72ാം വയസിൽ അമ്മയായ ദൽജിന്ദർ കൗറിനെ ഓർക്കുന്നില്ല..? വിവാഹം കഴിഞ്ഞു 46 വർഷം കുഞ്ഞുങ്ങളില്ലാതിരുന്ന വൃദ്ധ ദമ്പതികൾക്കു ദൈവം നൽകിയ നിധി.. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ(ഐവിഎഫ്) ചികിത്സയ്ക്കൊടുവിൽ 76കാരി ആൺകുഞ്ഞിനു ജന്മം നൽകിയതു വിദേശ മാധ്യമങ്ങളിൽപ്പോലും വലിയ വാർത്തയായിരുന്നു. 2016 ഏപ്രിൽ 19നായിരുന്നു അത്...
കുഞ്ഞ് ജനിച്ചിട്ട് ഇപ്പോൾ 11 മാസം പിന്നിടുന്നു. അർമാൻ എന്ന ആ ആൺകുഞ്ഞ് നിരങ്ങിത്തുടങ്ങി. കുഞ്ഞുങ്ങളില്ലാതിരുന്ന വീട്ടിലേക്കു സന്തോഷത്തിന്റെ പൂത്തിരിയുമായി അർമാൻ എത്തിയിട്ടും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ ചില നൊമ്പരങ്ങൾ മുളപൊട്ടിരിയിരിക്കുന്നു. അതേക്കുറിച്ച് ആ വൃദ്ധ മാതാപിതാക്കൾ മനസു തുറക്കുന്നു:
അമൃത്സർ സ്വദേശിനി ദിൽജിന്ദർ കൗറിന് ഇപ്പോൾ 73 വയസായി. ഭർത്താവ് മോഹിന്ദർ സിങ്ങിന് 80 കഴിയുന്നു. 46 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. നാലു ദശാബ്ദത്തോളം കാത്തിരുന്നിട്ടും സന്താന സൗഭാഗ്യം ഈ ദമ്പതികളെ തുണച്ചില്ല. മക്കളില്ലാത്തതിന്റെ ദുഃഖവും അവഗണനയും സഹിച്ച് ചെയ്യാവുന്ന ചികിത്സകളൊക്കെ അവർ ചെയ്തു. അങ്ങനെയാണ് ഐവിഎഫ് ചികിത്സയ്ക്കു വിധേയരാകാൻ ഇരുവരും തീരുമാനിച്ചത്. ഹരിയാനയിലെ ഐവിഎഫ് ചികിത്സാ കേന്ദ്രത്തിൽ രണ്ടു വർഷത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അർമാൻ ജനിക്കുന്നത്. നാഷണൽ ഫെർട്ടിലിറ്റി സെന്ററിലെ ഡോ അനുരാഗ് ബിഷ്ണോയിയാണ് ചികിത്സാ കാര്യങ്ങളിൽ ഇവരെ സഹായിച്ചത്.
ജനിക്കുമ്പോൾ അർമാന് 1.6 കിലോയോളമേ ഭാരമുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അവന് ഏഴു കിലോയ്ക്കടുത്തു ഭാരമുണ്ട്. പക്ഷേ, ഒരു വയസുള്ള കുട്ടിക്ക് ഇത്രയും ഭാരം പോര. ഇപ്പോഴും ആവശ്യത്തിനു ഭാരമില്ലാത്ത കുട്ടികളുടെ ഗണത്തിലാണ് അവൻ. അവന്റെ പ്രായത്തിലുള്ള കുട്ടികൾക്കുള്ള ഡയപ്പറൊന്നും ഫിറ്റ് ആവില്ല. മുലയൂട്ടൽ ശരിയായ രീതിയിൽ നടക്കാതിരുന്നതാകാം ഭാരക്കുറവിനു പ്രധാന കാരണം.
മൂന്നു മാസം വരെയേ ദൽജിന്ദറിന് അർമാനെ മുലയൂട്ടാൻ കഴിഞ്ഞുള്ളൂ. പ്രായാധിക്യം കാരണം മുലപ്പാൽ വേണ്ടത്ര ഉത്പാദിപ്പിക്കാൻ ശരീരത്തിനു കഴിയാതെവന്നു. ഇതു കുട്ടിയുടെ വളർച്ചയെ ബാധിക്കുമോയെന്ന ആശങ്കയെത്തുടർന്നു ഡോക്ടറെ സമീപിച്ചെങ്കിലും കുട്ടിക്കു മരുന്നൊന്നും കൊടുക്കേണ്ടെന്നും, ഭാരം തനിയേ കൂടുമെന്നുമായിരുന്നു ഉപദേശം.
തന്റെ പ്രായത്തിൽ മാതൃത്വം ഏറെ ക്ലേശം നിറഞ്ഞതാണെന്നു തിരിച്ചറിയുന്നതായി ദൽജിന്ദർ പറയുന്നു. അവൻ ഉറങ്ങാതെ എനിക്ക് ഒന്നു വിശ്രമിക്കാൻ കഴിയില്ല.. പ്രായത്തിന്റേതായ പ്രശ്നങ്ങൾ ശരീരത്തെ പിടികൂടിയിരിക്കുന്നു. രക്തസമ്മർദവും സന്ധി ക്ഷയവും മൂലമുള്ള ബുദ്ധിമുട്ടുകളുണ്ട്. ഭർത്താവും ശാരീരികമായി ഏറെ തളർന്നിരിക്കുന്നു. ഇതൊക്കെയാണെങ്കിലും തങ്ങളുടെ മകനെ കരുതലോടെ വളർത്താമെന്ന ധൈര്യം ഞങ്ങൾക്കുണ്ട്.
" അവനിപ്പോൾ നിരങ്ങിത്തുടങ്ങിയിട്ടുണ്ട്. സദാ സന്തോഷവാനാണ്. അവൻ എന്റെ കൈയിൽത്തൂങ്ങി നിരങ്ങുമ്പോൾ വലിയ വേദന തോന്നും. ഞാൻ കരുതിയതിനേക്കാളേറെ ശാരീരിക പ്രശ്നങ്ങളായിത്തുടങ്ങിയിട്ടുണ്ട് എനിക്ക്. എങ്കിലും ഞങ്ങളെ നോക്കി അവൻ ചിരിക്കുമ്പോൾ എല്ലാ ശാരീരിക അസ്വസ്ഥതകളും മറക്കും. ഞങ്ങൾ എപ്പോഴും അവനൊപ്പം തന്നെയുണ്ട്. ഞാൻ പാചകത്തിലോ മറ്റോ ആണെങ്കിൽ അവൻ അച്ഛന്റെ കൈക്കുള്ളിലായിരിക്കും."
ഈ ഏപ്രിൽ 19ന് അവന് ഒരു വയസാകും. അന്നു ഞങ്ങൾ മൂന്നു പേരും കൂടി അമതൃത്സറിലെ സുവർണ ക്ഷേത്രത്തിൽ പോകാനിരിക്കുകയാണ്. വലിയ ആഘോഷമൊന്നും പിറന്നാളിനു വേണ്ട. അവന്റെ നല്ല ആരോഗ്യത്തിനും ശോഭനമായ ഭാവിക്കും വേണ്ട ദൈവാനുഗ്രഹം മാത്രം മതി. അവനൊപ്പം ഞങ്ങൾക്കും വേണം ദൈവത്തിന്റെ സഹായം.., അവനെ വളർത്താനുള്ള ശാരീരികാരോഗ്യം തരുന്നതിന്.."