ജീവിതത്തിൽ പലപ്പോഴും ഭക്ഷണം ഒരു കാര്യവുമില്ലാതെ പാഴാക്കി കളയുമ്പോൾ, ഒരു നേരത്തെ ഭക്ഷണത്തിനായി കൊതിച്ചു തെരുവിൽ അലയുന്നവരെ കുറിച്ച് നമ്മളിൽ എത്രപേർ ചിന്തിച്ചിട്ടുണ്ട്? നമുക്കു പലപ്പോഴും വലുത് നമ്മുടെ വിശപ്പും ദാഹവും മാത്രമാണ്. ഒരുപക്ഷെ നാം അലക്ഷ്യമായി പാഴാക്കുന്ന ഭക്ഷണ പദാർഥങ്ങൾ ഒരാളുടെ ജീവനും വിശപ്പിനും താങ്ങും തണലും ആയേക്കാം. ഈ തിരിച്ചറിവിൽ നിന്നുമാണ് ചന്ദ്രശേഖർ കുണ്ടു എന്ന അധ്യാപകന്റെ കഥ ആരംഭിക്കുന്നത്.
വെസ്റ്റ് ബംഗാളിലെ അസനോൾ എൻജിനിയറിംഗ് കോളേജിലെ അധ്യാപകനാണ് ചന്ദ്രശേഖർ കുണ്ടു. ഒരിക്കൽ കോളേജ് കാന്റീനിൽ ഇരുന്ന അദ്ദേഹം അവിടെ പാഴാക്കപ്പെടുന്ന ഭക്ഷണത്തിന്റെ അളവുകണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. ആർക്കും ഉപകാരമില്ലാത്ത, ഭക്ഷണം ചവറ്റുകൊട്ടയിൽ തള്ളപ്പെടുമ്പോൾ, അവിടെ നിന്നും ആ ഭക്ഷണം തേടിപ്പിടിച്ചു ജീവിതം കരുപ്പിടിപ്പിക്കുന്ന കുരുന്നുകളുടെ കാഴ്ച അദ്ദേഹത്തിന് തീരാ വേദനയായി.
ഹോട്ടലുകളിലും ഹോസ്റ്റലുകളിലും കോളേജ് കാന്റീനുകളിലും മറ്റും ഇത്തരത്തിൽ ബാക്കി വരുന്ന ആഹാരം ശരിയാം വിധം ശേഖരിച്ച്, ഒരുനേരത്തെ ആഹാരത്തിനു വകുപ്പില്ലാതെ ജീവിക്കുന്ന കുരുന്നുകളിലേക്ക് എന്തുകൊണ്ട് എത്തിച്ചു കൂടാ? അദ്ദേഹം ചിന്തിച്ചു. ആ ചിന്ത തന്റെ വിദ്യാർത്ഥികളുമായി പങ്കുവച്ചപ്പോൾ, ഈ യജ്ഞത്തിൽ പങ്കാളികളാവാൻ അവർക്കും പൂർണ്ണസമ്മതം. അങ്ങനെ ചന്ദ്രശേഖർ കുണ്ടുവിന്റെ നേതൃത്വത്തിൽ ഫുഡ്, എഡ്യൂക്കേഷൻ ആൻഡ് എക്കൊണോമിക് ഡെവലപ്മെന്റ് അഥവാ ഫീഡ് എന്ന പ്രസ്ഥാനം ആരംഭിച്ചു.