സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഒരു പ്രണയ ലേഖനം ആദ്യമായി തപാലിൽ വീട്ടിലെത്തുന്നത്. പേരുണ്ടായിരുന്നെങ്കിലും ആളെ മനസ്സിലായതേയില്ല. പഠിക്കുന്ന സ്‌കൂളിലോ പരിചയമുള്ള മുഖങ്ങളിലോ അങ്ങനെയൊരു പേരുകാരൻ ഉണ്ടാകാനുള്ള സാധ്യതകൾ അന്വേഷിച്ചു.
പരിചിതമായ മുഖങ്ങൾക്കൊന്നും ആ പേര് യോജിക്കുന്നില്ലാത്തതിനാൽ മുഖമില്ലാത്ത പ്രണയലേഖനം നിരാശയാണുണ്ടാക്കിയത്. ഒരാവശ്യവുമില്ലാതെ അമ്മയുടെ വഴക്കു കേട്ടെന്നൊഴിച്ചാൽ ആ പ്രണയലേഖനം കൊണ്ട് കാര്യമായ ഗുണം ഒന്നും ഉണ്ടായതുമില്ല. അതേ മുഖമില്ലായ്മയാണ് സാറാഹ എന്ന പുതിയ മെസേജ് ആപ്ലിക്കേഷനും നൽകുന്നത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട ആപ്ലിക്കേഷൻ സറാഹയാണെന്നു പറയപ്പെടുന്നു. ഇത് ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് സ്ത്രീകൾ ആണെന്നറിയുമ്പോഴാണ് അതിലെ കൗതുകം അറിയാനാവുക.
പേര് വെളിപ്പെടുത്താതെ ഒരാൾക്ക് മെസേജ് അയക്കാനുള്ള മാർഗ്ഗമാണ് സറാഹ എന്ന ആപ്ലിക്കേഷൻ ഒരുക്കുന്നത്. മുഖത്ത് നോക്കി പറയാൻ മടിക്കുന്ന രഹസ്യങ്ങൾ ഒരാളോട് തുറന്നു പറയാം. സൗദി അറേബ്യൻ പ്രോഗ്രാമർ സൈൻ അലബ്ദിൻ തൗഫീഖ് ആണ് ഈ ആപ്ലിക്കേഷൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു. മെസേജുകൾ അയക്കപ്പെടുക എന്നത് തന്നെയായിരുന്നു ഈ ആപ്ലിക്കേഷന്റെ നിർമ്മാണത്തിന് പുറകിൽ.
ഒരുപക്ഷെ ഈ ആപ്പ് ഏറ്റവുമധികം പ്രയോജനപ്പെടുക ഓഫീസുകളിൽ തന്നെയാകും. കടുപ്പക്കാരനായ ബോസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ മുഖത്ത് നോക്കി പറയാൻ മടിച്ചിരിക്കുമ്പോൾ ഇത്തരമൊരു ആപ്പ് മുന്നിൽ വന്നാൽ പിന്നെന്തിനു മടിക്കണം അദ്ദേഹത്തെ കുറിച്ച് ധൈര്യമായി പേരു വയ്ക്കാതെ തുറന്നു പറയാം. മാറുന്നെങ്കിൽ മാറട്ടെ എന്ന് പ്രത്യാശിക്കാം. പക്ഷെ സാറാഹ ഒരു കമ്പനിയ്ക്കുള്ളിലും ബോസിന്റെ കുറവുകൾക്കിടയിലും ഒതുങ്ങി നിൽക്കുന്നില്ല. ഫെസ്യ്ബുക്കിൽ അതിങ്ങനെ കത്തിപ്പടരുകയാണ്.
