ഇന്ത്യന്‍ വ്യോമസേനയുടെ ഏക മാര്‍ഷല്‍ അര്‍ജന്‍ സിങിന് രാജ്യം ആദരവോടെ വിട നല്‍കി.എന്തും രാഷ്ട്രീയമുതലെടുപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമായി വഴിവാണിഭത്തിനുവെച്ചിട്ടുള്ള നമ്മുടെ പൊതുരംഗത്ത് ആ യുദ്ധവീരന്‍റെ മരണത്തിനും മോചനം ലഭിച്ചില്ല. ആ മരണവും ഒരുപാട് തര്‍ക്കവിതര്‍ക്കങ്ങളാണ് ബാക്കിയിട്ടത്.
ഇന്ത്യയുടെ ഇതിഹാസ വൈമാനികന്‍ അര്‍ജന്‍ സിങിന് അദ്ദേഹത്തിന്‍റെ പഞ്ചനക്ഷത്ര പദവിക്ക് യോജിച്ച രീതിയില്‍ രാജ്യം വീരവണക്കം നല്‍കി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മൂന്നുസേനമേധാവികളും നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു. ചട്ടം നോക്കി പറക്കുന്നവന് നല്ലപോരാളിയാകാന്‍ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന അര്‍ജന്‍ സിങിന്‍റെ അന്ത്യയാത്ര ചില ചട്ടങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കും വേദിയായി.
അര്‍ജന്‍സിങിന്‍റെ മരണത്തില്‍ എന്തുകൊണ്ട് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചില്ല എന്നായിരുന്നു കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനം. അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഈ ചോദ്യം ഉന്നയിച്ചതാകട്ടെ, രാജ്യസ്നേഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പക്വതയോടെയുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണെന്നത് വൈരുദ്ധ്യം.
രാജ്യത്തിന്‍റെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ അന്തിമ ചടങ്ങുകള്‍ അര്‍ഹിക്കുന്ന ബഹുമതി നല്‍കാതെ നടത്തിയത് ഒാര്‍മ്മിപ്പിച്ചായിരുന്നു മറുപക്ഷം മറുപടി നല്‍കിയത്. കരസേനയുടെ നെടുംതൂണും ചരിത്രപുരഷനുമായിരുന്ന മനേക് ഷാ അര്‍ഹമായ ആദരവുലഭിക്കാതെയാണ് ഒാര്‍മ്മയായത്. വിവാദങ്ങള്‍ ബാക്കിയിട്ട്. 2008 ജൂണ്‍ 27 നാണ് മനേക് ഷാ മരിച്ചത്. രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍. തമിഴ്നാട്ടിലെ വെല്ലിങ്ടണ്ണിലായിരുന്നു അന്തിമചടങ്ങുകള്‍. രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലോ, പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങോ, സേനാമേധാവികളില്‍ ആരെങ്കിലുമോ മരണാനന്തരചടങ്ങുകള്‍ക്കെത്തിയില്ല. പ്രോട്ടോകോള്‍ പ്രശ്നങ്ങള്‍ പറഞ്ഞായിരുന്നു പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്‍റണി വിട്ടുനിന്നത്. പങ്കെടുത്തതാകട്ടെ പ്രതിരോധസഹമന്ത്രി പള്ളം രാജുമാത്രം
