അങ്ങനെ അതും സംഭവിച്ചു. പ്രാണവായു വില കൊടുത്തു വാങ്ങേണ്ട കാലം വരുമെന്ന പ്രകൃതി സ്‌നേഹികളുടെ മുന്നറിയിപ്പ് സത്യമായി. വായു വിൽപന തുടങ്ങിയത് ഇന്ത്യയിലല്ലെന്നു മാത്രം തൽക്കാലം ആശ്വസിക്കാം. ചൈനയിലെ രണ്ടു സഹോദരിമാരാണ് പർവതങ്ങളിൽനിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന ശുദ്ധവായു പ്ലാസ്റ്റിക് പായ്ക്കുകളിലാക്കി വിൽപന നടത്തുന്നത്. ഒരു പായ്ക്കിന് ഏകദേശം 150 രൂപയും ഈടാക്കുന്നു. വായുമലിനീകരണം ചൈനയിൽ വലിയ തലവേദനയാണ്. അതുമനസ്സിലാക്കിയാണ് സഹോദരിമാരിലെ ബിസിനസുകാരികൾ ഉണർന്നെഴുന്നേറ്റത്.
ചൈനയിലെ ക്വിൻഗായ് പ്രവിശ്യയിലെ സിനിങ് എന്ന സ്ഥലത്തുനിന്നുള്ളവരാണ് യുവതികൾ. ഓൺലൈൻ ബിസിനസ് സ്റ്റാർട്ടപ്പായാണ് സംഗതി തുടങ്ങിയിട്ടുള്ളത്. തിബറ്റൻ പീഠഭൂമിയിലെ വായുവാണ് ഇവർ ശേഖരിക്കുന്നതെന്ന് ചൈനീസ് മാധ്യമം ഷാങ്ഗയിസ്റ്റ് റിപ്പോർട്ട് ചെയ്തു. ബിസിനസ് പ്രചാരണാർഥം തങ്ങൾ വായുശേഖരിക്കുന്നത് ചിത്രീകരിച്ച വിഡിയോയും ഇവർ പുറത്തിറക്കിയിട്ടുണ്ട്. 15 യുവാൻ വിലയിട്ട വായു ബാഗുകൾ നൂറെണ്ണമെങ്കിലും വിറ്റുപോയി. ഉപഭോക്താക്കൾക്ക് മലമുകളിലെവായു വേണോ അല്ലെങ്കിൽ താഴ് വരയിലേതാണോ വേണ്ടത് എന്നു തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്.
വായു മലിനീകരണത്തിന്റെ രൂക്ഷത ബോധ്യപ്പെടുത്താനാണ് അല്ലാതെ കാശുണ്ടാക്കാനല്ല ഈ ബിസിനസ് ചെയ്യുന്നതെന്ന് സഹോദരിമാർ പറയുന്നുണ്ടെങ്കിലും സോഷ്യൽമീഡിയ വെറുതേ വിടുന്ന ലക്ഷണമില്ല. പ്രകൃതി സ്‌നേഹം വിളമ്പുന്നവർ പ്ലാസ്റ്റിക് ബാഗുകൾ മാലിന്യമായി തള്ളുന്നതിന്റെ അനൗചിത്യം പലരും ചോദ്യം ചെയ്യുന്നു. പ്രകൃതിയിലെ വായു വിറ്റുകാശാക്കാൻ ഇവർക്കെന്തവകാശം എന്നു ചോദിക്കുന്നവരുമുണ്ട്.
ചൈനയിൽ വായുക്കച്ചവടം പുതിയതല്ലെന്നതാണ് വസ്തുത. ഈ വർഷമാദ്യം സിയാൻ ഫോറസ്റ്റ് വകുപ്പ് ക്വിൻലിങ് മലനിരകളിലെ വായു വിൽപനയ്ക്കു വച്ചിരുന്നു. ഒരു കാനിന് 18 യുവാൻ ആയിരുന്നു വില. സർക്കാരിലേക്ക് രണ്ടുലക്ഷം യുവാൻ ശേഖരിക്കാൻ ഇതിലൂടെ സാധിച്ചു.