നടിയെ ആക്രമിച്ച കേസിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി ഗായിക റിമി ടോമി. 2010ലും 2017ലും താരങ്ങൾ യുഎസിൽ നടത്തിയ പരിപാടിയിൽ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാർട്നർഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേർത്തു.
സാമ്പത്തിക ഇടപാടുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് കുറച്ചു നികുതി അടയ്ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല. റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരായുന്നതു മാത്രമാണെന്നും പൊലീസ് അറിയിച്ചു. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളിൽനിന്നാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യമാധവനെ ഫോൺ ചെയ്തിരുന്നു. ഇരയായ പെൺകുട്ടിക്കു മെസേജ് അയച്ചു. താനും ആ പെൺകുട്ടിയും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. അത്തരം വാർത്തകൾ തെറ്റാണ്. പിന്നീട് വിഷയത്തിൽ രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി പറഞ്ഞു.