പുരസ്ക്കാരങ്ങളും പൊതുജനസ്വീകര്യതയും ലഭിച്ച വീരനായകന്മാര്‍ക്കൊപ്പം ആരാലും അറിയപ്പെടാതെ മരിക്കുന്നവരുമുണ്ട് ഇന്ത്യന്‍ സൈന്യത്തില്‍. രാജ്യസ്നേഹത്തിന്‍റെ ചോരത്തിളപ്പുകള്‍ക്കപ്പുറത്തുള്ള ചില ഇരുണ്ട വശങ്ങള്‍. മാതൃരാജ്യത്തോടുള്ള തീവ്രമായ ഇഷ്ടത്തോടൊപ്പം മാന്യമായ തൊഴിലിടമെന്ന നിലയിലും പട്ടിണി മാറ്റാനുള്ള വഴിയെന്ന നിലയിലും സൈന്യത്തിലെത്തുന്നവരുടെ എണ്ണം ചെറുതല്ല. കടുത്തസമ്മര്‍ദവും അരക്ഷിതാവസ്ഥയും അച്ചടക്കത്തിന്‍റെ ഇരുന്പുചട്ടക്കൂട്ടില്‍ അനുഭവിക്കുന്നു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ എന്ന സൈനികരുടെ വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമായത് നിരന്തരമായ സമരങ്ങള്‍ക്കൊടുവിലാണ്. നടപ്പാക്കിയതാകട്ടെ ഏറെ വെള്ളംചേര്‍ത്ത്.വെറും കൈയ്യടി മാത്രം ലക്ഷ്യമിട്ട്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടാനാകാതെ ഏതാണ്ട് നൂറ് സൈനികരാണ് പ്രതിവര്‍ഷം ആത്മഹത്യചെയ്യുന്നത്. 2016 ല്‍ ജീവനൊടുക്കിയത് 125 സൈനികര്‍ . പ്രതിരോധ സഹമന്ത്രി പാര്‍ലമെന്‍റില്‍ അറിയിച്ചതാണിത്. പോര്‍മുഖങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരല്ല, മേലുദ്യോഗസ്ഥരുടെ പീഡനം, മോശം തൊഴില്‍ സാഹചര്യങ്ങള്‍, കുറഞ്ഞ വേതനം, കുടുംബത്തെക്കുറിച്ചുള്ള ആധികള്‍, നാട്ടിലേക്കുള്ള അവധി നിഷേധിച്ചത് തുടങ്ങി പല കാരണങ്ങള്‍കൊണ്ട് മരണത്തിനുമുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയവരാണിവര്‍. ഭരണകൂടം ഒാര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ബലിദാനികള്‍. പല വിനോദസഞ്ചാരമേഖലകളില്‍ മാലിന്യം വാരാന്‍ മോദി സര്‍ക്കാര്‍ സൈന്യത്തെ നിയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ ദേശസ്നേഹം ഉന്മാദമാക്കിയവര്‍ ബോധപൂര്‍വം നിശബ്ദരായി. മോശം ഭക്ഷണത്തെക്കുറിച്ച് ജനങ്ങളോട് വിളിച്ചുപറഞ്ഞ സൈനികന്‍ വെറുക്കപ്പെട്ടവനായി. ഷൂസും യൂണിഫോമും ആയുധങ്ങളും മുതല്‍ മരിച്ചാല്‍ കൊണ്ടുപോകാനുള്ള ശവപ്പെട്ടി വാങ്ങിയതില്‍വരെ രാഷ്ട്രീയനേതൃത്വം അഴിമതി നടത്തിയത് ത്രിവര്‍ണപതാകകൊണ്ട് മൂടിവെയ്ക്കാനാകാത്ത ചരിത്രമാണ്. കരുത്തില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ സൈന്യത്തിലെ ധീരന്മാര്‍ ഒരു ശിപ്പായി ലഹളയുണ്ടാക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.
വിമര്‍ശനങ്ങള്‍ക്ക് അതീതമായ വിശുദ്ധി കല്‍പ്പിച്ച് നല്‍കി സൈന്യത്തെ വിഗ്രഹവല്‍ക്കരിക്കുകയെന്ന കുടിലതയാണ് രാഷ്ട്രീയ നേതൃത്വം കാലാകാലങ്ങളായി ചെയ്തുപോരുന്നത്. സൈന്യത്തിന് പ്രത്യേക അധികാരമുള്ളയിടങ്ങളിലെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് പറയുന്പോള്‍ മാത്രമല്ല സൈന്യത്തിന്‍റെ പേരില്‍, സൈനികരുടെ ജീവത്യാഗത്തിന്‍റെ പേരില്‍ നടത്തുന്ന മുതലെടുപ്പുകളെക്കുറിച്ച് പറയുന്പോഴും നിങ്ങള്‍ രാജ്യദ്രോഹിയാകും.