തൊടുപുഴ∙ കോളജ് ടീമിൽ പന്തു തട്ടി നടന്ന അജിത് ശിവൻ നേരെ ‘ഗ്രാജ്വേറ്റ്’ ചെയ്തതു ബ്ലാസ്റ്റേഴ്സ് ടീമിലേക്കാണ്; അതും ആറു ലക്ഷം രൂപ പ്രതിഫലത്തിന് ! നിത്യജീവിതത്തിനു ചുറ്റും കൽക്കെട്ടിന്റെ കാഠിന്യമനുഭവിച്ച ഒരു പാറമടത്തൊഴിലാളിയുടെ മകൻ നടത്തിയ ഈ മുന്നേറ്റം ഇച്ഛാശക്തിയുടെയും സമർപ്പണത്തിന്റെയും കൂടി വിജയമാണ്. ഒരു പക്ഷേ, പ്രതീക്ഷാനിർഭരമായ ഒരു കളിക്കളം ഒട്ടേറെ യുവാക്കളുടെ മനസ്സിൽ തുറന്നിടാൻ പോന്ന വിജയം.
വെറും 20 വയസ്സേയുള്ളു അജിത് ശിവന്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ തന്നെ ഏറ്റവും ചെറുപ്പക്കാരിലൊരാൾ. പ്രതിഭാത്തിളക്കത്തിനു മുന്നിൽ പ്രതിബന്ധങ്ങൾ തകർന്നുവീഴുമെന്നു തെളിയിച്ച ആ ചെറുപ്പക്കാരനെ അടുത്തറിയുക: മുറ്റമായിരുന്നു അജിത്തിന്റെ കളിക്കളം. പാറമടത്തൊഴിലാളിയായ അച്ഛൻ ശിവനാണ് ആദ്യ പരിശീലകൻ. അമ്മ സിന്ധു. പാറമടയിൽ പണിയില്ലെങ്കിൽ ശിവന്റെ വീട്ടിൽ അടുപ്പുപുകയില്ല. പക്ഷേ, മുറ്റത്തു കാൽപ്പന്ത് വിളയാട്ടം മുടങ്ങില്ല. മഴക്കാലത്തു ചെളിവെള്ളം മുറ്റത്തു നിറഞ്ഞാൽപ്പോലും നനഞ്ഞു പോകാത്ത ആവേശം.
തിരുവനന്തപുരത്ത് വെള്ളായണി അയ്യൻകാളി സ്മാരക മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ ആറാം ക്ലാസിൽ പ്രവേശനം നേടിയതു ജീവിതത്തിൽ വഴിത്തിരിവായി. പ്ലസ് ടു വരെ അവിടെ പഠിച്ചു. മൂവാറ്റുപുഴ നിർമല കോളജിൽ ബിരുദപഠനത്തിനു ചേർന്നതോടെ വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി. ദേശീയ തല മൽസരത്തിൽ നിർമല കോളജിനെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ അജിത്തിന്റെ പ്രകടനം നിർണായകമായി. ഏഴു ടൂർണമന്റുകളിൽ നിർമല കോളജ് വിജയം കണ്ടു. കഴിഞ്ഞ വർഷം അജിത് എംജി സർവകലാശാല ടീമിലും ഇടംപിടിച്ചു. അണ്ടർ– 23 ഇന്ത്യൻ ക്യാംപിലുമെത്തി.
കഴിഞ്ഞ വർഷം മുംബെയിൽ നടന്ന റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സിൽ ദേശീയ മത്സരത്തിലെ വിജയമാണ് അജിത്തിനു ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള വാതിൽ തുറന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന പ്ലയേഴ്സ് ഡ്രാഫിറ്റിന്റെ 15–ാം റൗണ്ടിലാണു അജിത്തിന്റെ ഊഴമെത്തിയത്. അതോടെ അജിത് ശിവൻ ബ്ലാസ്റ്റേഴ്സിനു സ്വന്തമായി. ആറു ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ഈ തുക കുടുംബത്തിനു നൽകുന്ന ആശ്വാസം ചെറുതല്ല. ബിരുദപഠനം കഴിഞ്ഞ അജിത്തിന്റെ ഭാവിയും മൂന്നാർ എൻജിനീയറിങ് കോളജിൽ ബിടെക്കിനു ചേർന്ന സഹോദരി അനുപമയുടെ പഠനവും ചോദ്യചിഹ്നമായി നിൽക്കുന്ന ഘട്ടത്തിലാണു മഞ്ഞക്കുപ്പായത്തിലേക്ക് അജിത്തിന്റെ പ്രവേശനം.
‘‘ഞാനിത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നതല്ല. മൂവാറ്റുപുഴ നിർമല കോളജിന്റെയും ഇടുക്കി ജില്ല ജഴ്സിയണിഞ്ഞും മാത്രം കളിച്ച താരമാണു ഞാൻ. ഒരു പ്രഫഷനൽ ക്ലബ്ബിലും കളിച്ചു പരിചയമില്ല. ഒരിക്കൽ ആർപ്പു വിളിച്ചവർക്കു വേണ്ടി മഞ്ഞക്കുപ്പായമണിയുകയെന്നത് എനിക്കു വിശ്വസിക്കാനാകുന്നില്ല. അവസാന ഇലവനിൽ കളിക്കാൻ സാധിച്ചാൽ ഞാൻ ആരെയും നിരാശരാക്കില്ല, ഞാൻ ഇടുക്കിക്കാരനാണ്. തോൽക്കാനെനിക്കു മനസില്ല....’’– അജിത്തിന്റെ വാക്കുകളിൽ മലയോരജനതയുടെ ആത്മവിശ്വാസം.
അജിത്, താങ്കൾ വിജയിക്കട്ടെ. കനൽവഴിയിലൂടെ നേട്ടങ്ങളിലേക്കുള്ള കുതിച്ചോട്ടം പകരുന്ന ആവേശം ചെറുതല്ല. ഇത്തരം വിജയമാതൃകകൾ മുന്നിലുള്ളപ്പോൾ തളരാതെ പൊരുതാൻ ഒട്ടേറെ യുവതാരങ്ങൾക്കു പ്രചോദനമാകും.