വലുതാകുമ്പോൾ ആരാകാനാണ് ഇഷ്ടം? ആറുവയസ്സുകാരി പെൺകുട്ടിയോട് മഞ്ജു വ്യാസ് ചോദിച്ചു. ഒരുനിമിഷം പോലും ആലോചിച്ചുനിൽക്കാതെ കുട്ടി മറുപടി പറഞ്ഞു: എനിക്കൊരു മാഡം ആകണം.ഒരു വേശ്യാലയ നടത്തിപ്പുകാരി.
പെൺകുട്ടിയുടെ ഉത്തരം മഞ്ജുവിന്റെ ജീവിതം മാറ്റിമറിച്ചു. രണ്ടു വസ്ത്രവ്യാപാര ശാലകൾക്കിടയിലായി, പോച്ചമ്മദേവി ക്ഷേത്രത്തിന്റെ എതിർവശത്ത് തുറക്കുന്ന വാതിൽ കടന്നാൽ ഇപ്പോൾ മഞ്ജുവിനെ കാണാം. പാട്ടുപാടി പഠിക്കുന്ന കുട്ടികളെ കാണാം. ടൈപ് റൈറ്ററുകളിൽ വേഗതയോടെ ജോലി ചെയ്യുന്ന സ്ത്രീകളെ കാണാം.നഷ്ടപ്പെട്ടുവെന്നു കരുതിയ ജീവിതം തിരിച്ചുപിടിച്ചവരുടെ അഭയ കേന്ദ്രം. പ്രതീക്ഷകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസ കേന്ദ്രം.അപ്നേ ആപ് വിമൻസ് കളക്ടീവിന്റെ ഓഫിസ്.
1998–ൽ ജന്മമെടുത്ത, വേശ്യാവൃത്തിയിൽ ഏർപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന, അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്ന സന്നദ്ധസേവന കേന്ദ്രം. അപ്നേ ആപിന്റെ തുടക്കം മുതൽ മഞ്ജു വ്യാസ് എന്ന സന്നദ്ധ സംഘടനാ പ്രവർത്തകയുണ്ട്. കഴിഞ്ഞ 19 വർഷമായി സംഘടനയുടെ ഡയറക്ടറായി ആശ്രമയറ്റ, ആലംബഹീനരായ, സമൂഹം പുറമ്പോക്കിൽ തള്ളിയവരുടെ പ്രതീക്ഷയായി ജീവിക്കുന്ന വനിത.
മാംസദാഹത്തിന് ഇരകളായി ജീവിതം തള്ളിനീക്കുന്ന കാമാത്തിപുരയിലെ സ്ത്രീകളെ കണ്ടു സംസാരിച്ചപ്പോൾ,അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയപ്പോൾ, അവരോടൊപ്പം മാത്രം പ്രവർത്തിച്ചാൽ പോരാ എന്നെനിക്കു മനസ്സിലായി.അവരുടെ കുട്ടികളെ കണ്ടു സംസാരിച്ചു. ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കി. ഓരോരുത്തരും ഈ തെരുവിൽ എങ്ങനെയെത്തി എന്നു തിരിച്ചറിഞ്ഞു. അതോടെ മുഴുവൻ സമയവും കാമാത്തിപുരയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമായി ജീവിക്കാൻ ഞാൻ തീരുമാനിച്ചു: മഞ്ജു പറയുന്നു.
മഞ്ജുവും കാമാത്തിപുരയിലെ അന്തേവാസികളും തമ്മിലുള്ള നിരന്തര ആശയവിനിമയം അപ്നേ ആപിന്റെ പിറവിക്കു കാരണമാകുകയായിരുന്നു. ഇക്കഴിഞ്ഞ 18 വർഷങ്ങൾക്കിടെ മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘടന 750 പെൺകുട്ടികളെയും 400 ശിശുക്കളെയും മൂവായിരത്തിലധികം സ്ത്രീകളെയും പ്രതീക്ഷാനിർഭരമായ ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റി.
