പ്രണയപ്പകയുടെ പേരിലുള്ള അറുംകൊലകളുടെ നാടായി കേരളം മാറുകയാണ്. കോട്ടയം എസ്.എം.ഇയിലെ വിദ്യാർഥിനി ശ്രീലക്ഷ്മിയെ പെട്രോൾ ഒഴിച്ച് കാമുകൻ കൊന്നുപക വീട്ടയതോടെയാണ് പ്രണയപ്പകയെക്കുറിച്ച് ആദ്യമായി കേരളം ഞെട്ടലോടെ കേൾക്കുന്നത്. സമാനമായ സംഭവമാണ് പത്തനംതിട്ട കടമ്മനിട്ടയിലും നടന്നത്. കോട്ടയത്ത് കോളജിനകത്ത് സഹപാഠികളുടെ മുന്നിലായിരുന്നു എങ്കില്‍ കടമ്മനിട്ടയില്‍ വീടിന് മുന്നിലായിരുന്നു സംഭവം. പ്രതി സജിലും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇവർ തമ്മിലുള്ള തർക്കമാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. ഇറങ്ങിവരാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന്റെ പേരിൽ സജില്‍ പെണ്‍കുട്ടിയെ പെണ്‍ട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
പിറ്റേന്ന് ഉച്ചയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ 60 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു. പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു മൊഴി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള സജിലും ഗുരുതരാവസ്ഥയിലാണ്.
ഈ കൊലപാതകങ്ങൾ കേരളത്തിൽ മാത്രമുള്ള ഒറ്റപ്പെട്ട സംഭവമല്ല. പ്രണയം നിരസിച്ചതിന് നുഗമ്പക്കം റെയിൽവെസ്റ്റേഷനിൽവച്ച് ദാരുണമായ കൊലപ്പെട്ട ഇൻഫോസിസ് ജീവനക്കാരി സ്വാതി, തുറിച്ചുനോട്ടം പരാതിപ്പെട്ടതിന് മരണത്തിന് ഇരയായ കോഴിക്കോട്ടുകാരിയായ രസീല രാജു, ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതിന് അവളുടെ അച്ഛനെ കൊലപ്പെടുത്തിയ ചെങ്ങന്നൂർ സംഭവം... ഇങ്ങനെ നീളുന്നു പ്രണയപ്പകയുടെ കണക്കുകൾ... എന്തുകൊണ്ടാണ് ഇത്തരം പ്രണയപ്പകകളും കൊലപാതകങ്ങളും വർദ്ധിക്കുന്നു. എന്താണ് ഈ പ്രണയപ്പകയ്ക്കു പിന്നിലുള്ള മനശാസ്ത്രം.
പ്രണയപ്പക നിസാരമാക്കരുത്
പ്രമുഖ മനശാസ്ത്രജ്ഞൻ ഡോ.സി.ജെ.തോമസ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നു.
ഈ വിഷയങ്ങളിൽ കുറ്റം പ്രണയത്തിന്റേതല്ല. പ്രണയിക്കുന്നവരുടെ മനോഭാവമാണ് വിഷയം. പ്രണയം പ്രയോഗത്തിൽ വരുത്തുമ്പോഴുള്ള പ്രശ്നങ്ങളാണ് നമുക്കുചുറ്റും കാണുന്നത്. പ്രണയസാക്ഷരത എന്ന സങ്കൽപ്പത്തെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയാണ്. പ്രണയിക്കുന്നവർക്ക് അവനവനെ വിലയിരുത്താൻ സാധിക്കേണ്ടതിനോടൊപ്പം ഒപ്പമുള്ള ആളുടെ മാനസികവികാരങ്ങളും മനസ്സിലാക്കാൻ സാധിക്കണം. അതിവൈകാരികതയിലേക്ക് പോകാതിരിക്കണം.പ്രണയത്തിന് പ്രധാനമായും മൂന്ന് തലങ്ങളുണ്ട്.
1.മനസുകൾ തമ്മിലുള്ള ഇഴയെടുപ്പം
2.ലൈംഗിക ആകർഷണം
3.വ്യക്തി ബന്ധത്തിലുള്ള പ്രതിബന്ധത
അപക്വ പ്രണയങ്ങളിൽ വ്യക്തിബന്ധങ്ങളിലുള്ള പ്രതിബദ്ധത കുറവായിരിക്കും. അതിവൈകാരികമായിരിക്കും ഇത്തരം പ്രണയങ്ങൾ. പൊസസീവ്നെസ് കൂടുതലായിരിക്കും ഉടമസ്ഥാവകാശം മുന്നിട്ടുനിൽക്കും. എനിക്ക് കിട്ടിയില്ലെങ്കിൽ നിന്നെ ആർക്കും കിട്ടേണ്ട, ഞാൻ വിളിക്കുമ്പോൾ നീ ഉടൻ സംസാരിക്കണം, നീ മിണ്ടാതെയിരിക്കുകയാണെങ്കിൽ വേറെ ആരോടെങ്കിലും സംസാരിക്കുകയായിരിക്കും തുടങ്ങിയ സംശയങ്ങൾ കയറിവരും.
ഇത്തരം മനോഭാവമുള്ള വ്യക്തി സ്നേഹശൂന്യതയോ ജീവിതത്തിൽ തിരിച്ചടികളോ നേരിടുന്ന ആളായിരിക്കും. ഒരു ആശ്രയകേന്ദ്രമായിട്ടാകും അയാൾ പ്രണയത്തെ കണക്കാക്കുന്നത്. എപ്പോഴും താൻ ഒഴിവാക്കപ്പെടുമോ എന്ന വേവലാതിയുമായിട്ടാവും ഇവർ ജീവിക്കുന്നത്. അപകർഷതാബോധത്തിന്റെ അംശം കൂടിയുണ്ടെങ്കിൽ എന്നെ ഒഴിവാക്കി മറ്റൊരാളിലേക്ക് പ്രണയിനിപോകുമോ എന്ന ഭയം അവരെ അലട്ടിക്കൊണ്ടിരിക്കും.
