ചെമ്മരിയാടിന്റെ പുറത്തുകയറി സഞ്ചരിച്ച കാട്ടുമുയലുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ഫെർഗ് ഹോണ്‍ എന്ന 64കാരനായ കർഷകനാണ് ഈ അപൂർവ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ന്യൂസീലാൻഡിലാണ് ഈ അപൂർവരംഗങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ ദിവസം ഇവിടെ പെട്ടെന്നുണ്ടായ കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും അകപ്പെട്ട നാൽപ്പതോളം ചെമ്മരിയാടുകളെ രക്ഷിക്കാനെത്തിയതായിരുന്നു ഫെർഗ് ഹോൺ. ഇദ്ദേഹത്തിന്റെ സുഹൃത്തിന്റേതായിരുന്നു ആടുകൾ. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്ത് റഷ്യയിലേക്കു പോയപ്പോൾ നോക്കാൻ ഏൽപ്പിച്ചതായിരുന്നു ഇവയെ. ആടുകളെ രക്ഷിക്കാനെത്തിയപ്പോഴാണ് അവയുടെ ഇടയിൽ കറുപ്പു നിറങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. സുഹൃത്തിന് കറുത്ത ചെമ്മരിയാടുകൾ ഇല്ലാത്തതിനാൽ സൂക്ഷിച്ചു നോക്കിയപ്പോഴാണ് ചെമ്മരിയാടിന്റെ പുരത്തിരിക്കുന്നത് കറുത്ത കാട്ടുമുയലുകളാണെന്ന് വ്യക്തമായത്. മൂന്നു കാട്ടുമുയലുകളാണ് വെള്ളം പൊങ്ങിയപ്പോൾ ചെമ്മരിയാടുകളുടെ സഹായത്തോടെ ഫാമിനു സമീപമുള്ള കുന്നിലേക്ക് സുരക്ഷിതരായെത്തിയത്.
ഫാമിൽ വെള്ളം കയറിയ ഉടൻതന്നെ ആടുകൾ സമീപത്തുള്ള കുന്നിന്റെ മുകളിലേക്ക് ഓടിക്കയറിയിരുന്നു. ഒരു ചെമ്മരിയാടിന്റെ മുകളിൽ രണ്ട് കാട്ടു മുയലുകളും മറ്റൊന്നിന്റെ മുകളിൽ ഒരു കാട്ടുമുയലുമായിട്ടായിരുന്നു ഇവയുടെ സഞ്ചാരം. നനഞ്ഞു കുതിർന്നിരുന്ന മുയലുകൾ ചെമ്മരിയാടിന്റെ പുറത്ത് അതീവ സുരക്ഷിതരായിട്ടാണ് കാണപ്പെട്ടത്. പരിഭ്രാന്തരായിരുന്നില്ല ഇവയെന്നും ഹോൺ പറഞ്ഞു. ജലനിരപ്പുയർന്നതോടെ 50 മീറ്റർ അകലെയായുള്ള സുരക്ഷിത കേന്ദ്രത്തിലേക്കാണ് ചെമ്മരിയാടുകളെ കൊണ്ടുപോയത്.