നാട്ടിലൊരു വീടുവേണം എന്ന ഗൾഫുകാരന്റെ മോഹം തെറ്റല്ല. അതൊരു പരമ്പരാഗത ശൈലിയിലുള്ള വീടാകണമെന്നത് അതിമോഹവുമല്ല. ആ വീടുകണ്ട് നാട്ടുകാർ തന്നെ ഓർക്കണമെന്നും പ്രവാസികൾ ആഗ്രഹിക്കാറുണ്ട്. കുന്നകുളത്തിനടുത്ത് വടക്കേക്കാടുള്ള മിനാർ എന്ന വീടു കാണുന്നവർ, പ്രവാസികളായ വീട്ടുകാരെ അസൂയയോടെയാണ് ഓർക്കുന്നത്. വടക്കേക്കാടുകാർക്ക് മിനാർ വെറുമൊരു വീടല്ല. കുത്ത്അബ്മിനാറാണ്. മിനാറിന്റെ പകിട്ട് വീട്ടുകാരൻ ബഷീറിനു സമ്മാനിച്ചതാകട്ടെ ആർക്കിടെക്ട് ഷാഹിദ് നാസ്സറും. ഷാഹിദിന്റെ ഭാവനയിൽ വിരിഞ്ഞ ഈ അഴകിന്റെ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല.
ആരുമൊന്നു നോക്കും
കണ്ടാൽ പതിനായിരത്തിന്റെ പകിട്ടുണ്ടെങ്കിലും ആറായിരം ചതുരശ്രയടിയേ വീടിനു വലുപ്പമുള്ളൂ. ഇതിൽ കാർപോർച്ചും സിറ്റ്ഔട്ടും അടുക്കളയും ബാത്റൂമും ഉൾപ്പെടുന്ന മജ് ലിസും ജോലിക്കാർക്കുള്ള മുറിയുമുൾപ്പെടും. വീട്ടുകാർക്ക് കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കാനുള്ള സ്ഥലമാണ് മജ് ലിസ്. വിദേശത്തുള്ള ബഷീർ തനിയെ നാട്ടിലെത്തുമ്പോൾ താമസിക്കാനുള്ള മുറി കൂടിയാണിത്.
അല്പം ഉയർന്ന് വീതികൂടിയ പ്ലോട്ടാണ്. അതുകൊണ്ടുതന്നെ വീടിനു കൃത്രിമമായ തലയെടുപ്പ് നൽകേണ്ടിവന്നില്ല. വീടിന് ഉള്ളതിലധികം വലുപ്പം തോന്നുന്നതും പ്ലോട്ടിന്റെ വീതി മൂലമാണെന്നു പറയുന്നു ആർക്കിടെക്ട്. ഫ്ലാറ്റ് ആയി വാർത്ത് ട്രസ് ചെയ്ത മേൽക്കൂരയാണ് മിനാറിന്റേത്. മേൽക്കൂരയിലെ കിളിവാതിലുകളും തേക്കുകൊണ്ടുള്ള അലങ്കാരങ്ങളും ഉയരം കൂടിയ കാർപോർച്ചുമെല്ലാം വീടിന്റെ പ്രൗഢിക്കു മാറ്റുകൂട്ടുന്നുണ്ട്.
