ചേലുള്ളൊരു ചിത്രശലഭത്തെപ്പോലെ പാറി നടന്നൊരു പെൺകുട്ടിയുണ്ടായിരുന്നു. അവൾക്കൊരു മൊബൈൽ ഫോൺ കിട്ടി. പിന്നെ, കേട്ടത് ഇങ്ങനെയാണ്: ‘ആ കൊച്ച്, ഫോണിൽ ചാറ്റ് ചെയ്തു ചെയ്ത് ഏതോ പയ്യന്റെ കൂടെപ്പോയി. പിന്നെ, പൊലീസൊക്കെ ഇടപെട്ടാ തിരിച്ചെത്തിച്ചത്. ഇന്റർനെറ്റിൽ മോശമായ പടങ്ങൾ വന്നുവെന്നൊക്കെ കേട്ടു. കഷ്ടം, എന്താണു നമ്മുടെ കുട്ടികൾക്കു സംഭവിക്കുന്നത്?’
ഇതൊരു പുതിയ കഥയല്ല. പഴയ കഥകളുടെ തുടർച്ച മാത്രം. മൊബൈൽ പ്രണയക്കുരുക്കിൽപ്പെട്ടു ജീവിതം തകർന്നുപോയ ഒട്ടേറെ പെൺകുട്ടികളുണ്ടു നമ്മുടെ നാട്ടിൽ. മൊബൈൽ ഫോണുകളുടെ ചതിക്കുഴിയിൽ വീണു വീടു വിട്ടിറങ്ങുന്ന, കാണാതാകുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുകയാണ്, ഓരോ ദിവസവും.
കാണാതായത് 15 പെൺകുട്ടികൾ
പശ്ചിമകൊച്ചി മേഖലയിൽ നിന്നു മാത്രം രണ്ടു മാസത്തിനിടെ കാണാതായതു പതിനഞ്ചിലേറെ പെൺകുട്ടികളെ. പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നു കാണാതായ ഇവരിൽ ഭൂരിഭാഗം പേരെയും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനായി. അവരെ വീടുകളിൽ തിരിച്ചെത്തിച്ചു. ഇവരിൽ മിക്കവരും ഇരുപതു വയസ്സിൽ താഴെയുള്ളവരാണ്. 16 വയസ്സുള്ള കുട്ടികളുമുണ്ട്, ഇക്കൂട്ടത്തിൽ. കരുതിക്കൂട്ടിയുള്ള പ്രണയക്കെണികളാണു പലതുമെന്നു മനസ്സിലാക്കാതെയാണു മിക്ക പെൺകുട്ടികളും ചതിയിൽപ്പെടുന്നത്. കാലങ്ങളായി പറഞ്ഞു പഴകിയെങ്കിലും ‘ഒരു മിസ്ഡ് കോളിൽ’ തുടങ്ങുന്ന പ്രണയങ്ങൾ ഇന്നും ഏറെയുണ്ട്.
അതു വാട്സാപ് ചാറ്റിങ്ങിലേക്കും അരുതാത്ത ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലേക്കുമൊക്കെ എത്തുന്നു. ആ ചിത്രങ്ങൾ ഉപയോഗിച്ചാവും പിന്നെ വിലപേശൽ. ശരീരത്തെ മാത്രമല്ല, ആത്മാവിനെപ്പോലും മുറിവേൽപിക്കുന്ന ചതികളിലേക്കുള്ള ക്ഷണമായിരുന്നു ആ മിസ്ഡ് കോൾ എന്നറിയുമ്പോഴേക്കും ഏറെ ൈവകിയിരിക്കും. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ‘യുവാവിനെ’ കാണാൻ നാടു വിട്ട പതിനേഴുകാരിയായ പെൺകുട്ടി തന്റെ മൂന്നിരട്ടി പ്രായമുള്ള കാമുകനെ നേരിൽക്കണ്ടപ്പോൾ ബോധംകെട്ടുവീണു എന്ന വാർത്തയ്ക്ക് ഏറെ പഴക്കമില്ല.
ആദ്യ സമ്മാനം മൊബൈൽ ഫോൺ
ആ പതിനാറുകാരിയെ അയാൾ പണ്ടേ കണ്ണുവച്ചിരുന്നു. ഫോർട്ട്കൊച്ചിയിൽ അവളുടെ വീടിനു സമീപം അയാൾ സ്ഥിരമായി ചുറ്റിയടിക്കുമായിരുന്നു. പതിവു കാഴ്ച, പരിചയത്തിലേക്കു വഴുതിവീണു. ഒരു ദിവസം അയാൾ അവൾക്കൊരു മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തു.
ഫോണിലൂടെ തുടങ്ങിയ പ്രണയത്തിനൊടുവിൽ അവൾ വീട്ടുകാരെ വിട്ട് അയാൾക്കൊപ്പം ഇറങ്ങിപ്പോയി. സമാനമായ മറ്റൊരു സംഭവത്തിൽ, കാമുകന്റെ കൂടെ ഇറങ്ങിപ്പോയ പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ വീട്ടുകാർ നൽകിയ പരാതി പ്രകാരം പൊലീസ് കേസെടുത്തു. യുവാവിനെ റിമാൻഡ് ചെയ്തെങ്കിലും അയാൾ ജയിലിൽ നിന്നിറങ്ങിയപ്പോൾ പെൺകുട്ടിയെ കാണാനെത്തി. മാതാപിതാക്കളുടെ കൈ തട്ടിമാറ്റി അവൾ വീണ്ടും അയാൾക്കൊപ്പം ഇറങ്ങി.
കൊട്ടാരത്തിൽ നിന്ന് കുടിലിലേക്ക്
സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 18 വയസ്സുള്ള യുവാവിനൊപ്പം ഇറങ്ങിപ്പോയതു പതിനാറുകാരി. പൊലീസ് അന്വേഷണം എത്തിയതു ജില്ലകൾ താണ്ടി യുവാവിന്റെ കോഴിക്കോട്ടെ വീട്ടിൽ. പൊലീസ് സംഘത്തിനു കാണാൻ കഴിഞ്ഞതു മൂന്നു സെന്റ് സ്ഥലത്തെ കൊച്ചു വീട്. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബത്തിലെ ഏക മകളായിരുന്നു പെൺകുട്ടി. ഒരു പക്ഷേ, അവൾ ഒട്ടും പ്രതീക്ഷിച്ചിരിക്കാത്തൊരിടത്താകാം എത്തിയത്. ആദ്യം പ്രണയം, പിന്നെ പ്രലോഭനങ്ങൾ, ഭീഷണി, അപമാനം, ഒടുവിൽ ദുരന്തം... ഒരു ഫോൺ നമ്പറിനും സാമൂഹിക മാധ്യമത്തിലെ അക്കൗണ്ടിനും അപ്പുറത്തു മറഞ്ഞിരിക്കുന്നതു ചിലപ്പോഴെങ്കിലും ചതിയുടെ നീരാളിക്കൈകളായേക്കാം.
വിശദമായ വായനയ്ക്ക്