‘‘ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു ഹർത്താൽ പ്രഖ്യാപിച്ച വിവരമറിഞ്ഞത്. നിക്കാഹിനായി എങ്ങനെ തൊടുപുഴയിലെത്തുമെന്ന ആശങ്കയായിരുന്നു എനിക്കും കുടുംബാംഗങ്ങൾക്കും. കോഴിക്കോട്ടുനിന്നു തൊടുപുഴയിലെത്തുന്നതിനു ബന്ധുക്കൾക്കും മറ്റുമായി ഒരു ബസും രണ്ടു കാറുകളുമാണു സജ്ജമാക്കിയിരുന്നത്.
വരന്റെ ഗൃഹത്തിൽനിന്ന് 100 പേർ വിവാഹത്തിന് എത്തുമെന്നു വധുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നപ്പോഴാണ് ഇടിവെട്ടുപോലെ ഹർത്താൽ പ്രഖ്യാപനം വന്നത്. ബന്ധുക്കളെയെല്ലാം ഉടൻ വിവരമറിയിച്ചു. പലരും അസൗകര്യം അറിയിച്ചു. കരാർ ഏൽപിച്ചിരുന്നവർ ബസ് ഓടിക്കാൻ തയാറായില്ല.
യാത്രയ്ക്കിടെ ഹർത്താൽ അനുകൂലികൾ നഷ്ടം വരുത്തിയാൽ വീട്ടുകാർ വഹിക്കണമെന്നു ബസുടമ അറിയിച്ചതോടെ ശരിക്കും ഞങ്ങൾ വെട്ടിലായി. ഒടുവിൽ ഞാനും ബാപ്പ കുഞ്ഞമ്മദ്, എന്റെ ഉമ്മ ആസിയ, സുഹൃത്തുക്കളായ തെമീം, ഷരൺ, ഹുമയൂൺ, അജി എന്നിവർ മാത്രം ഒരു കാറിൽ പുറപ്പെടാൻ തീരുമാനിച്ചു.
ഷരണിന്റെ കാറാണ് ഇതിനായി തിരഞ്ഞെടുത്തത്. കാറിനു മുന്നിലും പിന്നിലും വിവാഹം എന്നെഴുതി ഒട്ടിച്ചു. തെമീം ആയിരുന്നു ഞങ്ങളുടെ സാരഥി. ഇന്നലെ പുലർച്ചെ നാലിനു കോഴിക്കോട്ടുനിന്നു പുറപ്പെട്ടു.വഴിയിൽ തടസ്സങ്ങളുണ്ടാകുമോയെന്ന ഭീതിയുണ്ടായിരുന്നു. ഇന്നലെ രാവിലെ ഒൻപതോടെ മൂവാറ്റുപുഴയിലെത്തി ലോഡ്ജിൽ മുറിയെടുത്തു.
അവിടെനിന്നു കുളിച്ചു 11.30നു തൊടുപുഴയിൽ പള്ളിയിലെത്തി. നിക്കാഹിനു തൊട്ടുമുൻപായിരുന്നു ഞങ്ങളെത്തിയത്. വഴിയിലൊരിടത്തും തടസ്സങ്ങളുണ്ടാകാത്തതു ഞങ്ങളുടെ ഭാഗ്യമായി.വീട്ടിലേക്കു മടങ്ങാൻ വൈകിട്ടുവരെ കാത്തിരിക്കണമോയെന്ന് ആലോചിച്ചു. വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നു സുഹൃത്തുക്കൾ പറഞ്ഞതോടെ ആശ്വാസമായി.
നിക്കാഹിനുശേഷം തൊടുപുഴ മൗര്യ ഗാർഡൻസിൽ ഒരുക്കിയ ഭക്ഷണം കഴിച്ചു. വൈകിട്ടു മൂന്നോടെ ഞാനും ഭാര്യ ഷംനയും ബന്ധുക്കളും സുഹൃത്തുക്കളുമായി, അതേ കാറിൽ കോഴിക്കോട്ടേക്കു മടങ്ങി.’’ – റഹീസ് പറഞ്ഞു.ബഹ്റൈനിലാണു റഹീസിനു ജോലി. റഹീസിന്റെ സഹോദരി ജസീലയും കുടുംബവും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഇന്നു കൊയിലാണ്ടിയിലെ വീട്ടിൽ വൈകിട്ടു സൗഹൃദ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ‘‘ഹർത്താൽ ദിനത്തിലെ നിക്കാഹും ടെൻഷനും ജീവിതത്തിലൊരിക്കലും മറക്കാനാകില്ല. നെഞ്ചിടിച്ചുപോയ നിമിഷങ്ങളായിരുന്നു അത്.’’ – റഹീസ് പറഞ്ഞു.
ഷംനയുടെ വീട്ടുകാരും ഇന്നലെ ഏറെ വലഞ്ഞു. 1750 പേർക്കാണു ഭക്ഷണം ഒരുക്കിയിരുന്നതെങ്കിലും ആകെ 800 പേരാണ് എത്തിയതെന്നു ബന്ധുക്കൾ പറയുന്നു. വിവാഹച്ചടങ്ങുകൾ തടസ്സമില്ലാതെ നടന്നതിന്റെ സന്തോഷത്തിലാണു വീട്ടുകാർ.
‘‘ഹർത്താൽ പ്രഖ്യാപിക്കാൻ മത്സരിക്കുന്ന രാഷ്ട്രീയ നേതാക്കൾ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ അറിയാറില്ല. പ്രതിഷേധത്തിന്റെ പേരിൽ രാഷ്ട്രീയക്കാർ ഹർത്താലുകൾ നടത്തുമ്പോൾ വിവാഹം നടത്തുന്നവരുടെ നെഞ്ചിലെ തീ അറിയാറില്ല. അഥവാ അറിഞ്ഞാലും കണ്ടില്ലെന്നു നടിക്കും.’’ – ഒരു ബന്ധുവിന്റെ രോഷം കലർന്ന വാക്കുകൾ.