സറാഹ രജിസ്റ്റർ ചെയ്തവരൊക്കെ മെസേജുകൾ ഫെയ്‌സ്ബുക്കിൽ പങ്കുവയ്ക്കാനും തുടങ്ങിക്കഴിഞ്ഞു. അങ്ങനെയൊരു ഓപ്‌ഷൻ സറാഹ രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകുന്നുമുണ്ട്. മെസേജുകളയക്കുന്നവർക്ക് മറുപടി നൽകാനുള്ള മാർഗ്ഗം നിലവിൽ ഇല്ലാത്തതിനാൽ സമൂഹമാധ്യമങ്ങൾ വഴി ആ വ്യക്തിയ്ക്ക് മറുപടി പബ്ലിക്ക് ആയി നൽകാം. ആ വ്യക്തിയുടെ പ്രൊഫൈൽ പിന്തുടരുന്ന ആളാണ് സന്ദേശമയച്ചതെങ്കിൽ മറുപടി കാണുകയും ചെയ്യും. പക്ഷെ വളരെ സ്വകാര്യമായി അയയ്ക്കുന്ന കുറിപ്പുകൾ പബ്ലിക്ക് ആക്കുന്ന നീതികേടുകൾ സ്വീകാര്യമാണോ?
ഒരാൾക്ക് ഒരാളോട് നേരിട്ട് തുറന്നു പറയാൻ മടി തോന്നുന്ന കാര്യങ്ങൾ തുറന്നു പറയുക എന്നത് അയാളുടെ വ്യക്തിത്വത്തിന്റെയും ഇച്ഛാശക്തിയുടെയും കാര്യം തന്നെയാണ്. ഇഷ്ടമുള്ള ആളോട് പ്രണയം പറയാനാണെങ്കിൽ പോലും "എനിക്ക് നിന്നോട് പ്രണയമുണ്ട്" എന്ന തുറന്നു പറച്ചിലുകൾ വരുത്തുന്ന ആത്മവിശ്വാസം പല തരത്തിലാണ് രണ്ടു വ്യക്തികളെയും സ്വാധീനിക്കുക.
ഒരാളോട് മനസ്സു തുറക്കാൻ കഴിഞ്ഞു എന്നതിന്റെ ആത്മവിശ്വാസം പറയുന്ന വ്യക്തിയ്ക്ക്. മറ്റു പല ബുദ്ധിമുട്ടുകളെയും തരണം ചെയ്യാനുള്ള ധൈര്യം നൽകുമ്പോൾ കേൾക്കുന്നവർക്ക് അത് പറയുന്ന വ്യക്തിയോടുള്ള ആദരവും വിശ്വാസവും വർദ്ധിക്കുകയാണ്. തിരിച്ചു താൽപര്യമില്ലെങ്കിൽ പോലും അതിന്റെ തുറന്നു പറച്ചിലുകളും ഒരുപരിധി വരെ വിഷയം അവർക്കിടയിൽ ഒതുങ്ങി തീരാനും അടുത്ത വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റാനും പര്യാപ്തവുമാണ്.
സറാഹയെ നമ്മൾ പരിചയപ്പെട്ടു വരുന്നതേയുള്ളൂ. കൗതുകം തന്നെയാണ് ഇപ്പോൾ നമുക്ക് ഈ പുതിയ ആപ്ലിക്കേഷനോട്. ആരൊക്കെ എന്തൊക്കെ പറയുന്നു എന്നറിയാനുള്ള കൗതുകം. ഇതുവരെ പറയാൻ മടിച്ചതെന്തെങ്കിലും ആരെങ്കിലും പറയുമോ എന്നറിയാനുള്ള കൗതുകം. അത് ഒട്ടും സത്യസന്ധമല്ല എന്നതാണ് സത്യം. ലഭിക്കുന്ന പോസിറ്റീവ് ആയ മറുപടികളിൽ ആത്മവിശ്വാസം വർദ്ധിക്കുമ്പോൾ തന്നെ നെഗറ്റീവ് മറുപടികളിൽ അതേ ആത്മവിശ്വാസം നഷ്ടമായി പോകാനുള്ള സാധ്യതകളും ഏറെയാണ്. ഒരാൾക്ക് ഒരു വ്യക്തിയെ താൽപര്യമില്ലെങ്കിൽ അതു നേരിട്ടു പറയാൻ ധൈര്യമില്ലെങ്കിൽ പേര് പറയാതെ അത്അറിയിക്കുന്ന സന്ദേശങ്ങൾ അയയ്ക്കാം, പക്ഷെ അത് ലഭിക്കുന്ന വ്യക്തിയുടെ മനോനില അവർ അറിയാതെ തന്നെ തകർച്ചയിലേക്ക് നീങ്ങുകയാണ്. താൽക്കാലികമായ കൗതുകം ഇല്ലാതായി കഴിഞ്ഞാൽ ലഭിക്കുന്ന സന്ദേശങ്ങൾ ജീവിതത്തിൽ അപകടകരമായി തീരാം എന്ന് സാരം.