ആപിന്റെ പ്രാദേശിക കേന്ദ്രങ്ങളിലുള്ള കുട്ടികളും സ്ത്രീകളും കാമാത്തിപുരയിൽനിന്നു മാത്രമുള്ളവരല്ല. മഹാരാഷ്ട്രയുടെ ഗ്രാമീണമേഖലകളിൽനിന്നുള്ളവർ. അയൽസംസ്ഥാനങ്ങളിൽനിന്നു കടത്തിക്കൊണ്ടുവന്നവർ. ചതിയുടെയും വഞ്ചനയുടെയും ഇരയായവർ. സാഹചര്യങ്ങൾ പൂർണമായും മനസ്സിലാക്കാതെയാണ് പലരും കാമാത്തിപുരയിലേക്കും വേശ്യാവൃത്തിയിലേക്കും ഇറങ്ങുന്നത്.
ഒരിക്കൽ ഇവിടെ എത്തിപ്പെട്ടാൽ സമൂഹം ബഹിഷ്കരിക്കുന്നു. ഒറ്റപ്പെടലും ബഹിഷ്കരണവും കാമാത്തിപുരവാസികളെ ദുരിതങ്ങളിലേക്കും രോഗങ്ങളിലേക്കും തള്ളിയിടുന്നു.ഒരു സ്ത്രീ ഒറ്റപ്പെടലിന് ഇരയാകുമ്പോൾ അവർ മാത്രമല്ല അവരുൾപ്പെടുന്ന കുറെയേറെപ്പേർ തീരാത്ത ദുരിതത്തിന്റെ തീയിലേക്ക് എറിയപ്പെടുന്നു.മഞ്ജുവിന്റെ നേതൃത്വത്തിൽ ഓരോരുത്തരെയും കണ്ട് സംസാരിച്ച്, സാഹചര്യങ്ങൾ മനസ്സിലാക്കി അന്തസ്സുള്ള ജീവിതത്തിനു വഴിയൊഴുക്കുന്നു.
എല്ലാ ദിവസവും വേശ്യാലയങ്ങൾ സന്ദർശിക്കുന്നു. നേരിട്ടു സംസാരിച്ച് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നു.അകപ്പെട്ട ദുരിതത്തെക്കുറിച്ചും രക്ഷപ്പെടാനുള്ള മാർഗത്തെക്കുറിച്ചും വിശദീകരിച്ചുകൊടുക്കുന്നു. താൽപര്യമുള്ളവരെ സ്വയം പര്യാപ്തമായ ജീവിതത്തിലേക്ക് ആപ് കൈപിടിച്ചുകയറ്റുന്നു.
കാമാത്തിപുരയിലുള്ള ഒരു സ്ത്രീയോട് പെട്ടെന്നൊരു ദിവസം സമീപിച്ച് നിങ്ങൾ ഈ തൊഴിലിൽനിന്നു പിൻമാറണം എന്നു പറയാൻ പറ്റില്ല. ശകാരിച്ചിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യവുമില്ല. വർഷങ്ങളായി ശരീരം വിറ്റു ജീവിക്കുന്നതിനാൽ പലരും രോഗികളായിരിക്കും.മാനസിക, ശാരീരിക ആരോഗ്യം കുറഞ്ഞവരായിരിക്കും.നിരന്തര ബോധവൽക്കരണത്തിലൂടെ മാത്രമേ ഇവർക്കായി പ്രതീക്ഷയുടെ വാതിലുകൾ തുറക്കാനാകൂ...കാമാത്തിപുരയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ നേരിടുന്ന പ്രധാനവെല്ലുവിളിയും അതുതന്നെ.
ഒഴിവുസമയം കിട്ടുമ്പോൾ ചെയ്യാവുന്ന ജോലികളിലേക്ക് സ്ത്രീകളെ ആകർഷിക്കുന്നു.എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു. ഒപ്പിടാനും ബാങ്കിങ് ഇടപാടുകൾ നടത്താനുമൊക്കെ പരിശീലനം വേണം.ഇതോടൊപ്പം സുരക്ഷിതമായ ലൈംഗികബന്ധത്തെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കണം. വ്യക്തിശുചിത്വത്തിന്റെ പാഠങ്ങളും ഇവർക്കന്യമാണ്. മുഴുവൻ ചെലവും വഹിച്ച് ആപ് സ്ത്രീകൾക്കു വിദ്യാഭ്യാസം നൽകുന്നു. തൊഴിൽപരിശീലനം നൽകുന്നു.