ജില്ലയിൽ സ്വകാര്യബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുമ്പോൾ ഇതിനെതിരെ നിയമപരമായി പ്രതികരിച്ച ഒരു പെൺകുട്ടിയുണ്ട്. സ്വകാര്യബസിലെ യാത്രയിൽ കണ്ടക്ടറുടെ ചീത്തവിളി അസഹ്യമായപ്പോൾ ഉപഭോക്തൃ തർക്ക പരിഹാര കോടതി വഴി നഷ്ടപരിഹാരം വരെ നേടിയെടുത്ത ഉണ്ണിമായ എന്ന മിടുക്കി.
നഷ്ടപരിഹാരം വാങ്ങാതെ ആ കൊച്ചു മിടുക്കി പറഞ്ഞു. ‘എനിക്കു പണം വേണ്ട യാത്രചെയ്യാനുള്ള വിദ്യാർഥികളുടെ അവകാശം നിഷേധിക്കാതിരിക്കാനുള്ള ബോധം അവർക്കുണ്ടായാൽ മതി’. കോടതിമുറി ഒരു നിമിഷം ഒരു മാസ് സിനിമയിലെ പഞ്ച് ഡയലോഗ് കേട്ട പോലെയായി. കോടതിയായതു കൊണ്ടു മാത്രം അവിടെ കൂടിയവർ ഒച്ചയുണ്ടാക്കാതെ കരഘോഷം മുഴക്കി.
മാവുങ്കാൽ പുതിയകണ്ടത്തിലെ നാലപ്പാടം പത്മനാഭന്റെയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.വി.ശൈലജയുടെയും മകൾ എൻ.ഉണ്ണിമായയാണു വിദ്യാർഥികളുടെ യാത്രാ പ്രശ്നങ്ങൾക്ക് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തത്.
ജില്ലയിൽ ഒരിടവേളയ്ക്കു ശേഷം വിദ്യാർഥികളും സ്വകാര്യബസ് ജീവനക്കാരും തമ്മിലുള്ള യാത്രാ തർക്കം രൂക്ഷമാകുമ്പോൾ ഉണ്ണിമായയുടെ കഥ സ്വകാര്യബസ് ജീവനക്കാർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്. ബസിൽ യാത്രചെയ്യുന്ന വിദ്യാർഥികളെ നിങ്ങൾ പൊതുജനങ്ങളുടെ മുൻപിൽ ചീത്ത പറയുമ്പോഴും അവരെ മാനസികമായി വേദനിപ്പിക്കുമ്പോഴും അവർക്കു നിയമം നൽകുന്ന പരിരക്ഷ കൂടി ഓർമിക്കണമെന്ന്. അല്ലെങ്കിൽ നാളെ നിങ്ങൾക്കും ഒരുപക്ഷേ കോടതി കയറേണ്ടി വന്നേക്കാം.