എല്ലാ പുതിയ കാര്യങ്ങളോടും തോന്നുന്ന ആദ്യത്തെ കൗതുകം തന്നെയേ എല്ലാവർക്കും സറാഹയോടുമുള്ളൂ. ഈ ആപ്ലിക്കേഷനിൽ ഏറ്റവുമധികം ഇടപെടുന്നതും മെസേജുകൾ ഫെയ്‌സ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളിൽ പബ്ലിക്ക് ആക്കുന്നതും കൂടുതൽ സ്ത്രീകൾ തന്നെയാണ്. സ്വന്തം ആർജ്ജവത്തോട്, സൗന്ദര്യത്തോട്, ,കഴിവിനോട് ഒക്കെയുള്ള വിശ്വാസമില്ലായ്മ അവരെ കൂടുതൽ അഭിനന്ദനങ്ങൾക്കായി പ്രചോദിപ്പിക്കുന്നു. സന്ദേശങ്ങൾ പലതും പലരും പൊതുവിടത്ത് പ്രദർശിപ്പിക്കുയും ചെയ്യുന്നുണ്ട്. തനിക്ക് ഇത്തരം സന്ദേശങ്ങൾ വരുന്നു താൻ ഇത്രയും കഴിവുള്ള സൗന്ദര്യമുള്ള ഒരാളാണെന്ന ബോധം മറ്റുള്ളവരിൽ നിന്ന് കേൾക്കുകയും അത് ഒരു പബ്ലിക് സ്പെയിസിൽ പകരുകയും ചെയ്യുമ്പോൾ അവർ പറയാതെ പറയുന്ന ആത്മവിശ്വാസത്തിന്റെ കുറവുണ്ട്. സ്വന്തം കഴിവുകളും ഊർജ്ജവും വിഷാദങ്ങളും മറ്റൊരാളിൽ ചാരി രക്ഷപെടാനുള്ള ഒരു വഴി മാത്രമായി പോകാനും സാധ്യത ഇതിലുണ്ട്.
പോസിറ്റീവ് ആയ ഒരു വാക്ക് തീർച്ചയായും ആത്മവിശ്വാസം നിറയ്ക്കും. പ്രിയപ്പെട്ടൊരാൾ നൽകുന്ന വേദന വിഷാദം പകരുകയും ചെയ്യും. പക്ഷെ ഇതിന്റെയൊക്കെയുള്ളിലുള്ള അവനവൻ എന്ന സത്ത തന്നെയാണ് ഇതിനെയൊക്കെ നിയന്ത്രിക്കുന്നത്. എഴുതാനും ചിത്രം വരയ്ക്കാനും ഒക്കെ പ്രചോദനം ലഭിക്കേണ്ടതും ഈ അവനവനിൽ നിന്ന് തന്നെ. വിഷാദങ്ങളിൽ നിന്ന് പുറത്ത് കടക്കാനുള്ളമാർഗ്ഗം ഒരുക്കേണ്ടതും ഇതേ അവനവൻ തന്നെ. കാത്തിരിപ്പുകൾ ഇന്നത്തെ സമൂഹമാധ്യമങ്ങളുടെ കാലത്ത് അത്ര ശുഭകരമല്ല.
സന്ദേശങ്ങളുടെ സ്വകാര്യതയാണ് സറാഹ ആദ്യം പബ്ലിക്കിന് കൊടുത്ത ഉറപ്പെങ്കിൽ എല്ലായിടങ്ങളിലും അത് ലംഘിക്കപ്പെടുകയാണ്. അവനവനിൽ മാത്രം നിൽക്കേണ്ട സന്ദേശങ്ങൾ തന്റെ സ്വകാര്യ പ്രൊഫൈലിലൂടെ അത് പൊതുവിടത്തിലേക്കും പങ്കുവെച്ച് ആത്മരതിയടയുകയാണ് മിക്ക സറാഹ പ്രേമികളും ഇപ്പോൾ. എന്നാൽ അവിടെ തകർന്നടിയുന്ന വിശ്വാസത്തിന്റെ പ്രസക്തിയും സംസാരിക്കപ്പെടേണ്ടതാണ്. ഒരാൾക്ക് മാത്രമായി വായിക്കാൻ അയക്കപ്പെടുന്ന ഏറ്റവും സ്വകാര്യമായ ഒരു സന്ദേശം പബ്ലിക്ക് ആക്കപ്പെടുന്നിടത്തോളം ചതി മറ്റെന്തുണ്ട്?
