‘എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, പതിയെപ്പതിയെ ഈ ലോകത്തിന് ഒരു ഉപകാരവും ഇല്ലാത്തവരായി നിങ്ങൾ മാറുമെന്ന് ?’ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുൻപ് വെറോനിക്ക വോൾക്കോവ എന്ന പതിനാറുകാരി സമുഹമാധ്യമമായ ‘വികെ’യിലെ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണീ വരികൾ. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു വെറോനിക്കയുടെ മരണം. സഹപാഠിയും സുഹൃത്തുമായ യുലിയയും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തതോടെ റഷ്യയിൽ സംഭവം വൻ വാർത്തയായി. വെറോനിക്കയും യുലിയയും പലപ്പോഴായി ‘വികെ’യിൽ പോസ്റ്റ് ചെയ്ത വരികളെല്ലാം ഒരു വലിയ ചോദ്യചിഹ്നം പോലെ അന്വേഷകസംഘത്തിനു മുന്നിൽ ഉയർന്നു വന്നു. എല്ലാം ജീവിതത്തോട് കലഹിച്ചെഴുതിയവ. തികച്ചും നിരാശാജനകമായവ. ജീവിക്കാൻ യാതൊരു തരത്തിലും ആഗ്രഹമില്ലാത്ത ഒരാളുടെ ആ അഭിപ്രായ പ്രകടനങ്ങൾ മാസങ്ങളോളം അവർ കുറിയ്ക്കുന്നുണ്ടായിരുന്നു. ആരും ശ്രദ്ധിച്ചില്ല. പക്ഷേ ഒരാൾ അതെല്ലാം ശ്രദ്ധയോടെ കാണുന്നുണ്ടായിരുന്നു. അയാൾ അവരെ ‘വികെ’യിലെ ഒരു ഗ്രൂപ്പിലേക്കു ക്ഷണിച്ചു.
Vkontacte എന്നതിന്റെ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന vk.com ആണ് റഷ്യയിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വെബ്സൈറ്റ്. അർഥം InContact എന്നും. റഷ്യനിലും ഇംഗ്ലിഷിലും ഈ സൈറ്റ് ലഭ്യമാണ്. ഫെയ്സ്ബുക്കിലേതു പോലെത്തന്നെ പോസ്റ്റ് ചെയ്യാനും ചാറ്റിങ്ങിനും ഗ്രൂപ്പുണ്ടാക്കാനും ഫോട്ടോ–വിഡിയോ അപ്‌ലോഡ് ചെയ്യാനുമെല്ലാം സൗകര്യമുള്ള വെബ്സൈറ്റ്. ആരുടെയും നഗ്നചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം എന്നതിന്റെ പേരിൽ കൗമാരക്കാരെ വഴിതെറ്റിക്കുന്നെന്ന ചീത്തപ്പേരു കൂടി കേട്ട സൈറ്റാണിത്. ഇത്തരത്തിൽ ആര്, എന്ത് പോസ്റ്റ് ചെയ്യുന്നുവെന്ന് മോണിറ്റർ ചെയ്യാൻ സാധിക്കാത്ത വെബ്സൈറ്റിൽ ഒരു ‘മാനസിക രോഗി’ ആരംഭിച്ച വൃത്തികെട്ട ‘കളി’യാണ് പിന്നീട് ലോകമെമ്പാടും അഞ്ഞൂറിലേറെ കൗമാരക്കാരുടെ ജീവനെടുത്തത്. ഏറ്റവുമൊടുവിൽ മുംബൈയിലെ അന്ധേരിയിൽ നിന്നും വാർത്തയെത്തി–പതിനനാലുകാരൻ കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത് ഈ ഗെയിമിന്റെ സ്വാധീനം കാരണമാണെന്ന്. സത്യത്തിൽ ചെറുപ്പക്കാരെ ആത്മഹത്യയിലേക്കു നയിക്കുന്ന ഈ ശ്രമങ്ങൾ ഒരു ‘ഗെയിം’ ആണോ?