ഒരേ ഡിസൈനിന്റെ ഭാഗം
പ്രധാന വാതിൽ മുതൽ കൃത്യമായ ഡിസൈൻ ഇന്റീരിയറിൽ പിൻതുടരുന്നുണ്ട്. നിശ്ചയിച്ചുറപ്പിച്ച ഡിസൈനിന്റെയോ നിർമാണ സമാഗ്രികളുടെയോ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ആർകിടെക്ടോ വീട്ടുകാരനോ തയാറാകാത്തതാണ് വീടിന്റെ പൂർണതയുടെ കാരണമെന്ന് കോൺട്രാക്ടർ ശ്രീജിത്ത് പറയുന്നു. പ്രധാന വാതിലിന് പരമാവധി അഭിനന്ദനങ്ങൾ വാങ്ങിക്കൊടുക്കണമെന്ന വാശിയായിരുന്നു പണിക്കാർക്ക്. പക്ഷേ, കൊത്തുപണികളുള്ള ഈ വാതിൽ ആർക്കിടെക്ടിന്റെ ആശയത്തോട് യോജിക്കുന്നതായിരുന്നില്ല. മജ് ലിസിന്റെ ഭിത്തികളെ അലങ്കരിക്കാനായിരുന്നു ആ വാതിലിന്റെ നിയോഗം. ഒടുവിൽ ഡിസൈനിൽ നിന്നു മാറാത്ത പുതിയ മുൻവാതിലെത്തി.
പെബിൾ കോർട്ടുള്ള ഇടനാഴിയിൽ നിന്നാണ് സ്വീകരണ മുറിയിലേക്കും സ്വകാര്യതയ്ക്കു പ്രാധാന്യമുള്ള ഊണുമുറി പോലുള്ള ഇടങ്ങളിലേക്കും പ്രവേശിക്കുന്നത്. ദുബായിൽ നിന്നു വാങ്ങിയ ടർക്കിഷ് ലാംപുകൾക്കൊപ്പം പർഗോളയിലൂടെ ഒഴുകിയെത്തുന്ന സൂര്യവെളിച്ചവും ഇടനാഴിയെ പ്രകാശമാനമാക്കുന്നു. പകുതി മുറിച്ച സിലിണ്ടർ ആകൃതിയിലുള്ള ചെറിയ കല്ലുകൊണ്ടുള്ള ക്ലാഡിങ് ഇടനാഴിയുടെ ഭിത്തികളിൽ കാണാം.
ലൈറ്റിങ്ങിലാണെല്ലാം
വെനീറും അക്രിലിക് ഷീറ്റു കൊണ്ടു നിർമിച്ച ഫോൾസ് സീലിങ്ങിലൂടെ വെളിച്ചം പുറത്തേക്കു തെറിച്ച് സ്വീകരണ മുറിയിലെ ഓരോ വസ്തുക്കളെയും തഴുകി പ്രകാശമാനമാക്കുന്നു. സീലിങ്ങിലെ ഡിസൈനിന്റെ തുടർച്ചയായി. ടിവി പിടിപ്പിച്ച ഭിത്തിയിലും മൾട്ടിവുഡ് കൊണ്ട് ഡിസൈൻ ചെയ്തിട്ടുണ്ട്.
വീടിന്റെ കേന്ദ്രം ഫാമിലി ലിവിങ്ങും ഊണുമുറിയുമടങ്ങുന്ന ഹാളാണ്. ഹാളിന്റെ അതേ നീളത്തിൽ ഒരു കോർട് യാർഡും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഭിത്തിയിലെ ഗ്ലാസ് ഇഷ്ടികയും സീലിങ്ങിലെ പർഗോളയുമെല്ലാം ഇവിടെ പ്രകൃതിദത്ത വെളിച്ചം എത്തിക്കുന്നു. മറ്റു മുറികളിലേതുപോലെ കൃത്രിമവെളിച്ചത്തിന് ഇവിടെയും പ്രധാന്യം നൽകിയിട്ടുണ്ട്. താഴത്തെ നിലയിലെ രണ്ട് കിടപ്പുമുറികളിലേക്കും അടുക്കളകളിലേക്കും ഇവിടെ നിന്നു പ്രവേശിക്കാം.
പാൻട്രി കൂടിയായ പ്രധാന അടുക്കള വെള്ള– പർപ്പിൾ നിറക്കൂട്ടിൽ തിളങ്ങി നിൽക്കുന്നു. ഗ്ലാസ് കൊണ്ടുള്ള സ്പ്ലാഷ് ബാക്കിൽ പോലും പർപ്പിൾ ഡിസൈനുണ്ട്. പാചകം ചെയ്യാനുള്ള അടുക്കളയും വർക് ഏരിയയും വേറെയുണ്ട്.
