ഭൂമിയിലെ ആറാമത് കൂട്ട വംശനാശം ആരംഭിച്ചുകഴിഞ്ഞെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇത്തവണത്തെ കൂട്ടവംശനാശത്തിന് മനുഷ്യരുടെ ജനസംഖ്യാപെരുപ്പവും അനിയന്ത്രിതമായ വിഭവങ്ങളുടെ ഉപയോഗവുമാണ് പ്രധാനകാരണമാകുന്നത്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണ് മുന്നറിയിപ്പിന് പിന്നില്‍.
നേരത്തെ തന്നെ ഭൂമിയിലെ ആറാം കൂട്ടവംശനാശം ആരംഭിച്ചു കഴിഞ്ഞെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അത് വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ പ്രാദേശികമായി നിരവധി ജീവജാലങ്ങള്‍ വംശപരമായി നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണ്ടെത്തല്‍. മുന്‍ കൂട്ടവംശനാശങ്ങളെ അപേക്ഷിച്ച് ഇത്തവണത്തേത് അതിവേഗത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
നിലവില്‍ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയില്ലാത്ത ആയിരം ജീവി വര്‍ഗങ്ങളെ എടുത്താല്‍ അതില്‍ മൂന്നിലൊന്നിന്റെയും എണ്ണം അതിവേഗം കുറഞ്ഞുവരുന്നുണ്ട്. ഭൂമിയില്‍ നിലവിലുള്ള ജീവജാലങ്ങളില്‍ പകുതിയെണ്ണത്തിന്റെ എണ്ണം കുറച്ചു ദശാബ്ദങ്ങള്‍ക്കുള്ളില്‍ കുറഞ്ഞിട്ടുണ്ട്. 27500 ജീവിവര്‍ഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലുകള്‍ക്ക് പിന്നില്‍. ഏതൊരു ജീവിവര്‍ഗത്തിന്റെയും വംശനാശം നേരിട്ടും അല്ലാതെയും മറ്റു ജീവജാലങ്ങളേയും ബാധിക്കും. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുവന്നവക്ക് മാത്രമേ കൂട്ട വംശനാശത്തെയും മറികടക്കാനാകൂ.
ഭൂമിയിലെ ആവാസവ്യവസ്ഥയെ മൊത്തത്തില്‍ മാറ്റി മറിക്കുന്ന പരിസ്ഥിതി എൻജിനീയര്‍മാരായാണ് ഓരോ കൂട്ട വംശനാശത്തിനും കാരണമാകുന്ന ജീവജാലങ്ങളെ കരുതിപ്പോരുന്നത്. ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായക ശേഷിയുള്ള പരിസ്ഥിതി എൻജിനീയര്‍മാരായി കണക്കാക്കപ്പെടുന്നത് മനുഷ്യരെയാണ്. നിലവിലെ ആവാസവ്യവസ്ഥയില്‍ മനുഷ്യര്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനമാണ് ഈ നിരീക്ഷണത്തിന് പിന്നില്‍.