ഈ ചിന്ത പ്രണയത്തെ ശ്വാസം മുട്ടിക്കും. അങ്ങനെ വരുമ്പോൾ പ്രണയിക്കപ്പെടുന്നയാൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ നമ്മൾ തമ്മിൽ ശരിയാകില്ല, ഈ ബന്ധം തുടർന്നുപോകാൻ സാധിക്കില്ല എന്നുപറയും. തിരസ്കരിക്കപ്പെട്ടയാൾക്ക് ഇത് ഉൾക്കൊള്ളാൻ സാധിക്കില്ല. ന്യൂജനറേഷൻ ഭാഷയിലെ ബ്രേക്ക്അപ്പ് സംഭവിക്കുന്നത് അവർക്ക് താങ്ങാവുന്നതിലും അധികമാണ്. അങ്ങനെയുള്ളപ്പോൾ ഒരുവിഭാഗമെങ്കിലും പ്രണയപ്പക എന്ന മനോവികാരത്തിലേക്ക് പോകും.
പ്രണയപ്പക പലരീതിയിൽ പ്രകടമാക്കാം. അവനോ അവളോ അടുപ്പം കാണിക്കുന്ന വ്യക്തിയെ ഭീഷണിപ്പെടുത്തുക, അവരെക്കുറിച്ച് ദൂഷ്യം പറയുക, വിവാഹം മുടക്കുക തുടങ്ങിയരീതിയിൽ തീർക്കും. അത് കുറച്ചും കൂടി ഉയർന്ന് ഇതരത്തിൽ കൊലപാതകമോ ആസിഡ് ബൾബ് എറിഞ്ഞ് സൗന്ദര്യം നശിപ്പിക്കുക എന്ന അവസ്ഥയിലേക്ക് നീങ്ങും. അതുമല്ലെങ്കിൽ പക അവനവനിലേക്ക് തന്നെയായി ആത്മഹത്യയിലോ ലഹരിയിലോ കലാശിക്കാം.
പൊതുവേ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ജീവിത നൈപുണ്യം ഇല്ലാത്തവരാണ്. നല്ല ഒരു രീതിയിൽ വളർത്തപ്പെടാതെയിരിക്കുകയോ, ജീവിതനൈരാശ്യങ്ങൾ കൈകാര്യംചെയ്യാൻ വൈഭവമില്ലാത്തവരോ ആയിരിക്കും. കുടുംബപശ്ചാത്തലം ജീവിതസാഹചര്യം ഇവയൊക്കെ വിഷയങ്ങളാണ്.
മാംസനിബദ്ധമല്ല രാഗമെന്ന് പറയുമെങ്കിലും ഇന്നത്തെ കാലത്ത് മിക്ക പ്രണയങ്ങളിലും സെക്സുണ്ട്. അതുകൂടിയാകുമ്പോൾ പ്രണയം വല്ലാത്തൊരു ലഹരിയാകും. വിട്ടുപിരിയുമ്പോഴുള്ള വിഹ്വലതകൾ കൂടുതലാണ്. നവസാങ്കേതികവിദ്യകൾ പുരോഗമിച്ചതോടെ പല ലൈംഗികസാഹസികതൾക്കും കമിതാക്കൾ മുതിരാറുണ്ട്. ഇതുവരെ തനിക്ക് ഊർജം തരുന്ന ലഹരിപോകുന്നു എന്ന രീതിയിൽ പ്രണയനൈരാശ്യത്തെ കണകാക്കുന്നതോടെയാണ് പ്രശ്നം വഷളാകുന്നത്.
ജീവിതത്തിലെ വൈകാരിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനും, ആത്മവിശ്വാസമുള്ളവരായി വളരാനും കുട്ടികളെ ചെറുപ്പം മുതൽ മാതാപിതാക്കൾ പരിശീലിപ്പിച്ചാൽ ഏറെക്കുറെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.
പ്രണയദുരന്തത്തിലെ നായകനായി മലയാളികൾ എന്നും കണ്ടിരുന്നത് ചങ്ങമ്പുഴയുടെ രമണനെയായിരുന്നു. ചന്ദ്രിക അകന്നുപോയപ്പോൾ ആത്മഹൂതി ചെയ്ത രമണൻ ഒരു തലമുറയുടെ പ്രതീകം തന്നെയായിരുന്നു. അതിൽ നിന്നൊക്കെ കാലം ഒരുപാട് പുരോഗമിച്ചു, കഥകൾ മാറി. ''എടീ ചന്ദ്രിക ഞാൻ തൂങ്ങിയാൽ ആ കയറിന്റെ മറ്റേ അറ്റത്ത് നീയുമുണ്ടാകും എന്ന് പൃഥ്വിരാജ് ചോക്ലേറ്റ് സിനിമയിൽ പറഞ്ഞപ്പോൾ കളിയായി മാത്രമേ അത്തരമൊരു മനോഭാവത്തെ മലയാളി കരുതിയൊള്ളൂ''. എന്നാൽ ഈ മനോഭാവം അത്ര നിസാരമല്ലെന്ന വസ്തുതയിലേക്കാണ് ഓരോ കുറ്റകൃത്യങ്ങളും വിരൽചൂണ്ടുന്നത്.