കഴിഞ്ഞ ജൂലൈ 15ന് തങ്ങളുടെ കൺമണി നവ്യയുടെ ഒന്നാം ജന്മദിനാഘോഷം നടത്താൻ കാത്തിരിക്കുകയായിരുന്നു മാതാപിതാക്കൾ. പെട്ടെന്നാണ് കുട്ടിയുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ വൈകല്യങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. കൃഷ്ണമണികളുടെ ചലനത്തിൽ അസ്വാഭാവികതയും നടക്കാൻ ബുദ്ധിമുട്ടും. ഭയന്നുപോയ മാതാപിതാക്കൾ കുട്ടിയെ ശിശുരോഗ വിദഗ്ധനെ കാണിച്ചു. കുട്ടിക്ക് പനിയുണ്ടായിരുന്നില്ല, സിടി സ്കാനിലും ഇഇജിയിലുമൊന്നും ഒരു പ്രശ്നവും കാണാനായില്ല. വിദഗ്ധ പരിശോധനയ്ക്കായി കുട്ടിയെ ഗുണ്ടൂർ ജനറൽ ആശുപത്രിയിലെ ന്യൂറോളജി ഡിപ്പാർട്മെന്റിലെത്തിച്ചു. അപ്പോഴേക്കും പരസഹായമില്ലാതെ എണീറ്റ് നിൽക്കാൻ പോലുമാവാത്ത അവസ്ഥയായി കുഞ്ഞു നവ്യ.
ന്യൂറോളജി ഡിപ്പാർട്മെന്റ് തലവനായ ഡോ എൻ വി സുന്ദരാചാരിയുടെ നേതൃത്വത്തിൽ നടത്തിയ സൂക്ഷ്മപരിശോധയിൽ അപൂർവ ന്യൂറോളജിക്കൽ ഡിസോർഡറാണ് കുട്ടിക്ക് പിടിപെട്ടതെന്ന് കണ്ടെത്തി. കണ്ണിന്റെ അമിത ചലനങ്ങൾ മൂല ഡാൻസിങ് ഐ എന്നറിയപ്പെടുന്ന ഒപ്സൊക്ലോണസ് മയോക്ലോണസ് സിൻഡ്രോം അല്ലെങ്കിൽ കിൻസ്ബേൺ രോഗം ആണ് കുട്ടിക്ക് പിടിപെട്ടിരിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
ഒന്നു മുതൽ രണ്ടു വയസ്സു വരെയുള്ള കുട്ടികളെയാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്. മുതിർന്നവരിൽ വളരെ അപൂർവമായി മാത്രമേ ഈ രോഗം കാണപ്പെടാറുള്ളു. 1950– ൽ മാസ്സൽ കിൻസ്ബോൺ എന്ന ഓസ്ട്രിയൻ ന്യൂറോ സൈക്യാട്രിസ്റ്റ് ആണ് ആദ്യമായി ഈ അവസ്ഥയെക്കുറിച്ച് വിശേഷിപ്പിച്ചത്. ഈ അവസ്ഥയ്ക്ക് മരുന്നുകൾ ലഭ്യമാണെന്നും വിദഗ്ധർ പറയുന്നു. ഒരു വയസ്സുകാരിയായ നവ്യ ഇപ്പോൾ ജി ജിഎച്ചിൽ ചികിത്സയിലാണ്.