ചണ്ഡീഗഢിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാർഥിക്ക് പ്രതിവര്‍ഷം ഒന്നര കോടി രൂപയ്ക്കടുത്ത് ശമ്പളത്തോടെ ഗൂഗിളില്‍ ജോലി. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ അടക്കം ആഘോഷിച്ച വാര്‍ത്തയായിരുന്നു ഇത്. ചണ്ഡീഗഢിലെ കേന്ദ്രഭരണപ്രദേശ അതോറിറ്റി പത്രക്കുറിപ്പിലൂടെ പുറത്തു വിട്ട വാര്‍ത്തയായതിനാല്‍ ആരും വാര്‍ത്തയുടെ ആധികാരികതയെ കുറിച്ച് ആലോചിച്ചില്ല. എന്നാല്‍ ഗൂഗിളിലെ ജോലിയും പ്രതിമാസം 12 ലക്ഷം രൂപയും, ഒരു വര്‍ഷം പരിശീലനവുമെല്ലാം നുണക്കഥയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയൊരു ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ ഗൂഗിള്‍ അധികൃതര്‍ പറഞ്ഞതോടെയാണ് നിറം പിടിപ്പിച്ച ഒരു നുണക്കഥയുടെ ചുരുളഴിഞ്ഞത്.
തന്റെ പോസ്റ്റര്‍ രൂപകല്‍പന കണ്ട ഗൂഗിള്‍ അധികൃതര്‍ ഐക്കണ്‍ ഡിസൈന്‍ വിഭാഗത്തില്‍ തന്നെ തിരഞ്ഞെടുത്തതായി വിദ്യാർഥി തന്നെയാണ് സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. തുടക്കത്തില്‍ ഗൂഗിള്‍ സ്‌പെഷല്‍ പ്രോഗ്രാമില്‍ യുഎസില്‍ ഒരു വര്‍ഷം പരിശീലനം, ഇക്കാലയളവില്‍ പ്രതിമാസം 4 ലക്ഷം രൂപ സ്റ്റൈപ്പന്‍ഡ്, പരിശീലനം കഴിഞ്ഞാല്‍ പ്രതിമാസ ശമ്പളം 12 ലക്ഷം എന്നിങ്ങനെയുള്ള വിവരങ്ങളാണ് വിദ്യാർഥി സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറിയിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തെ വിവരം അറിയിച്ചതോടെ ഓദ്യോഗിക പത്രക്കുറിപ്പും പുറത്തിറങ്ങി. വിദ്യാർഥി വാട്ട്‌സ്അപ്പില്‍ ഗൂഗിളയച്ച കത്ത് കാണിച്ചു എന്നാണ് പ്രിന്‍സിപ്പളിന്റെ ഭാഷ്യം. നല്ല വണ്ണം പഠിക്കുന്ന വിദ്യാർഥിയായതിനാല്‍ സംഗതി സത്യമാണെന്നു വിചാരിച്ചതായും പ്രിന്‍സിപ്പല്‍ പറയുന്നു.
എന്നാല്‍ അത്തരത്തില്‍ കത്തൊന്നും അയച്ചിട്ടില്ലെന്നും തന്റെ മകനെ ഫോണില്‍ ആരോ വിളിച്ച് പറ്റിച്ചതാണെന്നും വിദ്യാർഥിയുടെ അമ്മ പറയുന്നു. ഈ സംഭവം മകന്റെ ജീവിതം തകര്‍ത്തെന്നും ഇപ്പോള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധ്യാപിക കൂടിയായ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ചയാണ് ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥിക്ക് അപൂര്‍വ ബഹുമതി എന്ന തരത്തില്‍ കേന്ദ്രഭരണപ്രദേശ ഭരണകൂടം പത്രക്കുറിപ്പിറക്കിയത്. സംഗതി വ്യാജവാര്‍ത്തയാണെന്ന് പുറത്തറിഞ്ഞതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.