35 – 40 രൂപയ്ക്ക് മീനും കൂട്ടി ഊണു നൽകുന്ന നിരവധി ഹോട്ടലുകൾ കണ്ണൂരിലുണ്ട്. ഓണത്തിനും വിഷുവിനും പോലും മീൻ ഒഴിവാക്കാത്ത കണ്ണൂരുകാർക്കു പ്രിയവും ഇത്തരം ഹോട്ടലുകൾ തന്നെ. പലതരം മീൻ വിഭവങ്ങൾ മിതമായ നിരക്കിൽ ലഭിക്കുമെന്നതാണ് ഇത്തരം ഹോട്ടലുകളുടെ മറ്റൊരു പ്രത്യേകത. അരനൂറ്റാണ്ടായി കൊതിയൂറും മീൻ വിഭവങ്ങൾ വിളമ്പുന്ന തലശ്ശേരിയിലെ ഹോട്ടൽ ശൈലജ പരിചയപ്പെടാം.
തലശ്ശേരിയിൽനിന്ന് നാലു കിലോമീറ്റർ അകലെ കൂത്തുപറമ്പ് റോഡിൽ ചോനാടത്താണ് ഹോട്ടൽ ശൈലജ. വെള്ള സാരിയുടുത്ത് ക്യാഷ് കൗണ്ടറിലിരിക്കുന്ന ഒരു അമ്മയാണ് ഹോട്ടലിലേക്കു നമ്മളെ സ്വാഗതം ചെയ്യുന്നത്. ഇതു ലക്ഷ്മിയമ്മ, ഈ ഹോട്ടലിന്റെ സർവകാര്യക്കാരി. ഈ അമ്മയുടെ കൈപ്പുണ്യമില്ലാത്ത ഒരു കറിയും നമ്മുടെ മുന്നിലെത്തുന്നില്ല. 78 ാം വയസിലും രാവിലെതന്നെ ഹോട്ടലിലെത്തി കറികളെല്ലാം ഒരുക്കിയിട്ടാണ് ലക്ഷ്മിയമ്മ കൗണ്ടറിലിരിക്കുന്നത്.
51 വർഷം മുമ്പ് ലക്ഷ്മിയമ്മയുടെ ഭർത്താവ് തച്ചോളി ഗോവിന്ദൻ തുടങ്ങിയതാണ് ഈ ഹോട്ടൽ. അന്നു മുതൽ തലശ്ശേരിക്കാരെ രുചിമഴയിൽ നനയ്ക്കാൻ തുടങ്ങിയതാണ് ഈ ഹോട്ടൽ. വിറകടുപ്പിൽ പാചകം ചെയ്യുന്നതുകൊണ്ട് അതിന്റേതായ രുചിയും ഗുണവും ഇവിടുത്തെ വിഭവങ്ങൾക്കുണ്ട്. ആറ് ആൺമക്കളും മൂന്നു പെൺമക്കളുമുളള ലക്ഷ്മിയമ്മയെ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്നതും മക്കൾ തന്നെ. മകൾ ഷൈജയും ആൺമക്കളായ പ്രേമനും പ്രമോദ് കുമാറും പ്രേമന്റെ ഭാര്യ ചന്ദ്രികയുമാണ് അമ്മയെ സഹായിക്കുവാൻ ഇവിടെയുളളത്. ഭക്ഷണം വിളമ്പാനും മറ്റു പണികൾക്കുമാണ് പുറത്തു നിന്നുള്ള ജോലിക്കാർ.