ഒരാൾ പ്രണയമാണെന്നോ ക്രഷ് ആണെന്നോ പറയുമ്പോൾ അയാളുടെ ചാറ്റ് അതെ പോലെ എടുത്ത് സ്‌ക്രീൻ ഷോട്ട് ഇടുന്നവരാണ് മിക്ക പെൺകുട്ടികളും. ഒരാൾ അയാളുടെ മനസ്സ് പബ്ലിക് മാധ്യമത്തിൽ തുറന്നു കാണിക്കുന്നത് ധൈര്യത്തോടെയാണ്. അതിൽ കൃത്യമായ മറുപടി, താൽപ്പര്യം ആണെങ്കിലും അല്ലെങ്കിലും തുറന്ന് പറയുന്നതോടെ കഴിയേണ്ടതാണ്. പക്ഷെ ഒരാളുടെ മനസ്സിൽ മറ്റൊരാളോട് (മനസ്സല്ലേ , മനുഷ്യനല്ലെ, എന്തും തോന്നാം) തോന്നുന്ന താൽപ്പര്യം പബ്ലിക്ക് ആകുന്നതോടെ അവിടെ നഷ്ടപ്പെടുന്നത് സ്വന്തം ആത്മവിശ്വാസം തന്നെയാണ്.
താൽപര്യമില്ലെങ്കിൽ പോലും നിരന്തരം ശല്യപ്പെടുത്തുന്ന മാനസിക രോഗികളെ പൊതുവിടത്തിൽ വിചാരണ ചെയ്യാം. പക്ഷെ ഒരുമറുപടിയിൽ അവസാനിക്കാവുന്ന സന്ദേശങ്ങൾ പബ്ലിക്ക് ആക്കി ആത്മരതിയടയുന്നവരുമുണ്ട്. ഒരു സ്ത്രീയുടെ നോട്ടത്തിൽ, വ്യക്തമായ മറുപടിയിൽ പിന്തിരിയുന്നവരാണ് നല്ലൊരു ശതമാനം പുരുഷന്മാരും. ആ മറുപടി സുതാര്യവും പരസ്പര ആദരവും ഉള്ളതാണെങ്കിൽ അവിടെയും അവൾ ബഹുമാനിക്കപ്പെടുകയേ ഉള്ളൂ. സറാഹായുടെ കാര്യത്തിലും ഇതൊക്കെ ബാധിക്കപ്പെടുന്നുണ്ട്.
നേരിട്ട് പറയാൻ മടിക്കുന്ന ഒരു സന്ദേശം. അതിനു സത്യസന്ധതയില്ല എന്നുതന്നെ ഉറപ്പിക്കാം. സറാഹായുടെ ലക്ഷ്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നില്ല. തീർത്തും പ്രൊഫഷണൽ ആയ ഒരു ആപ്ലിക്കേഷനെന്ന നിലയിൽ സാറാഹ അഭിനന്ദിക്കപ്പെടുക തന്നെ വേണം. പക്ഷെ സ്വകാര്യമാകുന്നതോടു കൂടി അവനവന്റെ ആത്മവിശ്വാസത്തെ മുഖമില്ലാത്ത ഒരു സന്ദേശത്തിനും അടിയറ വയ്ക്കില്ലെന്നും സ്വയം തീരുമാനിക്കണം. വ്യക്തി ബന്ധങ്ങൾ തുറന്നതായിരിക്കട്ടെ. സത്യസന്ധവും ആത്മാർത്ഥവും ആയിരിക്കട്ടെ. അവ പരസ്പരം ബഹുമാനവും ആത്മവിശ്വാസവും തെറ്റു ചൂണ്ടി കാട്ടുന്നതുമാകട്ടെ. സാറാഹ സ്വകാര്യ വ്യക്തികൾക്കുള്ള ഇടമല്ല.