിര്‍ബന്ധമായി പഠിപ്പിക്കണമെന്നാണ് യോഗേഷ് പ്രേംചന്ദിന്‍റെ നിവേദനം. എല്ലാ രാഷ്ട്രീയ നേതാക്കളെയും ചെരുപ്പൂരിയടിച്ച് അഴിമതിയുടെ ദുര്‍ഭൂതത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ലക്ഷ്യവുമായാണ് പതിനൊന്ന് വര്‍ഷമായി മച്ചീന്ദ്രനാഥ് സൂര്യവംശി പോരാടുന്നത്. സൂര്യവംശിയടക്കം പലരുടെയും ഇന്നത്തെ മേല്‍വിലാസം ജന്തര്‍മന്ദറെന്ന ഈ സമരത്തെരുവുമാത്രമാണ്.
ജയ്പൂര്‍ സ്വദേശിനി ഒാം ശാന്തി ശര്‍മ്മയ്ക്ക് ഒരൊറ്റ ആഗ്രഹമേയുള്ള, അത് നേടാനായാണ് ഈ സമരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണം.
ചാക്കുവിരിച്ച് ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഒാരോ സമരപ്പന്തലും ഒാരോ കഥകളാണ്. ശരിക്കും ഇന്ത്യയുടെ കലഹിക്കുന്നൊരു ചെറുപതിപ്പ്. പലയിടങ്ങളില്‍ നിന്നായി എത്തിയവര്‍. പോരാട്ടങ്ങള്‍ക്ക് പല പല കാരണങ്ങള്‍. പല പല രീതികള്‍. കൊടികള്‍, മുദ്രാവാക്യങ്ങള്‍. കാലങ്ങളായുള്ള കാത്തിരിപ്പ്. എല്ലാ മുഖങ്ങളും തേടുന്നത് ഒരൊറ്റ കാര്യം ; നിതീ. പഞ്ചാബിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ഇരയുടെ കുടുംബങ്ങള്‍ നടത്തുന്ന സമരവും സ്വന്തം അനുയായികളെ മാനഭംഗപ്പെടുത്തിയ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ നടത്തുന്ന പ്രാര്‍ഥനാസമരവും ഒരു തെരുവിന്‍റെ ഇരുവശങ്ങളുമായി നടക്കുന്നു. അതെ. നീതിയുടെയും ന്യായത്തിന്‍റെ വ്യത്യസ്തവാദമുഖങ്ങള്‍ക്ക് കൂട്ടിരിക്കുന്ന സമരഭൂമി.
ജന്തര്‍മന്ദറിലെ സമരങ്ങളെ രാംലീല മൈതാനിയിലേക്ക് പറിച്ചുനടണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം. മൂന്ന് കാര്യങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, സമരക്കാര്‍ ശബ്ദമലിനീകരണവും മാലിന്യപ്രശ്നങ്ങളുമുണ്ടാക്കുന്നു. രണ്ട്, ജന്തര്‍മന്ദര്‍ ജനവാസ പ്രദേശമാണ്. മൂന്ന്, ഇവിടം സമരങ്ങള്‍ക്കായി വിട്ടുനില്‍കിക്കൊണ്ടുള്ള ഒരു ഒൗദ്യോഗിക രേഖയുമില്ല. പഴയ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഈ സമരങ്ങള്‍ വേരുപിടിക്കില്ലെന്ന ഭയമാണ് എല്ലാവരും പങ്കുവെയ്ക്കുന്നത്. പ്രതിഷേധങ്ങള്‍ ഒരിക്കലെങ്കിലും വേണ്ടപ്പെട്ടവര്‍ കേള്‍ക്കുമെന്ന പ്രത്യാശ എന്നന്നേയ്ക്കുമായി ഇല്ലാതാകും. അവഗണനയുടെ പടുകുഴിലേക്ക് തള്ളപ്പെടും.
നിരോധങ്ങള്‍ കീഴവഴക്കങ്ങളും പതിവ് ശീലങ്ങളുമായി മാറിക്കൊണ്ടിരിക്കുന്ന കെട്ടകാലത്ത് വിയോജിപ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടമൊരുക്കേണ്ടത് ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണ്. ജന്തര്‍മന്ദറെന്ന സമരത്തെരുവിനെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്പോള്‍ ചെറുക്കേണ്ടതും ചോദ്യംചെയ്യേണ്ടതും അതുകൊണ്ട് തന്നെയാണ്. കാരണം ഈ തെരുവില്‍ ഉയരുന്ന പ്രതിഷേധശബ്ദങ്ങള്‍ മാറ്റൊലികൊള്ളുന്നത് ശരിക്കും ഇന്ത്യയുടെ മനസാക്ഷിക്കുനേരെയാണ്.