രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികൾ പിടിച്ചെടുത്ത സ്വർണവും മറ്റ് അമൂല്യവസ്തുക്കളും ഭൂമിക്കടിയിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന വാദം വർഷങ്ങളായി കേള്‍ക്കുന്നു. ലോകമെമ്പാടുമുള്ള നിധിവേട്ടക്കാരുടെ ഇഷ്ടവിഷയവുമാണിത്. ഏറ്റവും ഒടുവിലായി വന്ന വാർത്ത, പശ്ചിമ പോളണ്ടിലെ വാൽബ്രിഷ് നഗരത്തിൽ ഒരു ട്രെയിൻ നിറയെ സ്വർണം നിറച്ച് തുരങ്കത്തിലാക്കി കുഴിച്ചിട്ടിരിക്കുന്നു എന്നതായിരുന്നു. ആ നാസി ട്രെയിനിൽ ഏകദേശം 300 ടണ്‍ സ്വര്‍ണവും രത്നങ്ങളും പുരാതന ഉപകരണങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടിനെത്തുടർന്ന് പോളണ്ട് സർക്കാർ തന്നെ ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. ട്രെയിനിരിക്കുന്നതെന്നു കരുതുന്ന തുരങ്കം കണ്ടെത്തി അടയാളപ്പെടുത്തിയതായും അവകാശവാദമുണ്ട്. ഇത്തരത്തിൽ നാസികളുടെ നിധിക്കു വേണ്ടി എല്ലാവരും ഭൂമിക്കടിയില്‍ അന്വേഷിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി അത് കടലിന്നടിയിൽ നിന്നു ലഭിക്കുന്നത്.
16.3 കോടി ഡോളർ (1000 കോടിയിലേറെ രൂപ) മതിപ്പുവില വരുന്ന സ്വർണക്കട്ടികളും മറ്റുമാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് നിധിവേട്ടക്കാർ കണ്ടെത്തിയത്. മുങ്ങിപ്പോയ, നാസികളുടെ ചരക്കു കപ്പൽ എസ്എസ് മൈൻഡെന്റെ മെയിൽ റൂമിൽ നിന്നായിരുന്നു പെട്ടി ലഭിച്ചത്. ഐസ്‌ലൻഡ് തീരത്തു നിന്ന് ഏകദേശം 190 കിലോമീറ്റർ തെക്കുകിഴക്കു മാറി 1939 സെപ്റ്റംബറിലാണ് ഈ കപ്പൽ മുങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തെക്കേ അമേരിക്കൻ ബാങ്കുകളിൽ നിന്നുള്ള സ്വർണം നാസി ജർമനിയിലേക്കെത്തിക്കാൻ ഉപയോഗിച്ചിരുന്നത് ഈ കപ്പലാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പക്ഷേ യാത്രയ്ക്കിടെ ഐസ്‌ലൻഡിനു സമീപത്തു വച്ച് ബ്രിട്ടിഷ് നേവി വളഞ്ഞു. ഉന്നതങ്ങളിൽ നിന്ന് നിർദേശം ലഭിച്ചതോടെ കപ്പൽ നാസികൾ തന്നെ മുക്കിക്കളയുകയായിരുന്നുവെന്നും പറയപ്പെടുന്നു.