പാരിസ് ∙ ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് ഹോമി. ജെ. ഭാഭയും 11 മലയാളികളും അടക്കം 117 പേർ മരിച്ച 1966ലെ എയർ ഇന്ത്യ വിമാന ദുരന്തത്തിലെ യാത്രക്കാരുടേതെന്നു കരുതുന്ന ശരീരഭാഗങ്ങൾ ആൽപ്സ് പർവതത്തിൽനിന്നു കണ്ടെത്തി. 1966 ജനുവരി 24നു മുംബൈയിൽനിന്നു ലണ്ടനിലേക്കു പോയതായിരുന്നു എയർ ഇന്ത്യയുടെ കാഞ്ചൻജംഗ ബോയിങ് 707 വിമാനം.
വിമാന അപകട അവശിഷ്ടങ്ങൾ തേടുന്നതിൽ കൗതുകമുള്ള ഡാനിയേൽ റോച്ചെ ബോസ്സോൺ എന്ന ഗവേഷകൻ, ആൽപ്സ് പർവതത്തിലെ മോബ്ലാ മഞ്ഞുമലയിൽ നടത്തിയ തിരച്ചിലിലാണ് ഒരു കൈയും സ്ത്രീയുടേതെന്നു സംശയിക്കുന്ന തുടയുടെ ഭാഗവും കണ്ടെത്തിയത്. ബോയിങ് വിമാനത്തിന്റെ നാല് എൻജിനുകളിലൊന്നും കണ്ടെത്തി. ശരീരഭാഗങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. മുംബൈയിൽനിന്നു പുറപ്പെട്ട്, ഡൽഹിയിലും ബെയ്റൂട്ടിലും ഇറങ്ങി ജനീവയിലെത്തുന്നതിനു തൊട്ടുമുൻപായിരുന്നു അപകടം.
മോബ്ലാ ഭാഗത്തുതന്നെ 1950ൽ എയർ ഇന്ത്യയുടെ ചാർട്ടർ ഫ്ലൈറ്റ് മഞ്ഞുമലയിൽ ഇടിച്ചു തകർന്ന് 48 പേർ മരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ 1966 ലെ വിമാന യാത്രക്കാരുടേതാകാനാണു സാധ്യതയെന്നു ബോസ്സോൺ പറഞ്ഞു.
മഞ്ഞിൽ പുതഞ്ഞ രഹസ്യങ്ങൾ
രണ്ടു ദുരന്തങ്ങളുമായി ബന്ധപ്പെട്ട് അടുത്തകാലത്തു ചില ശ്രദ്ധേയ കണ്ടെത്തലുകൾ നടന്നിരുന്നു. 1950ൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ എൻജിൻ, 1966 ലെ വിമാനത്തിലുണ്ടായിരുന്ന ആ വർഷം ജനുവരി 23ലെ ഇന്ത്യൻ ദിനപത്രങ്ങൾ, ഇന്ത്യൻ നയതന്ത്ര തപാൽ രേഖകൾ തുടങ്ങിയവ 2012 ൽ കണ്ടെത്തി. 2013 ൽ ലഭിച്ചത് വിലപിടിപ്പുള്ള മരതക, ഇന്ദ്രനീലക്കല്ലുകൾ ഉൾപ്പെട്ട ചെറിയ പെട്ടിയാണ്. വിമാനയാത്രക്കാരന്റേതെന്നു കരുതുന്ന ക്യാമറ 2014ൽ കണ്ടെത്തി.
കപ്പൽ കൊണ്ടുവരാൻ പറന്ന 11 മലയാളികൾ
മദ്രാസിലെ സൗത്ത് ഇന്ത്യ ഷിപ്പിങ് കോർപറേഷനിലെ ഉദ്യോഗസ്ഥരായിരുന്നു വിമാനത്തിലുണ്ടായിരുന്ന 11 മലയാളികളും. ഇവർ ജർമനിയിൽനിന്നു കപ്പൽ കൊണ്ടുവരാൻ വേണ്ടി പോകുകയായിരുന്നു. കെ.കെ.എസ്. നമ്പ്യാർ (കണ്ണൂർ), പി.എം. ജയരാജൻ (കോട്ടയം), രാമചന്ദ്രൻ, കെ.ജി. ഗോപിനാഥ്, ഇ.എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുട്ടി, എസ്.കെ. ഉമർ മുഹമ്മദ്, വി. ചാത്തു, എം.എ. ശങ്കർകുട്ടി, ഉസ്മാൻ ആലിഖാൻ, അബ്ദുൽ ഉസ്മാൻ എന്നിവരാണു മരിച്ച മലയാളികൾ. വിയന്നയിൽ രാജ്യാന്തര അറ്റോമിക് എനർജി ഏജൻസി യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ഹോമി. ജെ. ഭാഭ.
അമേരിക്കൻ അട്ടിമറി ?
ഹോമി ജെ. ഭാഭയെ വധിക്കാൻ യുഎസ് ചാരസംഘടന സിഐഎ പദ്ധതിയിട്ട അപകടമാണിതെന്ന് അഭ്യൂഹം ഉയർന്നിരുന്നു. വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽ അമേരിക്ക ബോംബ് സ്ഥാപിച്ചുവെന്നും അത് ആകാശത്തുവച്ചു പൊട്ടിത്തെറിച്ചുവെന്നുമുള്ള മുൻ സിഐഎ ചാരൻ ഗ്രിഗറി ഡഗ്ലസിന്റെ വെളിപ്പെടുത്തലും ചർച്ചയായി. എന്നാൽ, പൈലറ്റിന്റെ പിഴവാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മോബ്ലാ പിന്നിട്ടുവെന്ന തെറ്റിദ്ധാരണയിൽ ജനീവയിൽ ഇറങ്ങാൻ വിമാനം താഴ്ന്നു പറന്നപ്പോൾ അപകടത്തിൽപ്പെട്ടതാവാം എന്നായിരുന്നു വിലയിരുത്തൽ.