മനോഹരമായ ടർക്കിഷ് ഷാൻഡ് ലിയറിനെ വലംവച്ചാണ് മുകളിലെത്തുന്നത്. രണ്ട് കിടപ്പുമുറികളും മുകളിലുണ്ട്. ബാത് റൂമുകളെല്ലാം സവിശേഷ ശ്രദ്ധയോടെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. താഴത്തെ നിലയിൽ ഡൈനിങ്ങിനോടു ചേർന്ന വാഷ് ഏരിയയിൽ തുടങ്ങുന്നു ഇത്.
ഇവിടത്തെ ഗ്ലാസ് ടൈലുകൾ പതിച്ച ഭിത്തികൾ ആഡംബരത്തിന്റെ മറുവാക്കാണ്. കൃത്രിമ കല്ലായ നാനോവൈറ്റ് പാളികളാണ് എല്ലാ മുറികളുടെയും നിലത്തു പതിച്ചിരിക്കുന്നത്. മായാലോകത്തെത്തിയ പ്രതീതിയുണ്ടാക്കുന്നുണ്ടെങ്കിലും ഒരു കുടുംബത്തിന് നോക്കി നടത്താവുന്നത്ര ലളിതമാണ് മിനാറിന്റെ അകത്തളം.
വീടിന്റെ വിജയത്തിന് അച്ചടക്കം
ഷാഹിദ് നാസ്സർ, ആർക്കിടെക്ട്
2010 ൽ കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ നിന്ന് ആർക്കിടെക്ചർ ബിരുദം നേടി. ആർക്കിടെക്ചർ പഠനം രണ്ടാം വർഷം മുതൽ കെട്ടിടങ്ങൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. 2010 മുതൽ തൃശൂരിൽ പേപ്പർ ഷാഡോ ആർക്കിടെക്ട്സ് എന്ന സ്ഥാപനം നടത്തുന്നു. കേരളത്തിൽ എല്ലായിടത്തും പ്രോജക്ടുകളുണ്ട്.
വീടിനുവേണ്ടി വരച്ച ഡിസൈനിൽ നിന്നോ ഉദ്ദേശിച്ച നിർമാണ സാമഗ്രികളിൽ നിന്നോ അണുവിട വ്യതിചലിക്കാതിരുന്നതാണ് ഈ വീടിന്റെ വിജയത്തിനു പിറകിൽ. ഫർണിച്ചറും അലങ്കാര വസ്തുക്കളുമുൾപ്പെടെ ഓരോ മുറിയുടെയും ത്രീഡി നേരത്തേ തയാറാക്കിയിട്ടുണ്ടായിരുന്നു. അതു പിൻതുടരുക മാത്രമാണ് ചെയ്യേണ്ടി വന്നത്. ത്രീഡിയിലുപയോഗിച്ച നിർമാണ സാമഗ്രികൾക്കുവേണ്ടി പലയിടത്തും അലയേണ്ടി വന്നിട്ടുണ്ട്.
ചെറിയ വീടോ വലിയ വീടോ ആകട്ടെ. നിർമാണത്തിനൊരു ചിട്ടയുണ്ടെങ്കിൽ അനാവശ്യ ചെലവുകൾ മാറി നിൽക്കും. അനാവശ്യമായ പൊളിക്കലും പിന്നീടുള്ള കൂട്ടിച്ചേർക്കലുകളും ഒഴിവാക്കുകയാണ് മികച്ച വീടിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാന കാര്യം.
Project Facts
Area- 6371 SFT
Location- Vadakkekkad, Kunnamkulam
Architect- Shahid Nassar
Paper Shadow Architects, Thrissur
email- shahidnassar@gmail.com
Completion- Sep 2016